2014, ജൂൺ 27, വെള്ളിയാഴ്‌ച

ഷോപ്പിങ്ങ് കിഴിവ്


എവിടെ ഡിസ്കൌണ്ട് ഉണ്ടോ അവിടെ മലയാളിയും ഉണ്ട്. മലയാളി മാത്രം അല്ല, എല്ലാ നാട്ടുകാരും! പിന്നെ നമ്മുക്കുള്ള വിഷയം എഴുതുന്നതുകൊണ്ടാണ് മലയാളി എന്ന് എടുത്തു പറഞ്ഞത്. തങ്ങളുടെ വിറ്റുപോകാത്ത സ്റ്റോക്ക്‌ തീര്‍ക്കാന്‍ എല്ലാ കച്ചവടക്കാരും പ്രയോഗിക്കുന്ന ഒരു നയമാണ് discount-sale എന്ന അടവ്. കഴിഞ്ഞ ദിവസം വരെ വലിയ വിലയില്‍ വില്‍ക്കപ്പെട്ട ഒരു സാധനം, വിലകുറച്ചു കിഴിവില്‍ വില്‍ക്കുന്നു എന്ന് തോന്നിപ്പിച്ചാണ് വ്യാപാരികള്‍ ജനത്തെ ആഘര്‍ഷിക്കുന്നത്. വളരെ ചുരുക്കം സാധങ്ങള്‍ ഈ പറഞ്ഞ രീതിയില്‍ ഉണ്ടാവും; അതിനെ പരസ്യത്തിലൂടെ പല മടങ്ങ്‌ പ്രൊജക്റ്റ്‌ ചെയ്തു കാണിച്ചാണ് ഈ വില്‍പന. വിലകുറച്ചു എന്ന് തോന്നിപ്പിക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി കുറഞ്ഞ ഗ്രേഡ് ആവും കൂടുതലും discount sale-ല്‍ ഡിസ്പ്ലെ ചെയ്തിട്ടുണ്ടാവുക. ഇവിടെ വളരെ ശ്രദ്ധയോടെ നീങ്ങിയില്ലങ്കില്‍, പിന്നെ സംഭവിക്കുന്നത്‌ പണനഷ്ടം, മാനഹാനി, ഇവയൊക്കെ ആയിരിക്കും എന്നുള്ളതിന് രണ്ടുപക്ഷം ഇല്ല.

തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കളും വ്യാപാരികളും പ്രയോഗിക്കുന്ന അടവുനയങ്ങളില്‍ ഒന്നാണ് വാങ്ങുന്ന സാധനങ്ങളോടൊപ്പം നല്‍കുന്ന ഗിഫ്റ്റ്കള്‍. ഒരു ഐറ്റം വാങ്ങുമ്പോള്‍ വേറെ രണ്ടു ഐറ്റം സമ്മാനം. സ്വര്‍ണ നാണയം വരെ ഇങ്ങനെ സമ്മാനമായി ലഭിക്കാറുണ്ട്.  ഒരു ഏസി വാങ്ങിയപ്പോള്‍ വാച്ചും, ഇലക്ട്രിക്‌ ഇസ്തിരിപെട്ടിയും പിന്നെ, സ്വര്‍ണ നാണയവും സമ്മാനം. ഉള്ളത് പറയണമല്ലോ; വാച്ച് കുറെ മാസം ഓടും, ചുരുങ്ങിയ പ്രാവശ്യത്തെ ഉപയോഗത്തില്‍ ഇസ്തിരിപെട്ടി അകാല മൃത്യു പ്രാപിക്കും, പിന്നെ സ്വര്‍ണ നാണയം മാത്രമാണ് ഒരു ആശ്വാസം. ഒരു സാധാരണ പൊട്ടിനേക്കാള്‍ ചെറിയ വട്ടത്തില്‍ 0.01 ഗ്രാം പോലും വരാത്തതും ധര്‍മക്കാര്‍കൂടി  എടുക്കാത്തതുമായ ഒരു സാധനം; ധൈര്യമായി വീട്ടില്‍ സൂക്ഷിക്കാം. കള്ളന്മാര്‍ വല്ലതും ഇതു കണ്ടാല്‍ അപഹരിക്കാന്‍ മുതിരില്ല എന്ന് മാത്രമല്ല, തങ്ങളുടെ കയ്യില്‍ ഉള്ളത് കൂടി അവര്‍ അവിടെ കാണിക്ക ഇട്ടിട്ടു പോകും.

സ്റ്റേഷനറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ discount sale-ല്‍ വയ്ക്കുന്നത് മിക്കവാറും എക്സ്പയറി ഡേറ്റിനോട് അടുക്കുമ്പോള്‍ ആവും. വാങ്ങുമ്പോള്‍ എക്സ്പയറി ഡേറ്റ് ശ്രദ്ധിച്ചു തന്നെ തിരഞ്ഞെടുക്കണം. അത്യാവശ്യം ചുരിങ്ങിയ കാലത്തെ ഉപയോഗത്തിന് ഇവ വാങ്ങുന്നതില്‍ പോരായ്‌കയില്ല.  50%, 70% എന്നിങ്ങനെ കിഴിവ് പലയിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ചില കടകളില്‍ കിഴിവിന് ശേഷം ഉള്ള വില ആയിരിക്കും ഇട്ടിരിക്കുന്നത് എന്നാല്‍ ചിലയിടത്ത് നേരെ മറിച്ചും. ഒരേ കടയില്‍ തന്നെ കിഴിവിന് മുന്‍പുള്ള വിലയും ചില സ്ഥലത്തു clerance sale എന്ന ബോര്‍ഡില്‍ കിഴിവ് കഴിഞ്ഞുള്ള വിലയും പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രദര്‍ശിപ്പിച്ച വിലയില്‍ നിന്നാണ് കിഴിവ് എന്ന് പെട്ടന്നു തെറ്റിദ്ധരിക്കും. സെയില്‍സ്മാനോട് അക്കാര്യം വ്യക്തമായി ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം വേണം purchase ചെയ്യാന്‍. സെയില്‍സ്മാന്‍ തന്ന ഇന്‍ഫര്‍മേഷന്‍, കൌണ്ടരില്‍ ബാധകമായിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അതുപോലെ തന്നെ discount പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്തെ എല്ലാ സാധനങ്ങള്‍ക്കും കിഴിവ് ബാധകം ആവണമെന്നും ഇല്ല. ഒരേ സാധനം തന്നെ discount ഉള്ളതും ഇല്ലാത്തതും ഉണ്ടാവും, ലോട്ട് നമ്പരില്‍ ഉള്ള വ്യത്യാസത്തില്‍ ആണ് അവ ബില്‍ ചെയ്യപ്പെടുക. ചിലപ്പോള്‍ കൌണ്ടറില്‍ ചെല്ലുമ്പോള്‍ ആയിരിക്കും, (ശ്രദ്ധിക്കുന്നവര്‍ക്ക്) ഈ അപകടം മനസിലാവുന്നത്. കൂടുതല്‍ ശതമാനം ആള്‍ക്കാരും sales ഏരിയായില്‍ പ്രദര്‍ശിപ്പിച്ച കിഴിവ് കൌണ്ടറില്‍ കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറു തന്നെയില്ല. ശ്രദ്ധിച്ചവരില്‍ തന്നെ നല്ലൊരു ശതമാനം ആള്‍ക്കാരും ചതി മനസിലാക്കിയാലും ആശിച്ചു വാങ്ങിയതല്ലേ ഇനി തിരികെ കൊടുക്കുന്നില്ല എന്നു തീരുമാനിക്കുകയും ചെയ്യും. അവിടെയാണ് കച്ചവടക്കാരന്‍റെ നേട്ടം.

പലപ്പോഴും discount sale എന്ന ബോര്‍ഡ് വച്ചശേഷം ഒരു dsicount-ഉം ഇല്ലാതെ കച്ചവടം നടത്തുന്നവരും ഉണ്ട്.  യഥാര്‍ത്ഥ വിലയെ മടങ്ങുകള്‍ വര്‍ദ്ധിപ്പിച്ച ശേഷം, ചെറിയ അളവ് അതില്‍ നിന്നും കുറച്ചാണ് അവര്‍ വിലയില്‍ ഈ കിഴിവ് കാണിക്കുന്നത്. ഇങ്ങനെ മൊത്തത്തില്‍ നോക്കുമ്പോള്‍ discount sale എന്ന പ്രതിഭാസത്തില്‍ ഉപഭോക്താവിനു ലഭിക്കുന്ന പ്രയോജനം രണ്ടു രീതിയില്‍ ആവും ഒന്ന്, ലഭിക്കുന്ന കിഴിഞ്ഞ സാധനങ്ങള്‍; രണ്ടു, സ്വന്തം പോക്കറ്റിനു ലഭിച്ച കിഴിവ് !

2014, ജൂൺ 20, വെള്ളിയാഴ്‌ച

സിലബസ്‌ റിവിഷന്‍ ആവശ്യമോ ?

നമ്മുടെ വിദ്യഭ്യാസ സിലബസ്‌ റിവൈസ് ചെയ്യേണ്ട കാലം അതിക്രമിച്ചു. മലയാളം, ചരിത്രം, ഇവ കൂടുതല്‍ പഠിക്കുന്നതിലെ അപ്രസക്തി. മറിച്ചു ശാസ്ത്ര വിഷയങ്ങള്‍, വിദേശ ഭാഷകള്‍, ജോലി പരിചയം ഇവ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടുന്നതിലെ പ്രസക്തി. ഇവയൊക്കെ പഠനവിഷയം ആക്കേണ്ടതുണ്ട്.

 നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആള്‍ക്കാരും ഒരിക്കല്‍ അല്ലങ്കില്‍ മറ്റൊരിക്കല്‍ ഉപജീവനത്തിനായി നാട് വിട്ടു പുറത്തു പോയിട്ടുള്ളവരാണ്, കാരണം വ്യവസായ മുരടിപ്പ് ബാധിച്ച നമ്മുടെ സംസ്ഥാനത്ത് എല്ലാ ആള്‍ക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റും വിധം തൊഴിലോ, തൊഴില്‍ ദാതാക്കളോ ഇല്ല. തിരുവന്തപുരത്തിന്‍റെയും കാസര്‍ഗോഡിന്‍റെയും അതില്‍ വരമ്പ് കഴിഞ്ഞാല്‍ പിന്നെ മലയാളം എന്ന ഭാഷ ഇല്ല എന്ന പരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും  ബുദ്ധിജീവികള്‍ക്കും കഴിയണം. ഈ വസ്തുതയെ ഉള്‍കൊണ്ടുകൊണ്ട് പുതിയ തലമുറ ഹിന്ദി എന്ന ദേശിയ ഭാഷയിലും ഇംഗ്ലീഷ് എന്ന ലോകഭാഷയിലും പ്രവീണ്യം നേടേണ്ടതുണ്ട്. ബുദ്ധിയിലും സാങ്കേതിക പരിജ്ഞാനത്തിലും മലയാളികള്‍ എന്നും മുന്‍പന്തിയില്‍ തന്നെ ആണ്, പക്ഷെ ഭാഷയുടെ കാര്യത്തില്‍ ഏറ്റവും പിന്‍പന്തിയിലും. ഏതു മേഖലയിലും ശോഭിക്കണം എങ്കില്‍ തന്‍റെ ആശയങ്ങള്‍ മറ്റുള്ളവരെ മനസിലാക്കാന്‍ ഒരാള്‍ക്ക്‌ കഴിയണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ മാറിയെങ്കില്‍ മാത്രമേ അതിനു സാധ്യമാകൂ. ഇഗ്ലീഷ്മീഡിയം സ്കൂളുകളെ പരിഹസിക്കുകയും, മലയാളം പ്രധാന ഭാഷ ആക്കണം എന്ന് അട്ടഹസിക്കുകയും ചെയ്യുന്നവരെ നാട് കടത്താന്‍ സമയം ആയി; മറ്റൊന്നിനും അല്ല, ഉപജീവനത്തിനായി കേരളം വിടുന്ന മലയാളി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കുറെയെങ്കിലും ഒന്ന് മനസിലാക്കിക്കാന്‍ വേണ്ടി! മാതൃഭാഷയെ
എതിര്‍ക്കുന്ന ഞാന്‍ പിന്നെ എന്തുകൊണ്ട് മലയാളത്തില്‍ തന്നെ എഴുതുന്നു എന്നൊരു ചോദ്യം ഇല്ലേ?  ഉണ്ടെങ്കില്‍ രണ്ടു മറുപടി ഉണ്ട്.  ഒന്ന്- മാതൃഭാഷയെ ഞാന്‍ എതിര്‍ക്കുന്നില്ലയെന്നു മാത്രമല്ല, മറിച്ചു അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്നു,  പക്ഷെ കേരളം വിട്ടു ചിന്തിക്കുമ്പോള്‍ ഉള്ള എതിര്‍പ്പാണ് ഞാന്‍ ഇവിടെ പ്രകടമാക്കുന്നത്.  രണ്ടു- അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ അറിയാമെന്നല്ലാതെ വ്യക്തമായി എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മലയാളം അല്ലാതെ എനിക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ല.  ഇതു എന്‍റെ വിദ്യാഭ്യാസത്തിന്‍റെ പ്രശ്നമാണ് എന്ന് മനസിലാക്കി തന്നെയാണ് ഞാന്‍ ഈ വിഷയം എഴുതുന്നത്‌. എങ്കില്‍ പിന്നെ മലയാളത്തില്‍ തന്നെ എഴുതിയാല്‍ പോരെ? പോരാ, കാരണം കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിലും, മറ്റു രാജ്യങ്ങളിലും സ്ഥിര താമസം ആക്കിയിട്ടുള്ള പുതിയ മലയാളി തലമുറക്കാര്‍ക്ക് ഇതു മനസിലാകണമെങ്കില്‍ വായിച്ചു കൊടുക്കേണ്ടി വരും.  അടുത്ത തലമുറ മുതല്‍ അതുപോലും നടന്നേക്കണമെന്നില്ല.  

നമ്മുടെ അടുത്ത ഒരു വിഷയം ആണ് ചരിത്രപഠനം. അക്ബര്‍ പണ്ട് എന്തു ചെയ്തു? അലക്സാണ്ടര്‍ ചക്രവര്‍ത്തി എങ്ങനെ രാജ്യങ്ങള്‍ വെട്ടി പിടിച്ചു? ബാബരുടെയും, മുസോളിനിയുടെയും അശോക ചക്രവര്‍ത്തിയുടെയും ഭരണ പരിഷ്കാരങ്ങള്‍ 5 പേജില്‍ കുറയാതെ വിവരിക്കുക.....ഇവയൊക്കെ
കാണാതെ പഠിച്ചു, എഴുതി, ജയിച്ചു ബിരുദങ്ങളും സമ്പാദിച്ചു നമ്മുടെ ആള്‍ക്കാരില്‍ ഭൂരിപക്ഷവും ഒറീസയിലും, ബോംബയിലും, ദുബായിലും, സൗദിയിലും എന്ത് ജോലിയാണ് ചെയ്യുന്നത് ?   പൊരിവെയിലില്‍  അവര്‍, തങ്ങള്‍ക്കു പരിജ്ഞാനമില്ലാത്ത  ഇലക്ട്രികല്‍, വെല്‍ഡിഗ്, മറ്റു മെക്കാനിക്കല്‍ എന്നീ മേഖലകളില്‍ ജീവിക്കുവാന്‍ വേണ്ടി അഭ്യാസം നടത്തുന്നു എന്ന് പറഞ്ഞാല്‍ യാതൊരു അത്ഭു‍തവും ഇല്ല .  സ്കൂളും പുസ്തകവും അധികം കാണാതെ ടെക്നിക്കല്‍ സ്കൂളുകളില്‍ പഠിച്ചു, പ്രവര്‍ത്തി പരിചയം മാത്രം കൈമുതലായുള്ള മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആള്‍ക്കാരുടെ കീഴില്‍,  ഇതു നിലനില്പിനായുള്ള അഭ്യാസം.  തന്‍റെ തൊഴിലിലോ, ലോക ഭാഷയിലോ, പ്രാവീണ്യം നേടിയിരുന്നെങ്കില്‍, ഇതര നാട്ടുകാരെ അടക്കി ഭരിക്കാന്‍ കെല്‍പുള്ള മലയാളിയാണ് നിലനില്പിനായുള്ള ഈ സര്‍ക്കസ്‌ കളിക്കുന്നത് !

 ചരിത്രം അറിഞ്ഞിരിക്കണം പക്ഷെ അതിനാകരുത് പ്രാധാന്യം. ചെറിയ ക്ലാസുകള്‍ തൊട്ടു തന്നെ ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി, സാങ്കേതിക പരിജ്ഞാനം, പ്രവര്‍ത്തി പരിചയം ഇവ ഉള്‍പ്പെടുത്തിയാകണം നമ്മുടെ സ്കൂള്‍ സിലബസ്. എന്തിനേറെ പറയുന്നു, നമ്മുടെ നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌, ഓട്ടോമെക്കാനിക്, തയ്യല്‍, കുക്കിംഗ്‌, അത്യാവശ്യം മെഡിക്കല്‍ - ഇവയൊക്കെ സ്കൂളുകള്‍ തൊട്ടു തന്നെ പഠനവിഷയം ആക്കണം. ചെറുപ്പം മുതല്‍ തന്നെ കുഞ്ഞുങ്ങളെ പുസ്തകപ്പുഴുക്കള്‍ മാത്രം ആക്കാതെ, അതിജീവനത്തിന്‍റെ പാത കൂടി അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു.

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

പുതിയ തീരങ്ങള്‍ തേടി

അദ്ധ്യായം-1

വീട്ടില്‍ നിന്നും വളരെ നേരത്തെ ഇറങ്ങിയതായിരുന്നു സന്ദീപും കുടുംബവും, പക്ഷെ ആലുവയില്‍ ഉള്ള ബന്ധുവിന്‍റെ വീട്ടില്‍ കൂടി കയറി, യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ നേരം പോയി. ഇനിയും പത്ത് മിനിറ്റേ എയര്‍പോര്‍ട്ടിലേക്ക് ഉള്ളു എന്ന് ചിറ്റപ്പന്‍ പറഞ്ഞത് അനുസരിച്ചാണ് താമസിച്ചു ഇറങ്ങിയത്. എന്നാല്‍ ഡ്രൈവര്‍ക്ക് വഴി തെറ്റിയത് കാരണം 45 മിനിറ്റ് മുന്‍പ് മാത്രമാണ് എയര്‍പോര്‍ട്ടില്‍ എത്താന്‍ സന്ദീപിന് കഴിഞ്ഞത്. ഭാര്യയോടും ഏഴു വയസുള്ള കുഞ്ഞിനോടും ഇതുകാരണം ശരിക്ക് ഒന്ന് യാത്ര പറയാന്‍ പോലും പറ്റിയില്ല. തിടുക്കത്തില്‍ ഉള്ളിലേക്ക് കടന്നപ്പോള്‍ “അപ്പ” എന്ന് മോന്‍റെ വിളി പുറകില്‍. തിരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞിനേയും എടുത്തുകൊണ്ട് നിന്ന സുധിയുടെ കണ്ണില്‍ നിന്ന് ഒഴുകുന്ന കണ്ണ്നീരാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. മോന്‍ മുന്‍പിലേക്ക് ആഞ്ഞു അപ്പ എന്ന് വീണ്ടും വിളിച്ചു ബഹളം വയ്ക്കുന്നു. അയ്യാള്‍ക്ക് പെട്ടന്ന് ഒരു തളര്‍ച്ച ബാധിച്ചു, എങ്കിലും മൈക്കിലൂടെ കേട്ട ഫ്ലൈറ്റ് അനൌണ്‍സ്മെന്റ് അയ്യാളെ മുന്‍പിലേക്ക് തന്നെ നയിച്ചു.  ഈ സമയമായപ്പോഴെക്കും ചെക്ക്‌ ഇന്‍സ്റ്റാഫ്‌ പോകാന്‍ ഉള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടന്ന് തന്നെ എമ്മിഗ്രേഷന്‍ കഴിഞ്ഞു അകത്തു കയറിയപ്പോള്‍ ജെറ്റ്‌എയര് വേയ്സ്‌ വിമാനം പോകാന്‍ തയ്യാറായി കഴിഞ്ഞിരുന്നു.  ഹാന്‍ഡ്‌ബാഗേജ്‌ കാബിനെറ്റില്‍ വച്ചിട്ട് തനിക്ക് ലഭിച്ച വിന്‍ഡോ സീറ്റില്‍ ഇരുന്നു. കണ്ണില്‍ നിന്നും പൊടിഞ്ഞ അസ്രുകണങ്ങള്‍ ടവ്വല്‍ കൊണ്ട് തുടച്ചു.അധികം വയ്കും മുമ്പ് തന്നെ
വിമാനം ടേക്ക് ഓഫ്‌ ചെയ്തു ആകാശത്തെക്കുയര്‍ന്നു.  അവന്‍റെ മനസോന്നു വിങ്ങി, മൂന്ന് മാസങ്ങള്‍ എത്ര വേഗം ആണ് കടന്നു പോയത്?  ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശരിക്കും ഒരു സ്വാതന്ത്ര്യവും ശുദ്ധവായുവും ലഭിച്ചത്. ഇനിയെത്രനാള്‍ കഴിയണം ഒരു തിരിച്ചു വരവിനു... വിമാനം മുന്‍പോട്ടേയ്‌ക്ക് കുതിച്ചപ്പോള്‍ അയ്യാളുടെമനസ് വിമാനത്തേക്കാള്‍ വേഗതയില്‍ പുറകിലേക്ക് സഞ്ചരിച്ചു. 

