2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

D3’92 ഗെറ്റ്റ്റുഗതര്‍

അങ്ങെനെ അവര്‍ ഒന്നിച്ചു കൂടി, 23 വര്‍ഷങ്ങള്‍ക്കു ശേഷം; സെന്റ് സ്റ്റീഫന്‍സ് കോളജിലെ 1992 തേര്‍ഡ് ഇയര്‍ ഡിഗ്രി ബാച്ച്കാര്‍. തങ്ങളുടെ പഴേ ക്ലാസ്സ്‌മേറ്റ്സ് ഇപ്പോള്‍ ഇങ്ങനെ എന്ന് അറിയുവാന്‍ ഉള്ള ആകാംഷയും, കണ്ടപ്പോഴുള്ള അത്ഭുതവും ഒക്കെ കോര്‍ത്തിണക്കിയ ഒരു കൂടിച്ചേരല്‍ ആയിരുന്നു അത്. സെപ്റ്റംബര്‍ലെ കുളിര്‍മ ഉള്ള ആ പ്രഭാതത്തില്‍ അവര്‍ കോളേജ്ന്‍റെ കാമ്പസിലൂടെ നടന്നു, പിന്നെ ക്ലാസ് മുറികളുടെ കോറിഡോറിലൂടെ. തങ്ങള്‍ പഠിച്ച ക്ലാസ്സിലെ ബഞ്ചുകളില്‍ ഇരുന്നു നോക്കി; അവരവര്‍ ഇരുന്ന ബഞ്ചുകളും, തങ്ങളോടൊപ്പം ഇരുന്നവരെയും ഒക്കെ ഓര്‍മിക്കാന്‍ ശ്രമിച്ചു.

പുതുവലില്‍ നിന്നും മാലൂരേക്ക് ഉള്ള,  മണ്ണും മെറ്റലും നിറഞ്ഞ ഗ്രാമീണ പാതകള്‍ എല്ലാം തന്നെ നല്ല ടാര്‍ റോഡ്‌കള്‍ ആയിക്കഴിഞ്ഞു. പത്തു മണിക്ക് മുന്‍പ് തന്നെ പലരും കോളേജ് അങ്കണത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് എത്തിയ രാജി, അനസ്, കൊച്ചിയില്‍ നിന്ന് സ്വയം ഡ്രൈവ് ചെയ്തു എത്തിയ ഷേര്‍ളി, ദുബായ് നിന്നും സൌദിയില്‍ നിന്നും വന്ന ബിനുവും, സുനുവും, ചെങ്ങന്നൂരില്‍ നിന്നും വന്ന രേഖ, മഹാരാഷ്ട്രയിലെ സതാരയില്‍ നിന്നും എത്തിയ സബിത, അങ്ങനെ പോകുന്നു വന്നു ചേര്‍ന്നവരുടെ ലിസ്റ്റ്. ക്ലാസ്സ്‌ മേറ്റ്സ് മൂവിയിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കും വിധം ലിസ്സ എത്തിയത് ബൂര്‍ഖ ധാരിയായി. പല തിരക്കുകളില്‍ നിന്നും ഓടിവന്ന ലേഖ, അജി, രഞ്ചു എന്നിവരും ദിവസത്തിലെ പല സമയങ്ങളിലായി തങ്ങളുടെ കൂട്ടുകാരുമായി സൌഹൃദം പങ്കു വച്ചു. ഹോം മേഡ് ഗോതമ്പ് പായസവും ആയാണ് ഹരി എത്തിയത്, മധുരത്തോടെ അവര്‍ തങ്ങളുടെ റീയുണിയനു തുടക്കം കുറിച്ചു. സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍ ഉള്ള ആള്‍ക്കാര്‍ ആയിരുന്നു അവര്‍ എന്നതിനാല്‍ ആ കൂട്ടായ്മയ്ക്ക്‌ തിളക്കം കൂടുതല്‍ ആയിരുന്നു, മധുരവും.  കോളേജ് കാമ്പസിലെ പടര്‍ന്നു പന്തലിച്ച മരം കണ്ടപ്പോള്‍ ബാബുവിനു സന്തോഷം പിടിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞില്ല; കൂട്ടുകാരോട് ഉടനെ തന്നെ വിളിച്ചു പറഞ്ഞു, നമ്മള്‍ അന്ന് നട്ട മരം; ഉടനെ തന്നെ മറുപടിയും വന്നു, വീട്ടുകാര് വയ്ക്കുന്ന ചെടികള്‍ പോലും പിഴുതു കളയുന്നവനാ; അവനാ മരം വയ്ക്കുന്നെ...ഈ ബാബു ജോര്‍ജ് ഒരു ഹൈസ്കൂള്‍ അധ്യാപകനാണ്, ആ കാമ്പസില്‍ അയ്യാള്‍ ഒരു കൊച്ചു കുട്ടിയായി മാറി, ഈ ഒരു അനുഭവം ആണ് ആ സൗഹൃദകൂട്ടായ്മ ഏവര്‍ക്കും പകര്‍ന്നു നല്‍കിയത്!  


തുടര്‍ന്ന് എല്ലാവരും കോളേജ്ന്‍റെ കോണിപ്പടിയില്‍ കൂടിഇരുന്നു; ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍. പിന്നീട് ക്ലാസ്സ്‌ മുറികളിലേക്ക്, ഗതകാല സ്മരണകളുടെ കുളിര്‍ ചെപ്പു പോലെ അതേ ബഞ്ച്കളും ഡസ്ക്കുകളും.  കോളേജില്‍ പഠിച്ചപ്പോള്‍ ക്ലാസ്സ്‌ റൂം കാണാത്തവര്‍പലരും ആ ബഞ്ചുകളില്‍ ഇരുന്നു. ക്ലാസ്സിലും കോറിഡോറിലും അവര്‍ ചിത്രശലഭങ്ങളെ പോലെ പറന്നു നടന്നു. ടെന്‍-സെന്റിമീറ്റര്‍ ഡിസ്റ്റന്‍സ് റൂള്‍ പടിപ്പിപ്പിച്ച മറിയാമ്മ ടീച്ചറും, പാഠഭാഗം പരീക്ഷയ്ക്ക് മുന്‍പ് തീരുമോ എന്ന് വേവലാതി പെടുന്ന ജെപി സാറും, സിസ്റ്റര്‍, അച്ചന്‍ എന്ന് വേണ്ടാ എല്ലാ ടീച്ചേര്‍സും ചര്‍ച്ചയില്‍ കടന്നു വന്നു. കണ്ടാല്‍ കടിച്ചു കീറാന്‍ ഒരുങ്ങിയിരുന്ന വിദ്യാര്‍ഥി പ്രധിനിധികള്‍ക്ക് പലര്‍ക്കും ഇന്ന് പാര്‍ടി ഇല്ല; ഉണ്ടങ്കില്‍ തന്നെ ചുവപ്പ് ഖദര്‍ആയും, ഖദര്‍ ചുവപ്പായും ഒക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രീഡിഗ്രി ക്ലാസ്സ്‌കളില്‍ മാത്രം എത്തി നോക്കുവാനായി സംഘടിപ്പിച്ച ചില പാര്‍ട്ടികളുടെ ഓര്‍മകളും മനസിന്‍റെ അഭ്ര പാളികളില്‍ ഏത്തി. ക്ലാസ്സ്‌ റൂമിന്‍റെ ജനാലയിലൂടെ നോക്കിയാല്‍ നോക്കെത്താ ദൂരത്തോളം കാണാമായിരുന്ന തെങ്ങിന്‍ തോട്ടവും, കശുമാവിന്‍ കാടും ശോഷിച്ചു പോയിരിക്കുന്നു. എല്ലാ ദിവസവും കരിക്ക് മഫ്ഫിനും, കരിക്കിന്‍ വെള്ളം കോഫിയും ആക്കി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിരുന്ന കാലം... ഓര്‍മ്മകള്‍ അങ്ങനെ ഒരുപാട് ഒരുപാട് അകലത്തിലേക്ക് പോകുകയാണ്, എന്തിനു ബ്രേക്ക്‌ ഇടണം ഒരു ദിവസം മുഴുവന്‍ അങ്ങനെ പൊയ്ക്കോട്ടേ.

വെയിലിനു ശക്തി കൂടിയപ്പോള്‍ കോളേജില്‍ നിന്നും ഇറങ്ങി.  പിന്നെ ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക്. തങ്ങളില്‍ നിന്നും അകന്നു, കാലയവനികയ്ക്ക് ഉള്ളിലേക്ക് പോയവരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി റോസാ ദളങ്ങള്‍ അര്‍പിച്ചതിനു ശേഷം, എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു. കടന്നു വന്ന പരുക്കന്‍ പാതകളിലെ മുള്ളുകളും, പലപ്പോഴും തളര്‍ന്നു പോയേക്കാവുന്ന അനുഭവങ്ങള്‍ ജീവിതം സമ്മാനിച്ചതുമൊക്കെ അവിടെ ഷെയര്‍ ചെയ്യപ്പെട്ടു. ജീവിതത്തിലെ കടുത്ത പോരാട്ടത്തില്‍ പലരും പല മേഖലകളിലേക്ക് ചിതറിപ്പോയി, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാലം പലരെയും പലരീതിയില്‍ തൂത്തെറിഞ്ഞു. സ്വപ്നം കണ്ട ജീവിതം അല്ല പലര്‍ക്കും കിട്ടിയത്, എന്നാല്‍ സ്വപ്നം കണ്ടതിനേക്കാള്‍ ഉന്നതിയില്‍ എത്തിയവര്‍. ഭര്‍ത്രു വീട്ടിലെ നിയമങ്ങള്‍ക്കു അനുസൃതമായി ജീവിതം കെട്ടപ്പെട്ടവര്‍. അങ്ങനെ നിരവധി അനുഭവങ്ങളിലുടെ കടന്നു പോയവര്‍. തുടക്കത്തില്‍, ബിസിനസ്‌, വിദേശ ജോലി മേഖലകള്‍ പയറ്റി കുഴഞ്ഞ ശേഷം ഓര്‍ഗാനിക് ഫാമിംഗിലേക്ക് ഇറങ്ങി ഹരി; നാട്ടിലും അന്തസായി ജീവിതം നയിക്കാമെന്ന മനകരുത്തുമായി. ഹോട്ടലുകാരുടെ മുന്നില്‍ പെടാതെ മുങ്ങി നടക്കുക എന്നതാണ് ജയരാജിന്‍റെ ഇപ്പോഴത്തെ ഡസിഗ്നേഷന്‍. നര്‍മം കലര്‍ത്തി പറഞ്ഞതാണ്; ആള്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കുന്നു. ടെക്നോ പാര്‍കില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീര്‍ ആണ് അനസ്. റോയി സര്‍വേസൂപ്രണ്ടും, പ്രിയ പഞ്ചായത്ത് മെമ്പറും. രാജീവ്‌ സ്വന്തമായി ഹോള്‍സെയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നു. കാറ്ററിംഗ് രംഗത്ത് ലിജോയും, മാധ്യമ രംഗത്ത് ഗോപനും ഉണ്ട്.  പിന്നെ വില്ലേജ് ഓഫീസര്‍മാര്‍, NRI’s, സ്കൂള്‍ ടീച്ചേര്‍സ്. പിന്നെ പോലിസ്, പോസ്റല്‍, ലൈവ് സ്റ്റോക്ക്‌, താലൂക് ഡിപാര്‍ട്ട്‌മെന്‍റ് കളില്‍ ജോലി ചെയ്യുന്നവര്‍.

ജോലി സ്ഥലത്തു വച്ച് സംഭവിച്ച ഒരു തീവ്രവാദി ആക്രമണത്തിന്‍റെ ഇരയാണ് അനില്‍. അനിലിനു അഫ്ഗാനിസ്ഥാനില്‍ ആയിരുന്നു ജോലി, അമേരിക്കന്‍ മിലിട്ടറിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍. അടിമുടി ശാരീരികമായി ബാധിച്ച ആ ദുരന്തത്തില്‍ നിന്നും രക്ഷപെടുവാന്‍ ഒരുപാട് കാലങ്ങളും, ചികിത്സയും ആവശ്യമായി വന്നു. ഈ ദുരിത പൂര്‍ണമായ കാലങ്ങള്‍ക്ക് ഇടയിലും വീണ്ടും ജീവിതത്തോടു പോരിടുവാന്‍ പ്രത്യാശയുടെ കിരണങ്ങള്‍ നല്‍കിയത് താന്‍ ജോലി ചെയ്തിരുന്ന ആ അമേരിക്കന്‍ കമ്പനി തന്നെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏല്ലാ ചികിത്സാ, ചികിത്സാന്തര ചിലവുകളും ആ കമ്പനി വഹിക്കുന്നു. കാലങ്ങളായി മുടങ്ങാതെ പ്രതിമാസ ശമ്പളവും. ലൈവ് സ്റ്റോക്ക്‌ ഡിപാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന അനിലിന്‍റെ ഉറ്റ സുഹൃത്ത്‌ രമേശ് കാര്യങ്ങള്‍ വിവരിച്ചു.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ചെന്നെ റീജിയന്‍ ഹെഡ് ആണ് ജയേഷ്. പല ഗെറ്റ്റ്റുഗതറുകളിലും പങ്കാളി ആകാറുള്ള ജയേഷ്നു ഈ ദിനം ഒരു പ്രത്യേക അനുഭവം ആണ് സമ്മാനിച്ചത്‌, കാരണം പലപ്പോഴുമുള്ള കൂടിക്കാഴ്ചകളിലെ ആളുകള്‍ ഒരേ സംസ്കാരത്തിനും ലെവലിലും പെട്ടവരാകും; എന്നാല്‍ പ്രിയ സുഹൃത്തുക്കളും ആയുള്ള ഒരു കൂടിച്ചേരല്‍ എന്നതില്‍ ഉപരിയായി പല സംസകാരങ്ങളുടെ കൂടിച്ചേരല്‍ കൂടി ഇവിടെ സംഭവിച്ചു എന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

പഠനാനന്തരം എക്ണോമിക്സിലെ സഹപാഠികളുമായി ഒരു ബന്ധവും ഇല്ലാതെ വിഷമാവസ്ഥയില്‍ ആയിരുന്ന ഷേര്‍ളിക്ക് അപ്രതീക്ഷിതമായാണ് പഴയ കുറെ കൂട്ടുകാരെ കിട്ടിയത്. അനില്‍, രമേശ്‌, പ്രിയ, റോയ്, സനല്‍, അഷിര്‍ എന്നിവര്‍ പഴയ സാമ്പത്തികശാസ്ത്ര സൗഹൃദം പുതുക്കി. രാജി തിരുവന്തപുറത്ത് വോഡാഫോണിന്‍റെ ഒരു ഫ്രാഞ്ചൈസി ചെയ്യുന്നു. എല്ലാവരെയും ഒരുമിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചതില്‍ ഒരു വലിയ റോള്‍ ആണ് രാജിയുടെത്. യേശുദാസ്, ലേഖ, അജികുമാര്‍, ബാബു എന്നിവര്‍ ആണ് അധ്യാപകവൃത്തിയില്‍. ജോണ്‍സന്‍, സനല്‍ എന്നിവര്‍ വില്ലജ് ഓഫീസര്‍മാരായും, ജയപ്രകാശ് LBS-ല്‍ അധ്യാപകനായും ജോലി നോക്കുന്നു; രാജേന്ദ്രന്‍ താലൂക് ഓഫീസിലും, ആശ പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ്ലും, ഷേര്‍ലി പ്രൈവറ്റ് ബാങ്കിലും. മാതൃഭൂമിയുടെ പത്തനാപുരം എഡിറ്റര്‍ ആണ് ബോട്ടണിയിലെ ഗോപന്‍.
 