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എടുക്കാന്‍ പറ്റുന്നതിലും അധികം പ്രാരാബ്ധ ഭാണ്ഡവും പേറി സന്ദീപ്‌ സൌദിയിലേക്ക് വിമാനം കയറുന്നത്. സുധിയുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരാളാണ് വിസ റെഡിയാക്കി കൊടുത്തത്. ഇതിനു മുന്‍കൈ എടുത്തത് സുധിയും. പക്ഷെ അയ്യാള്‍ക്ക് അത്ര വലിയ താല്പര്യം തോന്നിയില്ല.
“വേണ്ട സുധി, നമുക്ക് ഇവിടെ വല്ല ജോലിയും ചെയ്തു ജീവിക്കാം” സന്ദീപിന്‍റെ അഭിപ്രായം അതായിരുന്നു.
“ചേട്ടന്റെ ഇഷ്ടം, പിന്നെ ഇവിടുത്തെ കാര്യം കൂടി ചേട്ടന്‍ ഒന്ന് ആലോചിക്കണം, അച്ഛ്ന്‍ സുഖമില്ലാതെ ഇരിക്കുന്നു.  ശാരിക്ക് വിവാഹ പ്രായം എത്തി.  സൌമ്യ കോളേജില്‍ ആയി, അവളും ഇപ്പൊ പെട്ടന്ന് തന്നെ അങ്ങ് വളരും എന്ന് ഓര്‍ക്കണം”
“എന്നാലും സുധി, നിന്നെയും നിന്‍റെ വയറ്റില്‍ വളരുന്ന നമ്മുടെ കുഞ്ഞിനേയും വിട്ടു ഞാന്‍...... ”
“ചേട്ടാ, നമ്മള്‍ ഒറ്റക്കായിരുന്നെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കില്ലായിരുന്നു, ഇതു ചേട്ടന്‍റെ പെങ്ങന്‍മാരുടെ കാര്യം കൂടി നമ്മള്‍ നോക്കണ്ടേ? ഏത് നിമിഷവും നിലം പോത്താമെന്ന സ്ഥിതിയിലാണ് വീട്”

ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുന്നത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ തട്ടിയും മുട്ടിയും ആണ് വീട്ടിലെ കാര്യങ്ങള്‍ നടക്കുന്നത്. അതോടൊപ്പം വയറിങ്ങിനും മറ്റും കൂട്ടുകാരന്‍ ശശിയോടൊപ്പം പോകുന്നുണ്ട്. മാസത്തിന്റെ രണ്ടറ്റവും തമ്മില്‍ കൂട്ടി മുട്ടിക്കാന്‍ പെടുന്ന പാട് വീട്ടുകാരോട് പോലും പറഞ്ഞാല്‍ മനസിലാവുകയില്ല. സൌമ്യയുടെ കോളേജിലെ ഫീസ്‌ പലപ്പോഴും താമസിച്ചാണ് അടയ്ക്കാര്. സുധിയുടെ വീതം കിട്ടിയത് പലപ്പോഴായി പറക്കി പറക്കി മിക്കവാറും തീരാറായി.  അങ്ങനെ സുധിയുടെ കൂടി നിര്‍ബന്ധം കാരണമാണ് ആ യാത്രയ്ക്ക് അയ്യാള്‍ സമ്മതം മൂളിയത്. ഇത്രയും ആയപ്പോഴാണ് ഏജന്റിനു കൊടുക്കാനുള്ള രൂപ ഒരു വിഷയം ആയത്. ഒന്നും രണ്ടുമല്ല, രൂപ അന്‍പതിനായിരം വേണം.

ഒരു ഞായാഴ്ച ചായയും കുടിച്ചു വീടിന്‍റെ ഉമ്മറത്ത്‌ ഇരിക്കുമ്പോള്‍ ആണ് സുധി ഒരു തുണിപ്പൊതി സന്ദീപിന്‍റെ കയ്യില്‍ കൊണ്ടുവന്നു കൊടുത്തത്.
“എന്താടീ ഇത്?”
“ചേട്ടാ, നിങ്ങള്‍ ഗള്‍ഫില്‍ പോകണ്ടത് ചേട്ടന്‍റെ മാത്രം ആവശ്യമല്ല. നമ്മുടെ കുടുബത്തിന് കൂടി വേണ്ടിയാണ് ഞാന്‍ ഇതിനു സമ്മതം മൂളിയത്. ഇതു എന്‍റെ മാലയും, രണ്ടു വളയും പിന്നെ മോള്‍ക്ക്‌ വീട്ടില്‍ നിന്നും കൊടുത്ത അരിഞ്ഞാണവും ആണ്. ഇതു കൊണ്ട് നടക്കില്ല എന്നറിയാം എന്നാലും ചേട്ടന് കുറച്ചെങ്കിലും ഒരു ആശ്വാസം ആവുമല്ലോ” പെട്ടന്ന് അയ്യാളുടെ കണ്ണ് അവളുടെ കഴുത്തിലേക്ക് ആണ് പോയത്. മിന്ന് ഒരു കറുത്ത ചരടില്‍ കോര്‍ത്ത്‌ ഇട്ടിരിക്കുന്നു. സന്ദീപിന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി. സുധി കാണാതെ പറഞ്ഞു “നീ അത് അലമാരയില്‍ വയ്ക്ക്, ഞാന്‍ ജങ്ക്ഷന്‍ വരെ ഒന്ന് പോയിട്ട് വരട്ടെ, ഒന്ന് രണ്ടു പേരെ കാണണം".

പിന്നെ കാര്യങ്ങള്‍ ഒക്കെ വളരെ പെട്ടന്നായിരുന്നു. സ്വര്‍ണം പണയം വച്ചും പിന്നെ കൂട്ടുകാരില്‍ നിന്നും ഒക്കെയായി അന്‍പതിനായിരം രൂപയോളം സംഘടിപ്പിച്ചു.  പിന്നെയും വേണമായിരുന്നു ടിക്കറ്റിനും മറ്റുമായി മുപ്പതിനായിരം രൂപയോളം കൂടി. വീടിന്റെ ആധാരം കൂടി പണയം വയ്ക്കേണ്ടി വന്നു ആ തുകയ്ക്ക്.


അദ്ധ്യായം-2

ദമ്മാമില്‍ വിമാനം ഇറങ്ങിയ സന്ദീപിനെ അവിടെ നിന്നും നൂറു കിലോമീറ്ററില്‍ പരം അകലമുള്ള ഒരു അറബിയുടെ വീട്ടില്‍ ആണ് എത്തിച്ചത്. വിളിക്കാന്‍ എത്തിയത് അറബിയുടെ ഡ്രൈവര്‍ രാജന്‍ ആയിരുന്നു.
“എവിടയാ സ്ഥലം” പൊതുവേ സംസാരിക്കാതിരുന്ന അയ്യാള്‍ ഒരു മണിക്കൂറിനു ശേഷമാണ് ഒന്ന് മിണ്ടിയത്.
തൃശ്ശൂരിന് അടുത്താണ്, ചെട്ടന്‍റെയോ”
“ഞാന്‍ കൊട്ടരക്കര, എന്ത് പണിക്കാണ് നിങ്ങള്‍ വന്നത്”
“ഞാനോ, ഇലക്ട്രീഷന്‍ ആയിട്ട്”
സന്ദീപ്ന്‍റെ മറുപടി കേട്ടപ്പോള്‍ അയ്യാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി  “കഫിലിനു പണ്ട് ഒരു ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വക്കാല ഉണ്ടായിരുന്നു. എന്നാല്‍ സ്വദേശികളെ ജോലിക്ക് വയ്ക്കണമെന്ന നിയമം കര്‍ശനമായപ്പോള്‍ അയ്യാള്‍ അത് നിര്‍ത്തി. അറബികളെ ജോലിക്ക് നിര്‍ത്തിയാല്‍ പിന്നെ കഫിലിനു ഒന്നും കിട്ടില്ലന്നെ..കാരണം അവര്‍ പണിയും ചെയ്യില്ല, പിന്നെ വലിയ ശമ്പളവും കൊടുക്കണം”. സ്വദേശികള്‍ ജോലി ചെയ്തിരുന്നെങ്കില്‍ പിന്നെ നമ്മളുടെ ആവശ്യം ഈ രാജ്യത്തു ഉണ്ടാവുമായിരുന്നോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും അയ്യാളുടെ അടുത്ത വാക്കുകള്‍ ശ്രദ്ധിച്ചപ്പോള്‍ സന്ദീപ്‌ പിന്നെ മറുപടി പറഞ്ഞില്ല.
“അയ്യാളുടെ കടയുടെ പേരില്‍ മുന്‍പ് കിട്ടിയിരുന്ന വിസയില്‍ ആവാം നിങ്ങള്‍ വന്നത്. നിങ്ങള്ക്ക് അയ്യാള്‍ എന്ത് ജോലിയാ തരികയെന്നാണ് ഞാന്‍ ഇപ്പൊള്‍ ആലോചിക്കുന്നത്”.
വണ്ടി ഒരു വലിയ വീടിന്‍റെ മതില്‍ കടന്നു അകത്തു വിശാലമായ മുറ്റത്തിന്റെ ഒരു കോണില്‍ നിര്‍ത്തി.
“നിങ്ങള്‍ ഇറങ്ങി അങ്ങോട്ട്‌ മാറി നിന്നോ, ഞാന്‍ വണ്ടി പാര്‍ക്ക്‌ ചെയ്തിട്ട് ഇപ്പൊ വരാം.” പിന്നെ രാജനോടൊപ്പം അയ്യാള്‍ ആ വിശാലമായ വീടിന്‍റെ സൈഡിലെ ഒരു ചെറിയ റൂമില്‍ എത്തി.
“ഞാന്‍ ഇവിടുത്തെ ഹൌസ് ഡ്രൈവറാ .. നിങ്ങള്‍ എന്തായാലും ഇവിടെ വിശ്രമിക്ക്. കഫിലിനെ കണ്ടതിനു ശേഷം നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആവും”

ചുട്ടു പഴുത്ത വെയിലില്‍ നിന്നും ഏസിയുടെ കുളിര്‍മയിലേക്ക് കയറിയപ്പോള്‍ എന്തൊരാശ്വാസം. ഇതു ഒരു താല്‍ക്കാല ആശ്വാസം മാത്രം ആയിരിക്കും എന്ന് അയ്യാള്‍ അപ്പോള്‍ അറിഞ്ഞില്ല.

വയ്കിട്ടു അറബി വന്നപ്പോള്‍ രാജനോടൊപ്പം അയ്യാളെ പോയി കണ്ടു. അറബി എന്തൊക്കെയോ അയ്യാളുടെ ഭാഷയില്‍ പറഞ്ഞു. രാജന്‍ ആണ് പരിഭാഷപ്പെടുത്തിയത്.  അയ്യാള്‍ക്ക് ഇപ്പോള്‍ ഒരു ഇലക്ട്രീഷനെ വേണ്ടയെന്നും അറബിയുടെ ഒട്ടകങ്ങളെ നോക്കാന്‍ ആണ് അയ്യാളെ കൊണ്ടുവന്നത് എന്ന് പോലും. ഇതു കേട്ടതും സന്ദീപിന് തന്‍റെ പകുതി ജീവന്‍ പോകുന്നത് പോലെ തോന്നി.
“ഇല്ല, ഇതു ശരിയാവുകയില്ല എന്നെ തിരിച്ചു വിട്ടേയ്ക്ക്” അയ്യാള്‍ പെട്ടന്ന് തന്നെ രാജനോട് പറഞ്ഞു. രാജന്‍ ഇതു അറബിയെ അറിയിച്ചപ്പോള്‍ അയ്യാള്‍ തന്‍റെ ഭാഷയില്‍ കുറെ ഒച്ചയും ബഹളവും ഉണ്ടാക്കി വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അറബി സമ്മതിക്കുന്നില്ല, കാരണം അയ്യാള്‍ക്ക് ഈ വിസക്ക് ഒരുപാട് ചെലവ് ഉണ്ടു പോലും. പിന്നെ ഒരു പതിനായിരം റിയാല്‍ കൊടുത്താല്‍ മടങ്ങി പോകാന്‍ സമ്മതിക്കാമെന്നു പറയുന്നു. 
പതിനായിരം റിയാല്‍ എന്ന് പറഞ്ഞാല്‍ ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപ. നാട്ടിലേക്കു പോകണം എന്ന് വച്ചാല്‍ ഏജന്റിനു കൊടുത്തതും കൂടി മൊത്തം രണ്ടുലക്ഷം രൂപയോളം കടക്കാരനാകും. പിന്നെ വിമാന ടിക്കറ്റും കൂടി കയ്യില്‍ നിന്ന് മുടക്കണം. ഉള്ള സ്വത്ത് എല്ലാം കൂടി വിറ്റുതുലച്ചാലും തന്‍റെ ഈ അവസ്ഥയില്‍ അത്രയും തുക ഉണ്ടാക്കാന്‍ കഴിയില്ല. എന്ത് ചെയ്യണമെന്നു സന്ദീപിന് ഒരു ഊഹവും കിട്ടിയില്ല.