എല്ലാവരും പറഞ്ഞു വന്നപ്പോഴേക്കും ബോഫെ ലഞ്ച് എത്തി, പലതരം സൂപ്പും, അപ്പവും സ്ടുവും. പിന്നെ റൈസിലേക്കും, ഡസേര്‍ട്ടിലേക്കും കടന്നതിനോടൊപ്പം പലരും വര്‍ഷാന്തങ്ങളില്‍ നഷ്ടപ്പെട്ട ആ പഴയ സൗഹൃദം വീണ്ടും ഊട്ടി ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫോട്ടോ സെഷന്‍നോട് കൂടി പരസ്പരം പിരിയേണ്ട സമയം ആയപ്പോള്‍ മിക്കവരുടെയും കണ്‍കോണുകളില്‍ അശ്രുകണങ്ങളുടെ ലാഞ്ചന; ആ ദിവസം അവസാനിക്കാതെ ഇരുന്നെങ്കില്‍ എന്ന് അറിയാതെയെങ്കിലും ആശിക്കാത്തവര്‍ ചുരുക്കം. അരുണകിരണ കാന്തിയില്‍ പകലോന്‍ തന്‍റെ അന്നത്തെ പ്രയാണം അവസാനിപ്പിക്കുന്നു എന്നറിയിച്ചു അവരെ നോക്കി ചിരിച്ചു, പിരിയുന്ന നൊമ്പരത്തിലും, വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ.....                      

2015, ജൂൺ 4, വ്യാഴാഴ്‌ച

ഒരു വാട്സപ്പ് വീരഗാധ

ഒരു വെള്ളിയാഴ്ച ഊണും കഴിഞ്ഞു ഒന്ന് മയങ്ങാന്‍ കിടന്നപ്പോള്‍ ആണ് ജര്‍കിച്ചനു ആ ഐഡിയ തോന്നിയാത്. ഇതു മറന്നു പോകുന്നതിനു മുമ്പ് ഭാര്യ സാലിക്കുട്ടിയോടു ഒന്ന് പറഞ്ഞാലോന്ന് വെറുതെ ഒന്ന് ആലോചിച്ചു. പെട്ടന്നു ജര്‍ക്കിച്ചെന്‍ ഒന്ന് ഞെട്ടി, വേണ്ട അവളും ആ പേര്‍ടെക്കില്‍ പഠിച്ചതാണ്, പണി പാളും. ആ.. പറഞ്ഞു വന്നത് പണ്ട് എസ്.എസ്.എല്‍.സി പാസായി നിന്ന കാലത്താണ് ടൈപ്പിംഗ് പഠിക്കാന്‍ പൂതി തോന്നിയത്. അങ്ങനെയാണ് പേരക്ക ഇന്ടസ്ട്രീസ് എന്ന പേര്‍ടെക്കില്‍ ചേര്‍ന്നത്‌. അതുകൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം എന്താണെന്ന് ചോദിച്ചാല്‍ തന്നെക്കാള്‍ മുമ്പ് പേര്‍ടെക്കില്‍ ചേര്‍ന്ന് പഠിച്ച സാലിക്കുട്ടിയെ ജീവിത സഖിയാക്കാന്‍ പറ്റി എന്നതാണ്. അത് ഗുണമാണോ എന്ന് ചോദിച്ചാല്‍ ജര്‍ക്കിച്ചാനു രണ്ടു വട്ടം ആലോചിക്കണം. അത് എന്തോ എങ്കിലും ആകട്ട്, നമുക്ക് ജര്‍ക്കിച്ചന്‍റെ ഐഡിയായിലേക്ക് കടക്കാം. പണ്ട് പേര്‍ടെക്കില്‍ പഠിച്ചവരെ എല്ലാം കൂട്ടി ഒരു വാട്സപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാലോ? ജര്‍കിച്ചന്‍റെ മനസ്സില്‍ ആശയങ്ങള്‍ മിന്നിമറഞ്ഞു. ഉടനെ ഫോണ്‍ എടുത്തു ഉറ്റ നണ്‍പന്‍ രമേശിനെ വിളിച്ചു. പ്രാവിന്‍ കൂട് എന്ന നാലും കൂടുന്ന മുക്കില്‍ പ്രാവിന്‍റെ ബിസിനസ്‌ നടത്തിക്കൊണ്ടിരുന്ന രമേശിനു ഇതില്‍ വലിയ താല്പര്യം ഒന്നും തോന്നിയില്ല. മാത്രമല്ല ഈ ആപ്പുന്ന നേരം മണിമലയാറ്റില്‍ നാല് മുങ്ങാം കുഴിയിട്ടാല്‍ ദേഹം എങ്കിലും ഒന്ന് തണുത്തു കിട്ടും. എങ്കിലും ജര്‍കിച്ചന്‍റെ തുടര്‍ പ്രേരണയില്‍ രമേശിനു അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഉടനെതന്നെ ചെറിയൊരു സമ്മതമങ്ങ് മൂളിക്കൊടുത്തു. അപ്പോള്‍ തന്നെ കൂട്ടുകക്ഷി സോമനെ വിളിച്ചു കടയുടെ ചാര്‍ജ് ഏല്‍പ്പിച്ചിട്ട് തിരുവല്ലയിലേക്ക് വിട്ടു; ഒരു ടച്ച്‌ ഫോണ്‍ വാങ്ങണം; ഇപ്പോള്‍ ഇരിക്കുന്നതില്‍ സോഫ്റ്റ്‌വെയര്‍ പോയിട്ട് കാലം കുറെയായി; പിന്നെ ഉള്ളതിലോ, സം-വാട്ട്‌-റോങ്ങ്‌ ആപ്ലിക്കേഷന്‍സ് മാത്രം.

നമ്മുടെ രമേശിനെപ്പറ്റി പറഞ്ഞാല്‍ ഒരുപാടു പറയണം. ഇപ്പോള്‍ സമയം ഇല്ലാത്തത് കൊണ്ട് വളരെ കുറച്ചും പിന്നീട് സമയം പോലെയും പറയാം. പേര്‍ടെക്കിലെ പഠനത്തിനു ശേഷം അവിടം വിടാന്‍ കക്ഷി ഒരു താല്‍പര്യവും പ്രകടിപ്പിച്ചില്ല. വളരെ എളിമയോടെ ആ പ്രദേശത്തൊക്കെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ തുടങ്ങി നമ്മുടെ താല്‍പര കക്ഷി. ഇങ്ങനെ ശല്യം മൂത്തപ്പോള്‍ സെന്‍റെര്‍ ഹെഡ് സാബു പുള്ളിയെ കഴുത്തിനു പിടിച്ചു പുറത്താക്കി. എന്നിട്ടും അവിടുത്തെ തരുണീമണികളെ വിട്ടുപോകാന്‍ ആളുടെ മനസ് അനുവദിച്ചില്ല. പിന്നെ പുറത്തായി റോന്തു ചുറ്റല്‍. ശല്യം സഹിക്കാതെ വന്ന സെന്‍റെര്‍ ഹെഡ് തല പുകഞ്ഞു ആലോചിച്ചു; ഒന്നും കിട്ടുന്നില്ല, വീണ്ടും ആലോചിച്ചു, സഹവിദ്വാന്‍ ഷോണിനെ കൂടി കൂട്ടി ഒരുമിച്ചു ആലോചിച്ചു. അങ്ങനെ പല ദിവസത്തെ ആലോചനകള്‍ക്ക് ശേഷം രണ്ടു പേരുടെയും മനസ്സില്‍ ആശയം ഉദിച്ചതു ഒരേ സമയം. ശല്യക്കാരനായ പിസിയോടു മാണി കാണിച്ച സമീപനം, ഓര്‍ അടവുനയം; ഈ കഷിയെ പിടിച്ചു തങ്ങളോടൊപ്പം ഒരു സഹവിദ്വാന്‍ ആക്കിയാലോ? എങ്കില്‍ ഒരേ സമയം ശല്യവും കുറയും ശമ്പളവും കൊടുക്കേണ്ടി വരില്ല. ഒരു വെടിക്ക് രണ്ടു പക്ഷി. ഇങ്ങനെ നമ്മുടെ കക്ഷി പേര്‍ടെക്കിലെ ഫാക്കല്‍റ്റിയായി കുറേക്കാലം വിലസി. ആളിന്‍റെ ബാക്കി വിശേഷം പുറകാലെ...... പ്ലിംഗ്, രമേശിന്‍റെ ഫോണിലെ ആപ് ആക്ടിവേറ്റ് ചെയ്തതും ജര്‍കിച്ചന്‍റെ മെസ്സേജ് വന്നതും ഒരേ സമയം. അങ്ങിനെ ജര്‍കിച്ചന്‍റെ പ്രേരണയാല്‍ നമ്മുടെ രമേശ്മാഷ് ആപ്പിന്‍റെ ഗ്രൂപ്പ്‌ മാനേജര്‍ പോസ്റ്റ്‌ ഏറ്റെടുത്തു. ജര്‍കിച്ചന്‍ പി.ആര്‍.ഓ യുമായി. അങ്ങിനെ അവര്‍ ആപ്പിംഗ് ആരംഭിച്ചു; ആരില്‍ തുടങ്ങണമെന്നും, ആരെയൊക്കെ ആപ്പിലാക്കനമെന്നും തല പുകഞ്ഞു ഒപ്പം ആലോചനയും തുടങ്ങി.