രാജന്‍റെ ഉപദേശ പ്രകാരം കുറെ നാള്‍ പിടിച്ചു നില്‍ക്കുവാന്‍ സന്ദീപ്‌ തീരുമാനം എടുത്തു. രാത്രി കുറെ നെയ്‌ചോറും പുഴുങ്ങിയ കോഴിയും രാജന്‍ ഒരു വലിയ പാത്രത്തില്‍ കൊണ്ട് വന്നു. അതില്‍ നിന്നും സ്വല്പം ചോറ് പേരിനു മാത്രം എടുത്തു കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നെങ്ങിലും തന്‍റെ അവസ്ഥ ഓര്‍ത്തു അയ്യാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നെഞ്ചില്‍ എവിടെയോ ഒരു നെരിപ്പോട് കത്തുന്ന പോലെ വേദന; ഒരു ഗദ്ഗദം; അത് വിതുമ്പലായി പുറത്തേക്ക് വരും മുമ്പ് രാജന്‍ കേള്‍ക്കാതെ കടിച്ചമര്‍ത്തി. തന്‍റെ ഈ വേദന ആരോട് പറയാന്‍. വീട്ടിലായിരുന്നെങ്ങില്‍ അച്ഛനോടൊ സുധിയോടോ പറയാമായിരുന്നു.  ഈ മരുക്കാട്ടില്‍ തന്‍റെ വിതുമ്പല്‍ ആര് കേള്‍ക്കാന്‍.... രാവിലെ എപ്പോഴോ ആണ് പിന്നെ ഒന്ന് കണ്ണടച്ചത്.


രാവിലെ രാജനോടൊപ്പം യാത്ര പുറപ്പെട്ടു. വന്ന തിരക്കിലും തുടര്‍ന്നുണ്ടായ വിഷമതകള്‍ മൂലവും വീട്ടിലേക്കു ഇതു വരെ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല.
“രാജാ ഏതെങ്കിലും ഫോണ്‍ ബൂത്തില്‍ ഒന്ന് വണ്ടി നിര്‍ത്തുമോ? വീട്ടില്‍ വിവരങ്ങള്‍ അറിയാതെ വിഷമിച്ചിരിക്കുകയാവും”
“അതിനെന്താ ഒരു പത്ത് പതിനച്ചു കിലോമീറ്റ്ര്‍ കൂടി കഴിയുമ്പോള്‍ ഒരു ചെറിയ ജങ്ങ്ഷന്‍ ഉണ്ട് അവിടുള്ള ഫോണ്‍ ബൂത്തില്‍ നിന്നും വിളിക്കാം” ഡ്രൈവിംഗില്‍ മാത്രം ശ്രദ്ധിച്ചിരുന്ന രാജന്‍ ഉത്തരം നല്‍കി.  കുറെ ദൂരം കൂടി ഓടികഴിഞ്ഞു ഒരു ചെറിയ മുക്കില്‍ വണ്ടി നിര്‍ത്തി. 
“ആ കാണുന്നതാ ഫോണ്‍ ബൂത്ത്‌ പോയി വിളിച്ചോളൂ”  രാജന്‍ പോക്കറ്റില്‍ നിന്നും രണ്ടു നൂറിന്റെ നോട്ടുകള്‍ എടുത്തു കൊടുത്തിട്ട് പറഞ്ഞു “ഇത് കഫില്‍ തന്നതാണ്. ആദ്യ ചിലവുകള്‍ക്ക് ഒക്കെ ഉപകാരപ്പെടും. വേറെ എന്ത് മറന്നാലും ഇതു മാത്രം അയ്യാള്‍ക്ക് നല്ല ഓര്മ ആയിരിക്കും, അതുകൊണ്ട് ശമ്പളത്തില്‍ നിന്നും കൃത്യമായി പിടിച്ചോളും”
രാജന്‍റെ കയ്യില്‍ നിന്നും വാങ്ങിയ റിയാലുമായി സന്ദീപ്‌ ബൂത്തിലേക്ക് നടന്നു. അടുത്ത വീട്ടില്‍ ഫോണ്‍ ഉള്ളത് കാര്യം ആയി. അവിടെ ആദ്യം വിളിച്ചു പറഞ്ഞു സുധിയെ വിളിപ്പിച്ചു.
അടുത്ത ആദ്യ ബെല്ലില്‍ തന്നെ സുധി എടുത്തു “എന്താ ചേട്ടാ, ചെന്ന ഉടനെ തന്നെ വിളിക്കഞ്ഞത്, രണ്ടു ദിവസമായി ഞങ്ങള്‍ തീ തിന്നുകയായിരുന്നു. പോട്ടെ ജോലി ഒക്കെ സുഖമാണോ? താമസം ഒക്കെ എങ്ങനെ ഉണ്ട്?”
തന്‍റെ സങ്കടങ്ങള്‍ ഉള്ളില്‍ അടക്കിക്കൊണ്ട് സന്ദീപ്‌ പറഞ്ഞു “സുധി നിങ്ങള്‍ വിഷമിക്കണ്ട, ഞാന്‍ ഇവിടെ സുഖമായി ഇരിക്കുന്നു. എളുപ്പമുള്ള ജോലിയും ആണ്.”

ഫോണ്‍ കോളിനു ശേഷം ഒഴുകി വന്ന അസ്രുകണങ്ങള്‍ തുടച്ചുകൊണ്ട് അവന്‍ വണ്ടിയുടെ അരികത്തേക്ക് വന്നു. വിദൂരത്തു എവിടെയോ നോക്കി ആകാശത്തേക്ക് പുകയൂതി പറപ്പിച്ചു കൊണ്ട് രാജന്‍ വണ്ടിയില്‍ ചാരി നില്‍ക്കുക ആയിരുന്നു.  സന്ദീപിനെ കണ്ടതും ആ ദുഖം പ്രതീഷിച്ചെന്നപോലെരാജന്‍ അയ്യാളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. ഇതു പോലെ എത്രയോ ദുരന്തങ്ങള്‍ അയ്യാള്‍ കണ്ടിരിക്കുന്നു.


ഒന്ന് രണ്ടു മണിക്കൂറുകള്‍ ടാര്‍ റോഡില്‍ കൂടി ഓടിയ ശേഷം വണ്ടി മരുഭുപ്രദേശത്തേക്ക് കടന്നു. പിന്നെയും നാലുമണിക്കൂര്‍ യാത്ര മണല്‍ നിറഞ്ഞ മരുഭൂമിയില്‍ക്കൂടി. മരുഭൂമിയില്‍ പലസ്ഥലത്തും ഒട്ടകകൂട്ടങ്ങളും ചെമ്മരിയാട്ടിന്‍ പറ്റ്ങ്ങളും മേയുന്നു. ഇടക്കിടെ കാണുന്ന പച്ചപ്പുകള്‍ ആര്‍ത്തിയോടെ തിന്നുകയാണ് അവറ്റ്കള്‍. രാജന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടേ ഇരുന്നു പക്ഷെ സന്ദീപ്‌ ഒന്നും കേട്ടില്ല. മനസ്സില്‍ സുധിയുടെയും വീടിന്‍റെയും രൂപം മാത്രം. വിജനമായ മരുഭൂമിയില്‍ അകലെ ഒരു ചെറിയ ടെന്‍റ് ദൃശ്യമായി. വണ്ടി അതിന്റെ മുമ്പില്‍ നിന്നു. നാലു മൂലയും മണ്ണില്‍ അടിച്ചു താഴ്ത്തിയ കമ്പികളില്‍ പിടിച്ചു കെട്ടിയ ആ കൂടാരം ശക്തമായ കാറ്റില്‍  ഉലഞ്ഞാടിക്കൊണ്ടേ ഇരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് മനുഷ്യന്‍ എന്ന് തോന്നിക്കുന്ന ഒരു പ്രാകൃത രൂപം ആ ടെന്‍റില്‍ നിന്നും ഇറങ്ങി വന്നു. 
"നാരായണ്‍ കൈസ ഹെ?" രാജന്‍ അയ്യാളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.
"ഹംകോ ക്യാ ഹാല്‍ ഹെ സാബ്, ആപ് ബോലിയെ. മേരാ ചുട്ടി കാ ബാത്ത് ക്യാ ഹോഗയ" നേപ്പാളിലേക്ക് അവധിക്കു പോകുന്ന കാര്യങ്ങള്‍ വല്ലതും ശരിയായോ എന്നാണ് അയ്യാള്‍ തിരക്കിയത്. പുതിയ ആളെ കണ്ടപ്പോള്‍ തനിക്ക് അവധി ശരിയായിക്കാണും എന്ന പ്രതീക്ഷയില്‍ ആണ് പാവം.
"മേരകോ കുച്ച് പതാ നഹി" രാജന്‍ തനിക്കറിയില്ല എന്നു അറിയിച്ചു.
പിന്നെയും അയ്യാള്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.  പുറം ലോകം കണ്ടിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞത്രെ, അവധി ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് 2 വര്‍ഷങ്ങളും ..അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.


"താന്‍ വിഷമിക്കണ്ട, ഞാന്‍ ഇടയ്ക്കിടയ്ക്ക് വരാം.  ഞാന്‍ തന്ന ഇവിടുത്തെ അഡ്രസ്‌ വീട്ടില്‍ പറഞ്ഞു കൊടുത്തല്ലോ? എഴുത്തുകള്‍ വല്ലതും ഉണ്ടങ്കില്‍ ഞാന്‍ കൊണ്ടുവരാം"
വെറുതെ അയ്യാള്‍ തല ആട്ടി. 
കുറെ കവറുകളും, പേപ്പറും രാജന്‍ വണ്ടിയില്‍ നിന്ന് എടുത്തു കൊടുത്തു "അടുത്താഴ്ച ഞാന്‍ വരുംമ്പോഴേക്ക് വീട്ടിലേക്കു എഴുത്ത് എഴുതിക്കോ, ഞാന്‍ പോസ്റ്റു ചെയ്യാം" അറുക്കാന്‍ കൊണ്ടുവന്ന ഒരു മൃഗത്തിന്‍റെ നിസംഗതയില്‍ അയ്യാള്‍ നിന്നു.  കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസിലാക്കിയ ശേഷം രാജന്‍ യാത്ര പറഞ്ഞു. രാജന്‍ അങ്ങ് ദൂരത്ത് അകലും വരെ അയ്യാള്‍ നോക്കി നിന്നു. വിജനമായ മരുഭൂമിയുടെ ആ ശാന്തത അയ്യാളെ ഭയപ്പെടുത്തി. പിന്നെ തന്‍റെ പുതിയ കൂടാരത്തിലേക്ക്. നാരായണന്‍ എന്ന നേപ്പാളിക്ക് ഒപ്പം, രണ്ടു ഹിന്ദിക്കാരും അവിടെയുണ്ട്. അന്ന് രാത്രി അവരോടൊപ്പം കുബൂസും ഡാല്‍ കറിയും കഴിച്ചു ഉറങ്ങാന്‍ കിടന്നു.  