ഇങ്ങനെ ഇരിക്കവെയാണ് അബുദാബിയില്‍ നിന്നും ലീവ്നു വന്ന ബിഞ്ചുവിനെ തിരുവല്ല ടൌണില്‍ വച്ച് രമേശ് മീറ്റ്‌ ചെയ്യുന്നത്. പണ്ട് സീ-പ്ലസ്‌ പറഞ്ഞു കൊടുത്ത ഒരു പരിചയം. ഭര്‍ത്താവ് സണ്ണിചേട്ടനും രണ്ടു പ്ലസ്‌ മാരും കൂടയുണ്ട്. പിന്നെ ഒന്നും ആലോചിച്ചില്ല അണ്ണന്‍ ഒരു പ്ലസ്‌ മുന്‍പെറിഞ്ഞു അബുദാബിയിലെ നമ്പര്‍ കരസ്ഥമാക്കി. അങ്ങെനെ ബിഞ്ചുവും അവരുടെ ആപ്അംഗം ആയി ജോയിന്‍ ചെയ്തു. അങ്ങിനെ പല പല അവസരങ്ങളില്‍ ജെറിനും, വരുണും, സനിലും, സനോജും, മനുവും, ഷോജിയും, സുദീപും, സീജോയും, ലിന്നിയും, സാബു-ഷോണ്‍ സാര്‍ അവര്‍കളും എല്ലാം നമ്മുടെ ആപ്പില്‍ തരംഗങ്ങളായി. സനിലിന്‍റെ പാട്ടുകളോടെ തുടങ്ങുന്ന പല സായാഹ്നങ്ങളും അങ്ങിനെ ശബ്ദമുഖരിതങ്ങള്‍ ആയി.    

പേര്‍ടെക്കു വിട്ടശേഷം പിന്നെ ഒരു കൂട്ടും കൂടാതെ സണ്ണിചേട്ടനും പിള്ളാരുമായി ഒതുങ്ങി കൂടുമ്പോള്‍ ആണ് ബിഞ്ചു ഈ ആപ്പില്‍ വന്നു പെടുന്നത്. വീട്ടിലെ കാര്യം പറഞ്ഞാല്‍, സണ്ണിച്ചന്‍ അടുക്കളയിലെ പണി മുഴുവനും ചെയ്തിട്ടാണ് ഓഫീസില്‍ പോകുന്നത്. പിന്നെ അവിടെ പ്രത്യേകിച്ചു ഒരു പണിയും ഇല്ലങ്കില്‍ കൂടിയും ഒരു പൊങ്ങച്ചം ആവട്ടെ എന്ന് വച്ചാണ് ഹൌസ് മേയ്ഡിനെ വച്ചിരിക്കുന്നത്. പിള്ളാരുടെ കാര്യവും, മറ്റു ചില അലുകുലുത്ത് പരിപാടികളും മാത്രമേ ഒള്ളു മേയ്ഡിന്. ബിഞ്ചുവിനു ജോലിയുണ്ടോ എന്ന് എടുത്തു ചോദിച്ചാല്‍, ഉണ്ട്; എല്ലാം മാസവും മുടങ്ങാതെ ശമ്പളം വാങ്ങുന്നുണ്ട്. യുട്യൂബ് അഡ്മിനിസ്ട്രെറ്റര്‍ ആയിട്ടായിരുന്നു ആദ്യം ജോലി. പിന്നെ നമ്മുടെ ആപ്പില്‍ ചേര്‍ന്ന ശേഷം വൈഫൈ ഓഫീസര്‍ ആയി. അതോടു കൂടി വൈഫൈയുടെ കാര്യവും “ഠോ” കട്ടപ്പുക.

പേര്‍ടെക്കിന് ശേഷം ഒരുവിധം ഡീസന്റായി കഴിയുന്നത്‌ ജെറിന്‍ മാത്രമാണ്. ഒരു ജോലിക്കും ട്രൈ ചെയ്യാന്‍ പോയില്ല. കാരണം കോഴ്സ് കഴിഞ്ഞു പേര്‍ടെക്കില്‍ നിന്നും തന്ന തുണ്ട്കടലാസ് കൊണ്ട് ഒന്നും നടക്കില്ല എന്ന തിരിച്ചറിവ് ജെറിന് ഉണ്ടായിരുന്നു. അത് കൊണ്ട് മാന്യമായി തിരുമണവും പാര്‍ത്ത് ഒരു കൊച്ചിന്‍റെ അമ്മയെന്ന തസ്തികയില്‍ ജോയിന്‍ ചെയ്തു. എങ്കിലും ഒരു തൊഴിലെങ്കിലും പഠിക്കണം എന്ന അടക്കാനാവാത്ത ആഗ്രഹം ജെറിനെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്‍റെ അടുത്താണ് ഉസ്മാന്‍ വല്ലഭായി ഷഹന്‍ഷാ പട്ടേല്‍. നാട്യ അഹങ്കാര നടനകലയുടെ തുഞ്ചത്തെഴുത്തച്ച്ചന്‍. അവിടെ നിന്നും തൊഴുത്തില്‍ കുത്തും, ഡാകിനിയാട്ടവും പഠിച്ചു. കിട്ടുന്ന അവസരങ്ങള്‍ ഒന്നും ജെറിന്‍ പാഴാക്കിയില്ല; സമയം കിട്ടുമ്പോള്‍ ഒക്കെ കൊയ്ത്തിനു ശേഷം തരിശായി കിടക്കുന്ന പാടശേഖരങ്ങളിലേക്ക് ഇറങ്ങും, ചേറില്‍ മുങ്ങിയും കിടന്നുരുണ്ടും കഠിന പ്രയക്നം നടത്തി പരിശീലിച്ചു; അങ്ങിനെ നീന്തല്‍ എന്ന ശൈശവ കലയും അഭ്യസ്തമാക്കി. ഇപ്പോള്‍ മുട്ടുകാലില്‍ കേറാന്‍ ഉള്ള പരിശ്രമത്തില്‍ ആണ്. അത് കഴിഞ്ഞു വേണം ഒന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍.