അദ്ധ്യായം-3


അറബിക്ക് അവിടെ അറുനൂറു ഒട്ടകങ്ങളും നിരവധി ആട്ടിന്‍ പറ്റ്ങ്ങളും ഉണ്ട്. അവയെ തീറ്റിപോറ്റുന്നതാണ് സന്ദീപിന് ലഭിച്ച ജോലി. പൊരിവെയിലില്‍ നട്ടം തിരിഞ്ഞ പകലുകളും, വിജനമായ രാവുകളും. ആഴ്ചയില്‍ ഒരിക്കല്‍ രാജന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന കുബൂസും, തുവര പരിപ്പില്‍ ഉണ്ടാക്കുന്ന കറിയും കുറെ ദിവസങ്ങള്‍ കഴിച്ചു.. പിന്നെ അത് മടുത്തു, ജീവന്‍ നില നിര്‍ത്തുവാന്‍ വല്ലപ്പോഴും കഴിച്ചെങ്കില്‍  ആയി. തന്‍റെ ജീവിതം അവസാനിച്ചുവോ എന്ന് അയ്യാള്‍ക്ക് തോന്നി. അങ്ങകലെ, അനേക കാതങ്ങള്‍ ദൂരെ തന്‍റെ ആ ഗ്രാമത്തിലെ വീടും അവിടെ വസിക്കുന്ന തന്‍റെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള ഓര്‍മകളും ഓരോ ദിവസവും മുന്‍പോട്ടു പോകുവാന്‍ അയ്യാളെ പ്രേരിപ്പിച്ചു. 
ആഴ്ചയില്‍ ഒരിക്കല്‍ രാജന്‍ വരുമ്പോള്‍ കണ്ണീരില്‍ ചാലിച്ച സുധിയുടെ ഒന്നോ രണ്ടോ എഴുത്തുകള്‍ കാണും. അയ്യാള്‍ അവയ്ക്ക് സ്ഥിരമായി മറുപടി എഴുതി "ഞാന്‍ ഇവിടെ സുഖമായി കഴിയുന്നു, നിങ്ങള്‍ വിഷമിക്കണ്ട ഒരു വര്ഷം കഴിയുമ്പോള്‍ നമ്മുടെ കടം വീട്ടാനും, ശാരിയുടെ വിവാഹത്തിനും, സൌമ്യയുടെ തുടര്‍ പഠനത്തിനുമുള്ള സമ്പാദ്യവുമായി ഞാന്‍ വരും" എഴുതിയ കത്ത് വീണ്ടും വായിച്ചു നോക്കിയപ്പോള്‍ താന്‍ പണ്ടെങ്ങോ വായിച്ച അറബിക്കഥയിലെ രാജകുമാരന്‍ ആണെന്ന് അയ്യാള്‍ക്ക് തോന്നിപ്പോയി.  നാട്ടില്‍ ഉള്ളവരെക്കുടി എന്തിനാണ് വിഷമിപ്പിക്കുന്നത്? താന്‍ ഒരു രാജകുമാരനെ പോലെ ഇവിടെ കഴിയുകയാണെന്ന് അവര്‍ കിനാവ്‌ കണ്ടു കൊള്ളട്ടെ.
ഒച്ചിഴയുന്ന പോലെ ഉദിച്ചു അസ്തമിക്കുന്ന ദിവസങ്ങള്‍. അങ്ങിനെ ആറുമാസങ്ങള്‍ കടന്നു പോയി. ശമ്പളഇനത്തില്‍  കുറെ രൂപ രാജന്‍ കൊണ്ട് വന്നു. അത് രാജന്‍ വശം തന്നെ കൊടുത്തയച്ചു നാട്ടിലേക്ക് അയപ്പിച്ചു. അങ്ങിനെ നാട്ടില്‍ കൂട്ടുകാരില്‍ നിന്നും വാങ്ങിയ കുറെ പണം തിരികെ കൊടുക്കാനും സ്വര്‍ണ പണയത്തിന്‍റെ കുറെ പലിശ ബാങ്കില്‍ അടയ്ക്കാനും സാധിച്ചു.
ദിവസങ്ങളും ആഴ്ചകളും മുന്‍പോട്ടു പോയ്കൊണ്ടേ ഇരുന്നു.  കുറെ നാളുകള്‍ക്കു  ശേഷം വന്ന അമ്മയുടെ ഒരു കത്തില്‍ നിന്നും സന്ദീപ്‌ ആ വിവരം ആറിഞ്ഞു, താന്‍ ഒരു അഛന്‍ ആയിരിക്കുന്നു. സുധി ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അയ്യാള്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഒരു പാടു നാളുകള്‍ക്ക് ശേഷം സന്തോഷവാനായി കണ്ട സന്ദീപിന്‍റെ ഭാവമാറ്റത്തിന്‍റെ കാരണം നേപ്പാളിക്ക് മനസിലായില്ല " ക്യാ ബാത്ത് ഹൈ സര്‍ജി?" അറിയാവുന്ന ഹിന്ദിയിലും, ഇംഗ്ലീഷിലും അയ്യാളെ കാര്യം പറഞ്ഞു മനസിലാക്കി.


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അങ്ങനെ ഇരിക്കവേ ആണ് ഒരുദിവസം ഒട്ടകങ്ങളെ നോക്കികൊണ്ട് നില്‍ക്കുമ്പോള്‍ ദൂരെ നിന്നും ഒരു പിക്അപ്പ് വാന്‍ ഒട്ടകകൂട്ടങ്ങളുടെ അടുത്തേക്ക് വരുന്നത്. സന്ദീപിന്റെ അടുത്ത് വാഹനം നിര്‍ത്തിയ ശേഷം അതില്‍ നിന്നും അവശനായി ഒരു മനുഷ്യന്‍ ഇറങ്ങി.
"തോഡാ പാനി .....കുറച്ചു വെള്ളം തരുമോ?" സന്ദീപ്‌ പെട്ടന്ന് ഒട്ടകപുറത്തു തൂക്കിയിട്ട സഞ്ചിയില്‍ നിന്നും വെള്ളം എടുത്തു കൊടുത്തു. അയ്യാള്‍ ആര്‍ത്തിയോടെ വെള്ളം വാങ്ങി കുടിച്ചു.
"മലയാളി ആണല്ലേ" സന്ദീപ്‌ ചോദിച്ചു.
"അതെ ഞാന്‍ ഒരു ഓയില്‍ റിഗ്ഗില്‍ ഇന്‍വോയിസ്‌ ബില്ലിങ്ങും ആയി പോയിട്ട് വരുകയായിരുന്നു, പക്ഷെ വഴി തെറ്റിപ്പോയി..രണ്ടു ദിവസമായി ഈ മരുഭൂമിയില്‍ അലയുകയാണ്. ഭക്ഷണവും വെള്ളവും എല്ലാം തീര്‍ന്നു. നിങ്ങളെ കണ്ടില്ലായിരുന്നെങ്ങില്‍ എന്‍റെ  ജീവന്‍ ബാക്കി ആവുമായിരുന്നില്ല".
"എന്തായാലും നിങ്ങള്‍ എന്നോടൊപ്പം വരൂ,  ഭക്ഷണം കഴിക്കാം" സന്ദീപ്‌ ജേക്കബ്‌ എന്ന പേരുകാരനായ അയ്യാളെ തന്‍റെ ടെന്‍റിലേക്ക്  കൂട്ടി കൊണ്ടുപോയി വേണ്ട ശുശ്രൂഷകള്‍ നല്‍കി.  ഭക്ഷണത്തെ തുടര്‍ന്നു അയ്യാള്‍ക്ക് തിരികെ പോകാനുള്ള വഴി കാട്ടി കൊടുത്തു. പോകുന്നതിനു മുന്‍പ് കുറെ റിയാല്‍ എടുത്തു അയ്യാള്‍ സന്ദീപിന്‍റെ കയ്യിലേക്ക് കൊടുത്തു.
"അത് വേണ്ട, നിങ്ങളുടെ പണത്തിനു വേണ്ടിയല്ല ഞാന്‍ നിങ്ങളെ സഹായിച്ചത്" തിരികെ അത് അയ്യാളുടെ കയ്യിലേക്ക് തന്നെ കൊടുത്തു.
ജേക്കബ്‌ എന്ന ആ മനുഷ്യന് നിരാശയായി "എന്നെ സഹായിച്ച നിങ്ങക്ക് ഞാന്‍ പിന്നെ എന്ത് പ്രത്യുപകാരം ചെയ്യും.  നിങ്ങള്‍ക്ക് കുറെ കൂടി നല്ല ഒരു ജോലിക്ക് ഞാന്‍ ശ്രമിക്കട്ടെ?"
മറുപടിയായി സന്ദീപ്‌ ഒന്ന് ചിരിച്ചു.
"നിങ്ങള്‍ എന്‍റെ കമ്പനിയിലേക്ക് വരൂ, എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം". അയ്യാള്‍ തന്‍റെ വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്തു.

സന്ദീപിന് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല.  എങ്കിലും ദൈവമായി ഒരുക്കിയ ഒരു അവസരം ആണങ്കിലോ? അടുത്ത ദിവസം തന്‍റെ  ഒട്ടക പറ്റത്തതിന്റെ ചുമതല കൂടി നേപ്പാളിയെ ഏല്‍പിച്ച് അയ്യാള്‍ ജേക്കബിന്‍റെ കമ്പനി തേടി യാത്ര തിരിച്ചു.  വളരെ ബദ്ധപ്പെട്ടു കമ്പനി കണ്ടു പിടിച്ച അയ്യാള്‍ അവിടെ ജേക്കബിനെ കണ്ടു.
"ഇവിടെ ഒരു മണ്ണ് മാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററെ വേണം. തന്‍റെ കഫില്‍ സമ്മതിക്കുമോ ഒരു മാറ്റത്തിന്? ജേക്കബ്‌ ചോദിച്ചു.
"ഞാന്‍ അത് ചോദിച്ചു നോക്കിയിട്ട് അറിയിക്കാം"
അടുത്ത ആഴ്ച രാജന്‍ വന്നപ്പോള്‍ സന്ദീപ്‌ ഈ വിവരം പറയുകയും അറബിയോട് ചോദിപ്പിക്കുകയും ചെയ്തു. ഒരു വിസ മാറ്റത്തിന് അയ്യാള്‍ സമ്മതിച്ചില്ല, എന്നാല്‍ എല്ലാ മാസവും കഫാലത്ത് (ഒരു നിശ്ചിത തുക) കൊടുത്താല്‍ ഈ ജോലിക്ക് സന്ദീപിനെ വിടാം എന്ന് രാജന്‍റെ ശുപാര്‍ശയില്‍ അറബി സമ്മതിച്ചു.

അങ്ങനെ സന്ദീപ്‌, ജേക്കബ്‌ ജോലി ചെയ്യുന്ന കമ്പനിയില്‍ താല്‍ക്കാലിക വാടക ജോലിക്കാരനായി കയറി. ചുട്ടു പഴുത്ത മരുഭൂമിയില്‍ ഒരു കുളിര്‍മഴ പെയ്യുന്ന അനുഭവം ആയിരുന്നു ആയിരുന്നു അയ്യാള്‍ക്ക് ആ ജോലി. മരുഭൂമിയുടെ പല പ്രദേശങ്ങളിലായി ഉള്ള ഓയില്‍ കമ്പനികളുടെ റിഗ്ഗുകള്‍ക്ക് വേണ്ടി പ്ലാട്ഫോം ഉണ്ടാക്കുകയായിരുന്നു ജേക്കബിന്റെ കമ്പനിയുടെ ജോലി.  ആദ്യം കുറെ ദിവസം ലേബര്‍ ജോലി ആയിരുന്നെങ്ങിലും പിന്നീട് കുറേശ്ശെ കുറേശ്ശെ മണ്ണ് മാന്തി യന്ത്രത്തിന്റെ ഓപ്പറേഷന്‍ പഠിക്കുകയും, അതിന്‍റെ ഓപ്പറേറ്റര്‍ ആകുകയും ചെയ്തു. ചുട്ടു പഴുത്ത മരുഭൂമിയിലെ ജോലി, അങ്ങനെ അയ്യാളുടെ ജീവിതചര്യയായി മാറി. 

ഒരു ദിവസം ജോലി കഴിഞ്ഞു വന്നു ആഹാരം പാചകം ചെയ്യാന്‍ ഉള്ള ഒരുക്കങ്ങളില്‍ ഒക്കെ ആയിരുന്നു സന്ദീപ്‌.  യമനികളും, ഫിലിപ്പിനികളും, പാകിസ്ഥാനികളും തിങ്ങി നിറഞ്ഞ കമ്പനിയുടെ അടുക്കളയില്‍ ഒരു അടുപ്പ് പിടിക്കുക എന്നതു, സച്ചിന്‍ 99 റണ്ണില്‍ നിന്നും സെഞ്ചുറിയിലേക്ക് കയറുന്നതിനെക്കാളും പ്രയാസപ്പെട്ട പണി ആയിരുന്നു. ജോലി കഴിഞ്ഞു വന്ന ഉടന്‍ തന്നെ ഒരു അടുപ്പ് പാത്രം വച്ച് ബുക്ക്‌ ചെയ്തു. പിന്നെ അരി കഴുകി അടുപ്പില്‍ വച്ചു. പെണ്ണിനെയും പെടക്കൊഴിയെയും കണി കാണാന്‍ ഇല്ലാത്ത മരുഭൂമിയില്‍ ലഭിക്കുന്ന അമേരിക്കന്‍ റൈസിന്റെ പേര് “ടു ഗേള്‍സ്”. എന്തൊരു വിരോധാഭാസം ! പിന്നെ നാല് സൈഡും തുരുമ്പിച്ചു ഏത് നിമിഷവും താഴെ വീഴാറായി നില്‍ക്കുന്ന ഫ്രിഡ്ജില്‍ നിന്നും തണുത്തു വിറച്ചിരുന്ന ഒരു കോഴിയെ എടുത്തു വെള്ളത്തില്‍ ഇട്ടു.  അപ്പോഴാണ് സഹമെസ്സ് പാര്‍ട്നര് ഡ്രൈവര്‍ പുഷ്പന്‍ ഒരു എഴുത്തുമായി അവിടേക്ക് വന്നത്.  “സന്ദീപ്‌,എടാ നിനക്ക് ഒരു എഴുത്തുണ്ട്. പ്രണയിനിയുടെ ആയിരിക്കും" എഴുത്തെന്നു കേട്ടപ്പോഴേക്കും അന്‍പതില്‍ നാല്‍പത്തൊന്‍പതു മാര്‍ക്ക് വാങ്ങിയ കുട്ടിയുടെ മുഖഭാവത്തോടെ അയ്യാള്‍ അടുക്കളയില്‍ നിന്നും ചാടി ഇറങ്ങി എഴുത്തുമായി റൂമിലേക്ക്‌ നടന്നു. പോകുന്ന വഴിയില്‍ വിളിച്ചു പറഞ്ഞു “എടാ പുഷ്പാ അരിയൊന്നു നോക്കിക്കോണേ, നീ കോഴിയെ ശരിയാകുംമ്പോഴേക്കും ഞാന്‍ ഇങ്ങു എത്താം.”
ശാരിക്ക് ഒരു കല്യാണ അലോചന, അതായിരുന്നു പ്രധാന വിശേഷം. എഴുത്ത് അയ്യാള്‍ ഒരാവര്‍ത്തി കൂടി വായിച്ചു. "ചേട്ടാ ശാരിക്ക് ഒരു വിവാഹ അലോചന വന്നിട്ടുണ്ട്, രണ്ടു ലക്ഷം രൂപയും, ഇരുപതു പവനും കൊടുക്കണം. നല്ല ബന്ധമാണു, ചെറുക്കന് താലൂക്ക് ഓഫീസില്‍ ആണ് ജോലി.  ചേട്ടന്‍ എങ്ങിനെ എങ്കിലും കുറെ രൂപ ശരിയാക്കണം.  പിന്നെ ഇങ്ങനെ ഒരു ആലോചന വരണമെന്നില്ല"
ശാരിക്ക് കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുക ആണെന്നത് ശരി തന്നെ, പക്ഷെ രൂപ?  സുധിയുടെ ആഭരണങ്ങള്‍ പണയം വച്ചത് ഇതു വരെയും പൂര്‍ണമായും തിരികെ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.  കൂട്ടുകാരുടെ കടം കുറയൊക്കെ വീട്ടി, പിന്നെ സൌമ്യയുടെ പഠന ചിലവും വീട്ടു ചിലവും കൂടി കഴിഞ്ഞാല്‍ ഒരു പൈസ മിച്ചം എടുക്കാന്‍ കിട്ടുന്നില്ല.


എഴുത്തിനു അന്ന് തന്നെ മറുപടി എഴുതി “സുധി നിങ്ങള്‍ കല്യാണ ഒരുക്കങ്ങളും ആയി മുന്‍പോട്ടു പോക്കോ, പൈസയുടെ കാര്യത്തില്‍ വിഷമിക്കണ്ട അത് ഞാന്‍ ഉടനെ തന്നെ അയക്കാം”  എഴുത്തു പോസ്റ്റ്‌ ചെയ്ത ശേഷം റൂമിലേക്കു നടന്നു. നെഞ്ചില്‍ കത്തുന്ന തീയുമായി ക്യാമ്പില്‍ എത്തിയിട്ടും അയ്യാള്‍ക്ക് ഒരു സ്വസ്ഥതയും കിട്ടിയില്ല. എങ്ങനെ അത്രയും രൂപ ശരിയാക്കും? ഭരണത്തില്‍ കയറാന്‍ വേണ്ടി ഒരുപാട് വാഗ്ദാനങ്ങള്‍ നടത്തുകയും അപ്രതീക്ഷിതമായി ഭരണം ലഭിച്ചപ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഫണ്ടില്ലാതെ  നട്ടം തിരിയുകയും ചെയ്ത രാഷ്ട്രീയ പാര്‍ടിയുടെ നേതാവിനെ പോലെ അയ്യാള്‍ ഞെളിപിരി കൊണ്ടു. എന്തായാലും ശാരിയുടെ ഭാവി അല്ലെ, കമ്പനിയില്‍ നിന്ന് കുറെ അഡ്വാന്‍സ് കിട്ടുമോ എന്ന് നോക്കാം. തീരെ പ്രതീക്ഷ ഇല്ലാതെയാണ് ജേക്കബിനോട് ചോദിച്ചത്.  കമ്പനിയില്‍ ശമ്പള കുടിശിക ഉണ്ടായിരുന്ന നാല് മാസത്തില്‍ രണ്ടു മാസത്തെ കിട്ടി.  പുഷ്പനും, രവിയും ഇനി വരുന്ന ശമ്പളം കടം തരാമെന്നു ഏറ്റു.  ചിട്ടി പിടിച്ച വകയില്‍ ബാലന്‍റെ കയ്യില്‍ കുറെ രൂപ വന്നു ചേര്‍ന്നത്‌ ആയിടക്കാണ്.  നാട്ടില്‍ സ്ഥലം വാങ്ങാന്‍ സ്വരുക്കൂട്ടിയതാണ്. സന്ദീപിന്‍റെ ബുദ്ധിമുട്ട് അറിഞ്ഞു അവന്‍ ആ രൂപയും കൊടുക്കാമെന്നു ഏറ്റു. 

എല്ലാം കൂടി ഒന്നര  ലക്ഷം രൂപ തരപ്പെടുത്തി നാട്ടിലേക്ക് അയച്ചു.  കൊടുക്കാമെന്നു പറഞ്ഞ തുകയുടെ പകുതി വിവാഹത്തിനു മുന്‍പും ബാക്കി രണ്ടു വര്‍ഷത്തിനകവും കൊടുത്താല്‍ മതിയെന്നുള്ള നിബന്ധന അനുഗ്രഹം ആയി. പിന്നെയും  ആഭരണങ്ങളുടെ ഭാരം ബാക്കി.  ശാരിയുടെ പക്കല്‍ ഉണ്ടായിരുന്നതും, പിന്നെ  അമ്മയുടെ പഴയ ആഭരണങ്ങള്‍  മാറ്റി പുതിയവ വാങ്ങിയതും കൂടി ഉണ്ടായിരുന്നിട്ടും  അയച്ച രൂപയില്‍ നിന്ന്  ബാക്കി വേണ്ട ആഭരണങ്ങള്‍ തികയ്ക്കാന്‍ പറ്റിയില്ല.  ഇനി എന്ത് ചെയ്യും. കല്യാണത്തിന്‍റെ കാര്യങ്ങള്‍ക്ക്  വേണ്ടി ഫോണ്‍ വിളിച്ചപ്പോള്‍ സുധി പറഞ്ഞു "ബാക്കി വേണ്ടി വരുന്ന ആഭരണങ്ങളുടെ കാര്യം ഓര്‍ത്തു ചേട്ടന്‍ വിഷമിക്കണ്ട. പണയം എടുത്തതില്‍ നിന്നും എന്‍റെ ഒന്ന് രണ്ടു വളയും മാലയും ഞാന്‍ ശാരിക്ക് കൊടുക്കാം. എനിക്കിനി ഇതൊക്കെ എന്തിനാ ചേട്ടാ"  എത്ര ശ്രമിച്ചിട്ടും അയ്യാള്‍ക്ക് തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല. ഫോണിലൂടെ ആയിരുന്നതിനാല്‍ സുധി അത് അറിഞ്ഞില്ല.  അവളുടെ സ്നേഹം മാത്രമാണ് ഈ മരുഭൂമിയില്‍ ഓരോ ദിവസവും മുന്‍പോട്ടു പോകാന്‍ ഉള്ള ഊര്‍ജം തരുന്നത്.  കണ്ണുകള്‍ തുടച്ചു കൊണ്ട് ഫോണ്‍ ബൂത്തില്‍ നിന്നും അയ്യാള്‍ പുറത്തേക്കിറങ്ങി.