അടുത്തത് സുദീപ്; പേര്‍ടെക്കിലെ പഠനവും കഴിഞ്ഞിട്ട് കുറേക്കാലം പേര്‍ടെക്കിന് ചുറ്റും ആശാന്‍ കറങ്ങി നടന്നു. ചന്ദ്രനങ്കില്‍ ഭൂമിആന്റിയെ പ്രദക്ഷിണം വയ്ക്കും പോലെ! അത് പൂട്ടികെട്ടിയപ്പോള്‍ ആ കലാപരിപാടിയും നിന്നു. അങ്ങിനെയിരിക്കെ ആണ് ഏജ് ലിമിറ്റ് ഇല്ലാതെ പിന്നെയും കറങ്ങാന്‍ പറ്റുന്ന മറ്റൊരു കലാപരിപാടിയെ പറ്റി ആളു കേള്‍ക്കുന്നത്. നിയമത്തിന്‍റെ ഓരോരോ വഴികളെ! പിന്നെ ഷോജി; ആളിനും പ്രത്യേക പരിപാടികള്‍ ഒന്നും തന്നെ ഇല്ല. പൊതുഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ സേവനം എന്നോക്കെയാണ് വയ്പ്പ്. പക്ഷെ സ്ഥിരം പരിപാടി എന്താണെന്ന് ചോദിച്ചാല്‍ ക്യാമ്പ്‌ എന്ന് പറഞ്ഞു ആരുടെയെങ്കിലും ഒക്കെ കൂടെ പോകും; പിന്നെ മൂന്നു നാല് ദിവസം കഴിഞ്ഞാണ് തിരികെ വീട്ടിലേക്ക്‌ വരവ്, മോഡിജി ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്നപോലെ. ഈ കിട്ടുന്ന അവസരങ്ങളില്‍ ഒന്ന് പോലും പാഴാക്കാതെ ആപ്പില്‍ കയറും; അതും ആരുമില്ലാത്ത സമയത്ത്; ലജ്ജയില്ലാതെ ഒളിച്ചും പാത്തും!

ഇവരെയൊക്കെ നിരീക്ഷിച്ചു കൊണ്ട് നമ്മുടെ ഷോണ്‍ സാറ് കുറെ ദിവസമൊക്കെ ആപ്പില്‍ ചുറ്റിപ്പറ്റി നടന്നു. എന്നാല്‍ പിള്ളാര്‍ക്കൊക്കെ പഴേപോലെ ഒരു ബഹുമാനം ഇല്ലാന്ന് സാറ് പെട്ടന്നു തിരിച്ചറിഞ്ഞു. സ്വതവേ അല്‍പ സ്വല്‍പ്പ കുടവയറും കഷണ്ടിയും ഒക്കെയുള്ള തന്നെക്കേറി “കുടവയറാ, കഷണ്ടിതലയാ” എന്നൊക്കെ പിള്ളാര്‍ പരസ്യമായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ സാറിന്‍റെ അഭിമാന്‍ കടല്‍ കടന്നു. ഇങ്ങനെയോക്കെ ഒരു സാറിനെ വിളിക്കാമോ? അങ്ങനെയൊക്കെ ചെയ്യാമോ? എന്നാല്‍ പിന്നെ ഉള്ള കുടവയര്‍ കളയാതെ ഇവിടെ നിന്നും തടി തപ്പാം എന്ന് സാര്‍ ആയിടയ്ക്ക് വിചാരിക്കുകയും കുപ്പിയില്‍ പിടിച്ചിട്ട പരല്‍ മീന്‍ അവസരം കിട്ടിയപ്പോള്‍ പുറത്തേക്ക് ചാടിയപോലെ ഒരു ചാട്ടം ചാടുകയും ചെയ്തു.

ഇങ്ങനെ ഇരിക്കവേ ഒരു ദിവസം ആപ്പിഗ്, പൌഡര്‍ പൌഡേഡ് ആയി നടക്കുമ്പോള്‍ ആണ് ബിഞ്ചുവും താന്‍ താമസിക്കുന്ന അതേ പരിസര പ്രദേത്താണ് താമസിക്കുന്നതെന്ന് നമ്മുടെ ആപ്പ് അംഗം വരുണ്‍ ചേട്ടന് മനസിലാക്കിയത്. പിന്നെ ഒന്നും ആലോചിച്ചില്ല തങ്ങള്‍ അങ്ങോട്ട്‌ വരുന്നുണ്ടന്നു ചേട്ടന്‍ ബിഞ്ചുവിനെ വിളിച്ചറിയിച്ചു. വാട്ട്സില്‍ ചാറ്റിയാല്‍ ഇങ്ങനെ ഒരു ആപ്പ് വരുമെന്ന് ബിഞ്ചു സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. തങ്ങള്‍ ഇന്നു വീട്ടില്‍ ഉണ്ടാവില്ല എന്നും, പുറത്തു പോകുവാണെന്നും ഒക്കെ ഒഴികഴിവ് പറഞ്ഞുനോക്കി. എവിടെ! എന്നാല്‍ എല്ലാദിവസവും ഇതൊരു പതിവായപ്പോള്‍ ഗത്യംതരമില്ലാതെ ഒരു ദിവസം വരുണിനോട് വരാന്‍ പറഞ്ഞു. ഒരു നാരങ്ങാ വെള്ളം കൊടുത്തു ഒഴിവാക്കാം എന്ന് വിചാരിക്കുകയും ചെയ്തു. വൈകിട്ട് കോളിഗ് ബെല്‍ കേട്ട് ബിഞ്ചു ചെന്ന് കതകു തുറന്നു. വരുണിനെ മാത്രം പ്രതീക്ഷിച്ച ബിഞ്ചു ഞെട്ടിപ്പോയി. മാരാമണ്‍ കണവന്‍ഷനു പന്തലിലേക്ക് ആള്‍ക്കാര്‍ വരുന്നപോലെ. വരുണ്‍, ഭാര്യ, രണ്ടു മൂന്നു കുളന്തകള്‍, ഹൌസ്മെയ്ഡ്, കാര്‍ ഡ്രൈവര്‍. വിരണ്ടു പോയ ബിഞ്ചു വീണ്ടും എത്തി നോക്കി; ജാഥ കഴിഞ്ഞോ എന്നറിയാന്‍. “വേറെ ആരേം കൊണ്ടുവന്നില്ലേ” ബിഞ്ചു വരുണിനോട് കുശലം ചോദിച്ചു. “ഇല്ല അടുത്താഴ്ച വരുമ്പോള്‍ അടുത്ത ഫ്ലാറ്റിലെ കൂട്ടുകാരനേം ഫാമിലിയേം കൂടി കൊണ്ട് വരാം”
വരുണും കൂട്ടരും ഉള്ളിലേക്ക് കടന്നു, കിട്ടിയ സോഫകള്‍ ഒക്കെ കൈവശമാക്കി. ഒന്ന് ഞെട്ടിയ ബിഞ്ചു കട്ടിളപ്പടിയിലേക്ക് മുറുകെ പിടിച്ചു; മറിഞ്ഞു വീഴാതിരിക്കാന്‍. ഈ സമയം കിച്ചണില്‍ നിന്നും അവിടേക്ക് വന്ന സണ്ണിചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസിലാക്കുകയും ബിഞ്ചുവിനെ താങ്ങി അവിടെ ബാക്കി വന്ന ഒരു സോഫയിലേക്ക് ചാരിക്കിടത്തുകയും ചെയ്തു. “നിങ്ങള്‍ ഇരുന്നു സംസാരിക്കു, ഞാന്‍ ചായ കൊണ്ട് വരാം” സണ്ണിചേട്ടന്‍ പതിവുപോലെ അടുക്കളയിലേക്കു പോകാന്‍ ഭാവിച്ചു. “ചായ മാത്രമാക്കണ്ട ഞങ്ങള്‍ ഊണ് കൂടി കഴിച്ചിട്ടേ പോകൂ” വരുണിന്റെ വാക്കുകള്‍ ഒരു മിന്നല്‍ പിണര്‍ പോലെ ബിഞ്ചുവിനെറെ കര്‍ണങ്ങളില്‍ വന്നു പതിച്ചു. അവസരത്തിനൊത്ത് ഉയര്‍ന്ന ബിഞ്ചു ഉടനെ തന്നെ പ്രതികരിച്ചു “ഞങ്ങള്‍ ഇന്ന് ഫാസ്റ്റിംഗ് ആയിരുന്നു, അത് കൊണ്ട് ഒന്നും ഉണ്ടാക്കിയില്ല.” “ഓകെ, എന്നാല്‍ ചായ കൊണ്ടുവരാം” അവരെ കൂടുതല്‍ ഡിസ്അപ്പോയിന്റ് ചെയ്യിക്കാതെ സണ്ണിചേട്ടന്‍ കിച്ചണിലേക്ക് പോകാന്‍ തയ്യാറായി. “ചേട്ടന്‍ ഇവിടെ ഇരുന്നോ, ഞാന്‍ ചായ എടുക്കാം” പതിവില്ലാത്ത ഈ സഹായ ഹസ്തം കേട്ട സണ്ണിചേട്ടന്‍ പന്തം കണ്ട പെരുംചാഴിയെപ്പോലെ പകച്ചു നിന്നു. വരുണ്‍ ചേട്ടന് ഒരു പണി കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ബിഞ്ചുവിന്‍റെ മനസ്സില്‍. ഇനി മേലാല്‍ പുള്ളി ഈ വഴിക്ക് തിരിയാത്ത വിധം ഒരു പണി. അങ്ങെനെ ബിഞ്ചുവിന്‍റെ സ്പെഷ്യല്‍ “പൊടി” ചായയും മോന്തി വരുണും പരിവാരങ്ങളും യാത്രയായി, അടുത്താഴ്ച കൂട്ടുകാരനെയും കുടുംബത്തെയും കൂട്ടി വരാമെന്ന ഉറപ്പില്‍. എന്തായാലും പിന്നെ കുറെ ദിവസത്തേക്ക് വരുണിന്റെ വീട്ടിലെ റസ്റ്റ്‌റൂം ഹൌസ്ഫുള്‍ ആയിരുന്നു! ഓഫീസിലെയും!
 