അദ്ധ്യായം-4

അങ്ങനെ ആ സുദിനം വന്നെത്തി ശാരിയുടെ കല്യാണ ദിവസം. എല്ലാത്തിന്‍റെയും മുന്‍പില്‍ നിന്ന് കുഞ്ഞു പെങ്ങളുടെ വിവാഹം ഗംഭീരമായി നടത്തേണ്ടിയ ആളാണ്‌ താന്‍, അയ്യാള്‍ ഓര്‍ത്തു. രാവിലെ തന്നെ ബൂത്തിലേക്ക് ചെന്ന് വീട്ടില്‍ വിളിച്ചു. സുധിയുമായി സംസാരിച്ചു ശാരിക്ക് ഫോണ്‍ കൊടുത്തപ്പോള്‍ അവള്‍  തേങ്ങി "സന്ദീപേട്ടന്‍ ഇല്ലാതെ ഞാന്‍ എങ്ങനെ ...."
"സാരമില്ല മോളെ, ഞാന്‍ പറഞ്ഞിരുന്നതല്ലേ, ചേട്ടന് ഇപ്പോള്‍ ലീവ് കിട്ടില്ല, അല്ലങ്കില്‍ പിന്നെ എന്‍റെ മോളുടെ കല്യാണത്തിനു ചേട്ടന്‍ വരാതിരിക്കുമോ" ലീവ് അല്ല, പണമാണ് വിഷയം എന്ന കാര്യം വീട്ടില്‍ ആരെയും അറിയിച്ചില്ല, എന്നാലും തന്‍റെ മനസ് കാണുന്ന സുധിക്ക് കുറെ ഒക്കെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. പലരില്‍ നിന്നായി വാങ്ങിയ മിക്കവാറും കടങ്ങള്‍ അയ്യാള്‍ വീട്ടി.
അങ്ങെനെ ഇരിക്കവേ ഒരു ദിവസം അത്യാവശ്യമായി ഓഫീസിലേക്ക് ചെല്ലണമെന്ന് ജേക്കബ്‌ ഒരു ഡ്രൈവറോട് പറഞ്ഞു വിട്ടു.  എന്താവും കാര്യം, അയ്യാളുടെ മനസ്സില്‍ ഒരു നടുക്കം, ജോലി സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ?.. അടുത്ത ദിവസം രാവിലെ തന്നെ ഓഫീസിലേക്ക് ചെന്ന് ജേക്കബിനെ കണ്ടു. "എന്താ സാര്‍ വരണമെന്ന് പറഞ്ഞത്"
"എടോ കുറെ നാളായില്ലേ,  തന്നെ ഇനിയും കോണ്ട്രാക്റ്റ് ലേബര്‍ ആയി വച്ചു കൊണ്ടിരിക്കാന്‍ പറ്റില്ല"
സന്ദീപിന്റെ ഉള്ളൊന്നു കാളി.  കടങ്ങള്‍ ഒരുവിധം ഒന്ന് അടങ്ങി, കുറെ പണം കൂടി സ്വരുക്കൂട്ടി ഒരു ചെറിയ വീട് വയ്ക്കണമെന്ന ആലോചനയില്‍ ആയിരുന്നു കുറെ ദിവസങ്ങള്‍ ആയി. ഈശ്വരാ ഇനിയിപ്പോള്‍ എന്ത് ചെയ്യും?
അന്ധാളിച്ചു നിന്ന സന്ദീപിനെ നോക്കി ജേക്കബ്‌ ഒന്ന് ചിരിച്ചു. "എടോ താന്‍ എന്‍റെ ജീവന്‍ രക്ഷിച്ചവന്‍ അല്ലെ, തന്നെ അങ്ങനെ ഞാന്‍ ഒഴിവാക്കുമെന്ന് കരുതിയോ? മാത്രമല്ല, സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ക്കൊക്കെ തന്നെപ്പറ്റി നല്ല മതിപ്പാണ്. അവരൊക്കെ കഫിലിനു തന്നെപ്പറ്റി നല്ല റിപ്പോര്‍ട്ട്‌ ആണ് കൊടുത്തിരിക്കുന്നത്.  കഴിഞ്ഞ ദിവസം കഫില്‍ എന്നെ വിളിച്ചു തന്നെ കമ്പനിയില്‍ നേരിട്ട് എടുക്കുന്നതിപ്പറ്റി പറഞ്ഞു "ഒരു കുളിര്‍ കാറ്റു മനസ്സില്‍ വീശിയ പ്രതീതി. എങ്കിലും....അയ്യാള്‍ തന്‍റെ  മനസ്സില്‍ വന്ന സംശയം ജേക്കബിനോട് ചോദിച്ചു "സര്‍, അത് എന്‍റെ സ്പോണ്‍സര്‍ എന്നെ റിലീസ് ചെയ്യുമോ?"
"താന്‍ വിഷ്മിക്കണ്ടാടോ നമ്മുടെ കഫില്‍ തന്‍റെ സ്പോണ്‍സറുമായി സംസാരിച്ചു കഴിഞ്ഞു, കുറെ രൂപ കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയ്യാള്‍ സമ്മതിച്ചു, പക്ഷെ റിലീസ് ചെയ്യില്ല, തന്നെ അവിടെ നിന്നും നാട്ടില്‍ എക്സിറ്റ്‌ വിടും.  പിന്നെ നമ്മുടെ കമ്പനിയുടെ വിസയില്‍ തിരികെ വരാം. ആ.. പിന്നെ, മാത്രമല്ല തനിക്ക് സൈറ്റ് ഫോര്‍മാന്‍ ആയാണ് പുതിയ ജോലി."
ഒരു സ്വപ്നത്തില്‍ ആണോ താന്‍ എന്ന് അയ്യള്‍ക്ക് തോന്നി പോയി. സംശയം മാറാന്‍ കയ്യില്‍ ഒന്ന് നുള്ളി നോക്കി.  അത് കണ്ട ജേക്കബ്‌ ചിരിച്ചു.
"സംശയിക്കണ്ടാടോ, താന്‍ ഈശ്വരാധീനം ഉള്ളവനാണ്.  ആ.. പിന്നേയ്‌, ചെലവ് ചെയ്യണേ.."
ജേക്കബിനോട് യാത്ര പറഞ്ഞു ക്യാമ്പിലേക്ക്...വൈകിട്ടു പുഷ്പനോടും, സതീഷിനോടും, അബ്ബാസിനോടും  ഒക്കെ വിവരം പറഞ്ഞപ്പോള്‍ തന്നേക്കാള്‍ ആഹ്ലാദം അവര്‍ക്കായിരുന്നു . അന്നൊരു ആഘോഷം ആയിരുന്നു ക്യാമ്പില്‍. എല്ലാവര്ക്കും സുഹൃത്തുക്കളുടെ വകയായി കോഴിബിരിയാണി ആയിരുന്നു അടുത്ത അവധി ദിവസമായ വെള്ളിയാഴ്ച.  എത്ര കഷ്ടപ്പാടിലും ഈ സുഹൃത്ബലം ആണ് ഓരോ പ്രവാസിയുടെയും ഉള്‍കരുത്ത്‌ എന്ന വസ്തുത അയ്യാള്‍ തിരിച്ചറിഞ്ഞു. സുധിയെ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ സന്തോഷം അടക്കാന്‍ ആവാതെ അവള്‍ തേങ്ങി. തങ്ങളെ കടാക്ഷിച്ച ഈശ്വനു അവള്‍ നന്ദി പറയുന്നത് ഫോണിലൂടെ കേള്‍ക്കാമായിരുന്നു.
യാത്രയ്ക്കൊക്കെ ഉള്ള ഒരുക്കങ്ങള്‍ പിന്നെ വളരെ പെട്ടന്നായിരുന്നു. അബ്ബാസിനോപ്പം പോയി കുറെ സാധനങ്ങള്‍ പര്ച്ചസ് ചെയ്തു. സ്പോണ്‍സറുടെ അടുത്തേക്ക് പോകേണ്ട ആവശ്യം ഇല്ലന്നും, എക്സിറ്റ്‌ അടിച്ച പാസ്പോര്‍ട്ടും, ടിക്കറ്റും ആയി അറബിയുടെ  ഡ്രൈവര്‍ വന്നു എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി ആക്കും എന്ന് ജേക്കബ്‌ വിളിച്ചു പറഞ്ഞു. അങ്ങനെ നാട്ടിലേക്ക് പോകുന്ന ദിവസം വന്നെത്തി, ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ സ്വന്തം മണ്ണിലേക്ക്...അയ്യാള്‍ക്ക് ആഹ്ലാദം അടക്കാന്‍ ആയില്ല. താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മോന്‍.... ..എത്ര ആയിക്കാണും അവന്‍ ഇപ്പോള്‍?  രാജന്‍ രാവിലെ തന്നെ വഴി തിരക്കി പിടിച്ചു ക്യാമ്പില്‍ എത്തി "സന്ദീപിനെ കൊണ്ടുപോകാന്‍ വന്നതാണ്" ഒരുപാട് നാളുകള്‍ക്കു ശേഷം കണ്ട സ്നേഹിതനെ ആശ്ലേഷിച്ചു സന്ദീപ്‌ സന്തോഷം പ്രകടമാക്കി. അയ്യാള്‍ക്ക് പുതിയ ജോലി ലഭിച്ചു എന്നറിഞ്ഞ രാജനും സന്തോഷം ആയി. അവിടെ നിന്നും എയര്‍പോര്‍ട്ടിലേക്ക്.