ഇതിനിടയില്‍ ആണ് ജെറിന്‍റെ മോഹനകലകളുടെ വിഷയവുമായി ബന്ധപ്പെട്ടു ജെറിനും, രമേശും ഒരു ആപ് പോര് ആരംഭിക്കുന്നത്. തൊഴുത്തില്‍ കുത്ത് പോലെയുള്ള മോഹന കലകള്‍ വലിയ വിഷയം ഒന്നും അല്ലെന്നും, മറിച്ചു, തനിക്ക് അവ വെറും ഗ്രാസ് ആണെന്നും, ഒന്ന് പ്രാക്ടീസ് ചെയ്‌താല്‍ ആര്‍ക്കും ചെയ്യാവുന്ന കാര്യമേ ഉള്ളു എന്നും രമേശ് വാദിച്ചു. താന്‍ ഒരു ഡ്രൈ ജിഞ്ചരും ചെയ്യില്ല എന്ന് ജെറിനും വെല്ലു വിളിച്ചു. മനുവും ജെര്‍കിചെനും അവരുടെ പോരിനു വേണ്ടുവോളം ചില്ലിയും, ടാമറിന്റും ചേര്‍ത്ത് കൊടുത്തു.അങ്ങെനെ ആപ്പിംഗ് തുടങ്ങിയ ശേഷം പ്രാവിന്‍ കച്ചവടത്തില്‍ പൊതുവേ ശ്രദ്ധ നഷ്ടപ്പെട്ട രമേശിന്‍റെ മുഴുവന്‍ ശ്രദ്ധയും, തൊഴുത്തില്‍ കുത്തു പോലെയുള്ള ആട്ടക്കലകളിലായി. വീട് വിട്ടാല്‍ ഷോപ്പ്, ഷോപ്പ് വിട്ടാല്‍ മണിമലയാര് എന്ന രീതിയില്‍ കഴിഞ്ഞിരുന്ന മാഷ് ആട്ടക്കലകള്‍ അഭ്യസിക്കാന്‍ തുടങ്ങി. ഊണിലും ഉറക്കത്തിലും പല പല സ്റ്റെപ്പുകള്‍ മാറി മാറി ചവുട്ടി. ധീം തരികിട ധോം ധോം...
 
ഇങ്ങനെ ഇരിക്കവവേ ഒരു ദിവസം ആപ്പിക്കൊണ്ടിരുന്നപ്പോള്‍, ഫ്ലാറ്റുകളില്‍ വഴി തെറ്റി പോകുന്ന ഭര്‍ത്താക്കന്മാരേപ്പറ്റി ഒരു സംസാരം ഉണ്ടായി. തനിക്കു കിച്ചെണില്‍ പണിയെടുക്കാന്‍ ഉള്ള താല്പര്യം എന്താണെന്ന് ജര്‍കിച്ചെന്‍ വിവരിച്ചു. അടുക്കളയിലെ കിളിവാതില്‍ കൂടി നോക്കിയാല്‍ അടുത്ത വീട്ടിലെ നാന്‍സി ചേച്ചി അവരുടെ കിച്ചെണില്‍ നില്‍ക്കുന്നത് കാണാം. പലപ്പോഴും മെനു പറഞ്ഞു കൊടുക്കുന്നതും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്‌ കാണിക്കുന്നതും ഈ കിളിവാതിലില്‍ കൂടിയാണ്. നാന്‍സി ചേച്ചി പറഞ്ഞു കൊടുക്കുന്ന പ്രകാരമാണ് പുട്ട് എങ്ങനെ ഉപ്പുമാവ് ആക്കാമെന്നും, ദോശ എങ്ങിനെ ഇടലി ആക്കാമെന്നും ഒക്കെ ജര്‍ക്കിച്ചെന്‍ പഠിച്ചത്. ഇതൊന്നും അറിയാതെ പാവംസാലിക്കുട്ടി എല്ലാദിവസവും പലവിധ പലഹാരങ്ങള്‍ രുചിച്ചു ഹാപ്പിയായി ജീവിതം ആസ്വദിച്ചു. ജര്‍ക്കിച്ചെന്‍റെ ആത്മകഥ കേട്ട ബിഞ്ചുവിന്‍റെ നെഞ്ചില്‍ വളരെ പെട്ടന്ന് ഒരു ആളല്‍; ആള്‍ ഉടനെ തന്നെ ഞെട്ടിയെഴുന്നേറ്റു. മൊബൈല്‍ ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ കിച്ചെണിലേക്ക് ഓടി. സണ്ണിച്ചെനും ഇതാണോ അവിടെ പരിപാടി? ചതിച്ചോ ദൈവമേ? സണ്ണിച്ചെന്‍റെ ഉദ്ദേശശുദ്ധിയില്‍ അന്ന് ആദ്യമായി ബിഞ്ചുവിനു സംശയം തോന്നി. കിച്ചണില്‍ ചെന്ന ബിഞ്ചു ജന്നാലയിലൂടെ പുറത്തേക്കു നോക്കി, ശരിയാണ് അടുത്ത വീടിന്‍റെ കിച്ചന്‍ അവിടെ നിന്നാല്‍ കാണാം. കോപത്തോടെ ബിഞ്ചു ജന്നാല വലിച്ചടച്ചു. വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്ന മാസ്കിംഗ് ടേപ്പുകള്‍ എല്ലാം ഉപയോഗിച്ച് ആ വിന്‍ഡോ എന്നന്നേക്കുമായി അവിടെ ക്ലോസ് ചെയ്തു.    

ഇനി നമ്മുക്ക് ജര്‍കിച്ചനിലേക്ക് മടങ്ങി വരാം. ഓഫീസ് കഴിഞ്ഞു വീട്ടില്‍ വന്നാലും ലാപ്ടോപ്പിന്‍റെയും മൊബൈലിന്‍റെയും മുമ്പിലാണ് ജെര്‍കിച്ചന്‍. കണവന്‍ വളെരെ കഠിനാധ്വാനി ആണെന്ന് പലപ്പോഴും സാലിക്കുട്ടി പൊങ്ങച്ചം പറയാറുണ്ടായിരുന്നു. കുടുംബം പുലര്‍ത്താന്‍ എന്തും മാത്രം കഷ്ടപ്പെടുന്നു. എന്നാല്‍ ഇതു സ്ഥിരം സ്വഭാവം ആയപ്പോള്‍ സാലിക്കുട്ടിക്കു ചെറിയ ഒരു സംശയം; വീട്ടിലെ കാര്യങ്ങള്‍ ഒന്നും തന്നെ അടുത്തിടയായി നോക്കുന്നില്ല. കുറെ നാള്‍ മുന്‍പ് വരെ ഉപ്പുമാവും, പുട്ടും കടലയും ഒക്കെ വൃത്തിയായി ഉണ്ടാക്കിതന്നു കൊണ്ടിരുന്നതാണ്. പേപ്പര്‍ നോക്കാന്‍ ഒക്കെ ഇരിക്കുമ്പോള്‍ ഇടക്കിടയ്ക്ക് ചായയും, പ്രമീല പ്രസാദവും. കണവന് ജോലിക്കൂടുതല്‍ ആയിരിക്കുമെന്നു കരുതി സാലിക്കുട്ടി കുറെയൊക്കെ ക്ഷമിച്ചു. എന്നാല്‍ ഈയ്യിടയായി ആണ് സാലി അത് ശ്രദ്ധിച്ചത്. വീട്ടില്‍ ഒരു തമാശ പോലും പറയുകയോ, ചിരിക്കുകയോ ചെയ്യാത്ത ജര്‍കിച്ചന്‍ ലാപ്പിന്‍റെയും, മോബൈലിന്‍റെയും മുന്‍പില്‍ ഇരുന്നു ചിരിക്കുന്നു; തനിയെ സംസാരിക്കുന്നു. കുടുംബ പ്രാര്‍ഥനയുടെ സമയത്ത് പോലും പലപ്പോഴും പ്രസെന്റ്റ് വയ്ക്കാത്ത ജര്‍കിച്ചനെ സാലിക്കുട്ടി രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം ജര്‍കിച്ചന്‍ ആപ്പിക്കൊണ്ടിരുന്നപ്പോള്‍ പുറകില്‍ക്കൂടി വന്ന സാലിക്കുട്ടി ജര്‍കിച്ചനെ കയ്യോടെ പൊക്കി. പേര്‍ടെക്കു ഗ്രൂപ്പിലെ തരുണീമണികളുമായി സോള്ളിക്കൊണ്ടിരിക്കുകയായിരുന്നു ആ സമയം താല്‍പരകക്ഷി. പിന്നെ രണ്ടു മൂന്നു ദിവസമായി ചെവിയുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടു ജര്‍കിച്ചന്‍ ലീവ് ആയിരുന്നെന്നാണ് ആണ് പൊതുജന സംസാരം. ഈ സംഭവത്തോടുകൂടി ഓഫീസില്‍ മാത്രമാക്കി ജര്‍കിച്ചന്‍ ആപ്പിംഗ് ചുരുക്കി.

ആഴ്ചകളും മാസങ്ങളും ആര്‍ക്കും പിടി കൊടുക്കാതെ കടന്നു പോയ്കൊണ്ടേ ഇരുന്നു. പുതിയ സംഭവ വികാസങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ പ്രേംകുമാര്‍ പുതിയ അംഗമായി ആപ്പില്‍ എത്തി. നമ്മുടെ രമേശിന്‍റെ മോഹനകല പഠനം ഒരു കരയ്ക്കും എത്തിയില്ല. അതുകൊണ്ട് ചേട്ടന്‍ പഠനം ഉപേക്ഷിച്ചു ഒരു കലാമണ്ഡലം തന്നെ ആരംഭിച്ചു; ഇപ്പോള്‍ മോഹനകലകളില്‍ പലരെയും അഭ്യാസിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്‍റെ വെല്ലുവിളിയില്‍ തകര്‍ന്നടിഞ്ഞ സര്‍-നെ ഓര്‍ത്തു മനസ് തകര്‍ന്ന ജെറിന്‍ അല്‍പാശ്വാസം കണ്ടെത്താന്‍ അടുത്ത വീട്ടിലെ ചേച്ചിയുമായി ചേര്‍ന്ന് ഒരു പരദൂഷണം ക്ലബ്‌ ആരംഭിച്ചു. സണ്ണിചേട്ടന്‍ വീണ്ടും കിച്ചെന്‍ പണികള്‍ തുടര്‍ന്നാല്‍ കണവന്‍ കൈവിട്ടു പോകുമോ എന്ന ഭയം കാരണം ബിഞ്ചു അടുക്കള ഭരണം തിരികെ പിടിച്ചു. വരുണ്‍ പല തവണ മാറി മാറി ബിഞ്ചുവിനെയും കുടുംബത്തെയും തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. തന്‍റെ “പൊടി”കൈയ്ക്ക് പകരം ചോദിക്കാന്‍ ആണ് ഈ സ്നേഹം എന്ന് മനസിലാക്കിയ ബിഞ്ചു പല പല കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുമാറി; എങ്കിലും നിരാശനാകാതെ തുടര്‍ന്നും വരുണ്‍ തന്‍റെ ഇന്‍വിറ്റേഷന്‍ തുടര്‍ന്ന് കൊണ്ടെ ഇരുന്നു. നമ്മുടെ സുദീപ്‌ ആകട്ടെ പഴയ പോലെ തന്നെ ഇടയ്ക്കിടയ്ക്ക് ആപ്പിലെ സന്ദര്‍ശകനായി തുടരുന്നു, തന്‍റെ വര തെളിയിക്കാനായി ഒരു സരിക നയ്യാരോ, മറ്റൊരു സജു രമേശോ ഒരിക്കല്‍, തന്നെയും തേടി വരുമെന്ന പ്രതീക്ഷ കൈവിടാതെ!

താന്‍ പെട്ടുപോയ കുപ്പിയെ പഴിച്ചു കൊണ്ടും, എപ്പോഴെങ്കിലും ചാടാന്‍ ഒരു അവസരം കിട്ടിയാല്‍ ചാടാനായും ഒരു മാനത്തുംകണ്ണി കണക്കെ, ലിന്നി അവസരം കാത്തിരിക്കുന്നു. ഷോജിയാവട്ടെ ആരുമില്ലാത്ത അവസരം നോക്കി ആപ്പില്‍ കയറാന്‍ അതിനു ചുറ്റും വലം വയ്പ്പുതുടരുന്നു. സാലിക്കുട്ടിയുടെ വിരട്ടലിനു ശേഷം നന്നായിപ്പോയ ജര്‍കിച്ചന്‍ ഓഫീസില്‍ ഓവര്‍ടൈം ചെയ്തു ആപ്പിലെ മെംബര്‍ഷിപ്‌ നിലനിര്‍ത്തി. മനു തന്‍റെ അടുത്ത തിരക്കഥയ്ക്കുള്ള വിഭവങ്ങളും തിരക്കി ആപ്പിലും പരിസരപ്രദേശങ്ങളിലും അലച്ചില്‍ തുടര്‍ന്നു. ഇവരെയെല്ലാം സസൂഷ്മം വീക്ഷിച്ചു, മൌനം വിദ്വാനു ഭൂഷണം എന്ന തത്വത്തില്‍ മുറുകെ പിടിച്ചു സനോജും, സാബു സാര്‍ അവര്‍കളും...... ഈ ആപ്പ് വീരഗാഥ ഇവിടെ പൂര്‍ണമാകുന്നില്ല, മറിച്ചു, കൂടുതല്‍ ശക്തിയോടെ കൂടുതല്‍ സംഭവവികാസങ്ങളോടെ വീണ്ടും തുടരുന്നു.


2015, മേയ് 9, ശനിയാഴ്‌ച

സാമൂഹിക ബന്ധങ്ങളും ഇടപെടലുകളും

Man is a social animal എന്നാണ് ചിന്തകന്മാര്‍ പറയുന്നത്; മനുഷ്യന്‍ ഒരു സാമൂഹിക ജീവി ആണെന്നര്‍ത്ഥം. അതില്‍ social എന്ന വാക്ക് മാറ്റിയാല്‍ മനുഷ്യന്‍ വെറും ആനിമല്‍, അതായത് മൃഗം ആയിപ്പോകും. സമൂഹം ആണ് ഒരു മനുഷ്യന്‍റെ സ്വഭാവത്തെ നിര്‍ണയിക്കുന്നതും പ്രതിഭലിപ്പിക്കുന്നതും. പ്രധാനമായും നാല് രീതിയില്‍ ഉള്ള സാമൂഹിക ഇടപെടലുകള്‍ ആണ് പൊതുവേ നമുക്ക് കാണാന്‍  സാധിക്കുന്നത്. ഒന്ന് വിന്‍-വിന്‍ അവസ്ഥ; അവിടെ ഇടപെടുന്നവരില്‍ രണ്ടുപേര്‍ക്കും ജയിച്ചു എന്നൊരു ഫീലിംഗ് ഉണ്ടാവുന്നു. രണ്ടു വിന്‍-ലൂസ്; ഇവിടെ ഉള്ളവരില്‍ ഒരാള്‍ക്ക്‌ ഇപ്പോഴും ജയിക്കണം, മറ്റുള്ളവര്‍ എല്ലാം തോല്‍ക്കുകയും വേണം.  അടുത്തത് ലൂസ്-വിന്‍; തോറ്റുകൊടുക്കുന്നതാണ് ആദ്യത്തെ ആള്‍ക്ക് പൊതുവേ ശീലം, മറ്റുള്ളവര്‍ എല്ലാം ജയിച്ചോട്ടെ എന്നും.  അവസാനം വരുന്നത് ലൂസ്-ലൂസ് അവസ്ഥ. ഞാന്‍ തോറ്റതാണ്, അതുകൊണ്ട് തുടര്‍ന്ന് വരുന്നവര്‍ എല്ലാം തോറ്റുതന്നെ ഇരിക്കണം, ഇതാണ് ഇവരുടെ ചിന്താഗതി.

ആദ്യത്തെ അവസ്ഥ വിന്‍-വിന്‍ പൊതുവേ ആരോഗ്യപരമാണ്.  ഒരു ഉദാഹരണം പറഞ്ഞാല്‍, എനിക്ക് ഒരു ബൈക്ക് ഉണ്ട് എന്നിരിക്കട്ടെ.  എന്നാല്‍ ഒരു പുതിയ ബൈക്ക് എന്നെ ആകൃഷ്ടനാക്കുകയും അത് വാങ്ങണം എന്ന് ഒരു ആഗ്രഹം ഉണ്ടാകുകയും ചെയ്തു.  എന്നാല്‍ രണ്ടും കൂടി കൂടി പരിപാലിക്കാന്‍ സാധിക്കയില്ല, അതുപോലെ പുതിയതിന് കയ്യില്‍ ഉള്ള പണം തികയുകയും ഇല്ല.  അങ്ങനെ വന്നപ്പോള്‍ പഴയ ബൈക്ക് വില്‍ക്കാന്‍ തീരുമാനമെടുത്തു. മാര്‍ക്കറ്റ്‌ വില അനുസരിച്ച് ഒരു ഇരുപത്തേഴായിരം രൂപ കിട്ടണം. എന്നാല്‍ പലരും ഇരുപത്തയ്യായിരത്തില്‍ താഴെ മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ പിന്നെ ഒരു ഇരുപത്തയ്യായിരം രൂപ കിട്ടിയാല്‍ കൊടുക്കാം എന്ന് ഉറപ്പിച്ചു. അപ്പോഴാണ്‌ ഒരു സ്നേഹിതന്‍ വന്നു ഇരുപത്താറായിരം രൂപയ്ക്ക് ബൈക്ക് കൊടുക്കുമോ എന്ന് ചോദിക്കുന്നത്.  ഇവിടെ ആര്‍ക്കും നഷ്ടം ഇല്ലാതെ കച്ചവടം നടക്കുന്നു. തനിക്കു ഒരുവിധം നല്ല വില കിട്ടി, വാങ്ങിയാള്‍ക്കോ നല്ല ലാഭത്തിലും കിട്ടി, ഇതാണ് വിന്‍-വിന്‍ ഡീല്‍. വളരെ ആരോഗ്യപരം.

വിന്‍-ലൂസ് ഡീല്‍ ഒരു നല്ല സാമൂഹ്യ ബന്ധം അല്ല.  തനിക്കു എങ്ങിനെയും ജയിക്കണം; മറ്റുള്ളവര്‍ ഒക്കെയും എന്‍റെ മുന്‍പില്‍ ആരുമല്ല. താന്‍റെ പക്ഷം ശരിയല്ല എന്ന തിരിച്ചരിവ് ഉള്ള സാഹചര്യത്തില്‍ പോലും മറ്റുള്ളവരുടെ മുന്‍പില്‍ തോറ്റുകൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല. ഇങ്ങനെ ഉള്ള ചിന്താഗതിക്കാര്‍ സമൂഹത്തിനുതന്നെ ഭീഷണി ആണ്.  അങ്ങനെ ഉള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് നമുക്ക് ചെയ്യാവുന്ന ഏക പോംവഴി.

ലൂസ്-വിന്‍ അവസ്ഥയും ഒട്ടുംതന്നെ നല്ലതല്ല. തന്നെ ഒന്നിനും കൊള്ളില്ല; മറ്റുള്ളവര്‍ എല്ലാം എന്നെക്കാള്‍ കേമന്മാര്‍. അതുകൊണ്ട് എനിക്ക് ഈ സമൂഹത്തില്‍ ഒരു പങ്കും ചെയ്യാനില്ല എന്ന ബോധം അവരില്‍ രൂപപ്പെടുന്നു; പ്രതികരണ ശേഷി നഷ്ടപ്പെടുന്നു. തന്‍റെ കഴിവുകളെ തിരിച്ചറിയാതെ തന്നില്‍ തന്നെ ഒതുങ്ങിക്കൂടി അങ്ങനെ ഒരു കോമ്പ്ലെക്സ് മനസിന്‍റെ ഉടമകള്‍ ആയി അവര്‍ മാറുന്നു; സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു അപരിചിതരെപ്പോലെ അവര്‍ പെരുമാറുന്നു. ഇതു വലിയ മാനസിക പ്രശ്നങ്ങള്‍ക്ക് വഴിവക്കുന്നു. ഒരു നല്ല കൌണ്‍സിലിങ്ങ് മൂലം ഇവരെ കുറെയൊക്കെ സമൂഹ്യധാരയിലേക്ക് തിരികെ കൊണ്ടുവരാം. 

പിന്നെ വരുന്നത് ലൂസ്-ലൂസ് അവസ്ഥ.  താന്‍ തോറ്റതാണ്, അതുകൊണ്ട് ആരെയും ജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ചിലയിടങ്ങളില്‍ എങ്കിലും അമ്മായിയമ്മ-മരുമകള്‍ ബന്ധം ഈ അവസ്ഥക്ക് ഒരു ഉദാഹരണം ആണ്. എന്‍റെ അമ്മായി അമ്മ എന്നെ ഒരുപാട് പെടാപ്പാടു പെടുത്തിയിട്ടുണ്ട്; അതുകൊണ്ട് എന്‍റെ മരുമകളും സുഖമായി ജീവിക്കാന്‍ പാടില്ല. അവളെയും ഞാന്‍ കഷ്ടപ്പെടുത്തും. അതായത് ഞാന്‍ തോറ്റുപോയി അതുകൊണ്ട് ആരെയും ഞാന്‍ ജയിക്കാന്‍ അനുവദിപ്പിക്കില്ല എന്ന അവസ്ഥ. ഒരുതരം മുരുടന്‍ സ്വഭാവത്തിന്‍റെ ആവിര്‍ഭാവം ആണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്.

ഇനിയും പല ഉപ അവസ്ഥകള്‍ ഉണ്ട് എങ്കില്‍തന്നെയും ഈ നാല് അവസ്ഥകള്‍ തന്നെയാണ് സാമൂഹ്യ ബന്ധങ്ങളെ പ്രധാനമായും നിശ്ചയിക്കുന്നത്.

(ആശയം: ലേഖകന്‍ ശ്രീ. ജോയി തോമസുമായി നടത്തിയ ഒരു സംഭാഷണത്തില്‍ നിന്നും)