നാട്ടില്‍ വിമാനം ഇറങ്ങുമ്പോള്‍ അമ്മയും സഹോദരിമാരും സുധിയും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു കൂടെ ശാരിയുടെ "പുത്യാപ്പിളയും". അസുഖം കാരണം കിടപ്പില്‍ ആയിരുന്ന  അഛന്‍ എത്തിയിരുന്നില്ല.  കണ്ടപ്പോള്‍ തന്നെ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു, ശാരിയും സൗമ്യയും വന്നു കയ്യില്‍ പിടിച്ചു. സ്വല്പം മാറി സുധി, അവളുടെ ഉള്ളിലെ വര്‍ഷങ്ങളുടെ ഗദ്ഗദം അയ്യാള്‍ തിരിച്ചറിഞ്ഞു. "അതാ മോനെ, മോന്‍റെ അഛന്‍" സുധി തന്‍റെ കയ്യില്‍ പിടിച്ചു തൂങ്ങി നിന്ന കൊച്ചു ചെക്കനോട് പറഞ്ഞു. സന്ദീപ്‌ അവളുടെ അടുത്തേക്ക് ചെന്നു.  "മോന്‍ അറിയുമോ?" പതിഞ്ഞ ശബ്ദത്തില്‍ സന്ദീപ്‌ ചോദിച്ചു. ഏതോ ഒരു അപൂര്‍വ വസ്തുവിനെ കാണും പോലെ അവന്‍ അയ്യാളെ  തുറിച്ചു നോക്കി.  അവനെ എടുക്കാനായി അയ്യാള്‍ തുനിഞ്ഞപ്പോള്‍ അമ്മയുടെ പുറകിലേക്ക് അവന്‍ പിന്‍വലിഞ്ഞു.
പിന്നെ മൂന്ന് മാസം വീട്ടില്‍ ഉത്സവത്തിന്‍റെ നാളുകള്‍ ആയിരുന്നു. കൊണ്ടുവന്ന പെട്ടിയില്‍ നിന്നും എന്തെങ്കിലും ഒക്കെ കിട്ടിയവര്‍ക്ക് സന്തോഷം. അല്ലാത്തവര്‍ പറഞ്ഞു "ഇവനൊക്കെ ഗള്‍ഫില്‍ നിന്നും വന്നാല്‍ ഒരു രൂപയുടെ പ്രയോജനവും ഇല്ല".  ആ ദേഷ്യം അവര്‍ ഇങ്ങനെ ചോദിച്ചു തീര്‍ത്തു "എന്നാ വന്നത്' ഉത്തരം പറയാന്‍  ഇട നല്‍കാതെ വീണ്ടും "ഇനി എന്നാ പോകുന്നത്?" തന്‍റെ വരവുമൂലം നാട്ടില്‍ എന്തോ ശല്യം സംഭവിച്ച രീതിയില്‍ ആയിരുന്നു ആ ചോദ്യശരങ്ങള്‍. അങ്ങനെ നാട്ടുകാരെ ഒഴിവാക്കാന്‍ ടാക്സിയില്‍ ആക്കി പിന്നെ അയ്യാളുടെ യാത്ര. എന്തായാലും ഗള്‍ഫ്‌കാരന്‍ എന്ന ലേബല്‍ ആയിക്കഴിഞ്ഞു, എന്നാല്‍ പിന്നെ അതുപോലെ ഒക്കെ തന്നെ ജീവിക്കാം, അയ്യാള്‍ മനസ്സില്‍ കരുതി. 
വളരെ വേഗം ആണ് മൂന്ന് മാസങ്ങള്‍ കടന്നു പോയത്. ഇതിനിടയില്‍ കമ്പനിയില്‍ നിന്നും വിസ വന്നിരുന്നു. അങ്ങെനെ പോകേണ്ട ദിവസം വന്നത്തി. ഒരു സന്തോഷത്തിന് ഒരു ദുഖം
ഉണ്ട് എന്ന് പറയും പോലെ, ഓരോ ഗള്‍ഫ്‌കാരന്‍റെയും ജീവിതത്തിലെ ഒഴിവാക്കാന്‍ ആവാത്ത ദുരന്ത ദിവസം ആയിരുന്നു അത്. സൌമ്യയുടെ വിവാഹം.... പഴകിദ്രവിച്ച വീടിന്‍റെ സ്ഥാനത്ത്‌ ഒരു പുതിയ വീട്...പിന്നെയും സ്വപ്‌നങ്ങള്‍ പലതും ബാക്കി....ഇതൊക്കെ തന്‍റെ യാത്രയിലൂടെ മാത്രമേ സാധിക്കൂ. നിറഞ്ഞ കണ്ണുകള്‍ അയ്യാള്‍ വീണ്ടും അമര്‍ത്തി തുടച്ചു. "പ്ലീസ് ഫാസ്റ്റെന്‍ യൌര്‍ സീറ്റ്‌ബെല്‍റ്റ്സ്, വി ആര്‍ എബൌട്ട്‌ ടു ലാന്‍ഡ്‌ ദമ്മാം എയര്‍പോര്‍ട്ട്" സ്പീക്കറില്‍ നിന്നും കേട്ട അനൌന്‍സ്‌മെന്റ് അയ്യാളെ ഓര്‍മകളില്‍ നിന്നും തിരികെ എത്തിച്ചു. വീണ്ടും മണല്‍ആരണ്യം ചിറകു വിടര്‍ത്തിയ എണ്ണപ്പാടങ്ങളുടെ നാട്ടിലേക്ക്. പുതിയ സ്വപ്ന സാക്ഷാല്‍കാരത്തിനായി.....പുതിയ തീരങ്ങള്‍ തേടി........


(ഇതു ഒരു പ്രവാസിയുടെ മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ കഥയാണ്. പ്രവാസിക്ക് ജീവിതം പ്രകാശിക്കുന്ന ഒരു വിളക്കാണ്. തീനാളം പ്രവാസിയും അതിലെ തിരി വിധിയെന്ന അവന്‍റെ നൊമ്പരവും. ആ വിധിയുടെ നൊമ്പരം അറിയാന്‍ അവന്‍ ശ്രമിക്കാറില്ല. കാരണം തിരിയുടെ നൊമ്പരം അറിഞ്ഞാല്‍ പിന്നെ തീനാളത്തിനു പ്രകാശിക്കാനാവുമോ?

....... അതിനാല്‍ ഇനിയും നടന്നു തീരാത്ത പ്രവാസത്തിന്‍റെ മരുഭൂമിയും വിരഹത്തിന്‍റെ വേനലും ബാക്കിയാക്കി കൊണ്ട് അവന്‍ പിന്നെയും പുതിയ തീരങ്ങള്‍ തേടുന്നു...  )  



2014, ജനുവരി 10, വെള്ളിയാഴ്‌ച

ഒരു കോളേജ് ഇലക്ഷന്‍ പ്രണയ കാലത്ത്

അദ്ധ്യായം - 1

അന്ന് അവള്‍ അമ്പലത്തിലേക്ക് പോകുമ്പോള്‍ ഓര്‍ത്തു, ഒരു കാലത്ത് തനിക്ക് എല്ലാമായിരുന്ന സൂരജേട്ടന്‍ ഇന്ന് തനിക്ക് അന്യന്‍ ആകുന്നു. കാലയവനികയ്ക്കു ഉള്ളിലേക്ക് അവള്‍ പെട്ടന്ന് ഒന്ന് ഊളിയിട്ടു.

"കുട്ടി പ്രസാദം" നാരായണന്‍ നമ്പൂതിരിയുടെ വാക്കുകള്‍ ഉറക്കത്തില്‍ നിന്നെന്ന പോലെ അവളെ ഉണര്‍ത്തി. പ്രസാദവും വാങ്ങി ദേവിയെ തൊഴുതു നട ഇറങ്ങുമ്പോള്‍ ആണ് ഒരു ടൊയോട്ട കാര്‍ വന്നു റോഡിന്‍റെ അരികിലായി നിര്‍ത്തിയത്. അതില്‍ നിന്നും ഇറങ്ങിയ സുമുഖനായ ചെറുപ്പക്കാരനെ അവള്‍ ശ്രദ്ധിച്ചു; ഹരി, യുണിവേഴ്സിറ്റി കോളേജില്‍ തന്നോടൊപ്പം പഠിച്ച നാണം കുണുങ്ങിയായിരുന്ന ചെക്കന്‍. കലാ കായിക രംഗങ്ങളിലും, ഒപ്പം സ്വല്പം കാമ്പസ്‌ രാഷ്ട്രീയത്തിലും വ്യക്തി മുദ്ര പാകിയ ഹരി കോളേജിലെ അറിയപ്പെടുന്ന കലാപ്രതിഭ ആയിരുന്നു. എങ്കിലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അവനില്‍ അന്തര്‍ലീനമായിരുന്ന ലജ്ജാഭാവം തല പൊക്കും. സ്ത്രീ പ്രജകളോട് തികഞ്ഞ അന്തര്മുഖന്‍.
കെമിസ്ട്രി ലാബിലെ ബ്യുററ്റുകള്‍ക്കിടയില്‍ കൂടിയാണ് താന്‍ ആദ്യമായി ഹരിയെ കാണുന്നത്. തന്നെ തന്നെ നോക്കി നില്‍ക്കുന്ന സുമുഖനായ പയ്യന്‍. താന്‍ കണ്ടുവെന്ന് അറിഞ്ഞപ്പോള്‍ ടെസ്റ്റ്‌ ട്യൂബിലെ ലിക്യുട് നേര്പ്പിക്കാന്‍ വെള്ളത്തിനു പകരം സള്‍ഫ്യുരിക് ആസിഡ്‌ എടുത്തു ഒഴിച്ചതും, അത് തെറിച്ചു അവന്റെ കൈകളില്‍ വീണു ലാബില്‍ പരിഭ്രാന്തി പരന്നതും താന്‍ സൂരജേട്ടനുമായി എത്ര പ്രാവശ്യം പറഞ്ഞു ചിരിച്ചിട്ടുണ്ട്.

"വീണ എന്താ ഇവിടെ...അല്‍ഭുതം ആയിരിക്കുന്നുവല്ലോ"  കാറിന്റെ ഡോര്‍ അടച്ചു ഹരി അവളുടെ അടുത്തേക്ക് വന്നപ്പോള്‍ ആണ് വീണയുടെ ചിന്തകള്‍ക്ക് തിരശീല വീണത്‌. ഇളം വെള്ള  നിറത്തില്‍ ധോത്തിയും  മഞ്ഞ ബുള്‍ഷര്‍ട്ടും ധരിച്ച ഹരി മുഖത്ത് ഒരു റായ്ബാന്‍ കൂളിംഗ്‌ ഗ്ലാസും വച്ചിരുന്നു.
"ഇവിടെ അടുത്ത് ആ കാണുന്ന പാടത്തിനു അപ്പുറമാണ് എന്റെ വീട്. ഹരി ഇവിടെ?" അകലെ  പാടശേഖരങ്ങള്‍ക്ക് അപ്പുറത്തേക്ക് അവള്‍ വിരല്‍ ചൂണ്ടി വിദൂരതയിലേക്ക് ഒരു നിമിഷം മുഖം തിരിച്ചു. ഹരിയെ ഫേസ് ചെയ്യാനുള്ള വിമുഖത അവളുടെ മുഖത്ത് പ്രകടം ആയിരുന്നു.
"എന്റെ അമ്മായി ഇവിടെ അടുത്താണ് താമസം. അമ്മായിയുടെ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. ദുബായില്‍ കമ്പ്യൂട്ടര്‍ എന്ജിനീയര്‍ ആയി ജോലി ചെയ്യുകയാണ് ഞാന്‍. ബൈ ദി ബൈ, വീണയുടെ വിവാഹം കഴിഞ്ഞോ? സൂരജ് ഇപ്പോള്‍ എവിടയാണ്?"
കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേട്ടത് പോലെ അവള്‍ വീണ്ടും വിമുഖയായി.  വീണയുടെ കൂട്ടുകാരി രമണി അപ്പോഴാണ് അമ്പലത്തില്‍ നിന്നും തൊഴുതു ഇറങ്ങി വന്നത്.
"ഇതാരാ വീണേ? മുന്‍പെങ്ങും ഞാന്‍ കണ്ടിട്ടില്ലല്ലോ? സ്വതവേ തന്തേടിയായ അവള്‍ വീണയോടെന്നവണ്ണം ഹരിയെ ഇറുകണ്ണ് ഇട്ടു നോക്കി.
"ഞാന്‍ വീണയുടെ ഒരു പഴയ ആരാധകനാണ്"  തമാശ രൂപേണ ഹരി പറഞ്ഞ വാക്കുകള്‍ ഒരു ക്രൂരമ്പ് പോലെ വീണയുടെ ഹൃദയത്തില്‍ വന്നു തറച്ചു.
"നട അടയ്ക്കുന്നതിനു മുന്‍പ് ഞാന്‍ പ്രസാദം വാങ്ങി വരട്ടെ. നിങ്ങള്‍ സംസാരിച്ചു നില്‍ക്ക്." വൃത്തിയായ്‌ നോറിയിട്ട് സൈഡ് ലേക്ക് ഉടുത്ത മുണ്ടിന്റെ അരികു മെല്ലെ ഉയര്‍ത്തി ഹരി അമ്പലത്തിലേക്ക് പടവുകള്‍ കയറി.

ഒരിക്കല്‍  ലൈബ്രറിയില്‍ മുകുന്ദന്റെ നോവലുകള്‍ തപ്പുകയായിടുന്നു താന്‍. ഷെല്‍ഫുകള്‍ക്ക് ഇടയിലൂടെ തന്റെ കയ്യിലെ നോവലുകളില്‍ മിഴിയുറപ്പിച്ചിരിക്കുന്നയാളെ താന്‍ തിരിച്ചറിഞ്ഞു....ഹരി.
"ഞാന്‍ ഷേക്സ്പിയറിന്റെ പോയംസ് അല്ല, ഡ്രാമാസ് തപ്പുകയായിരുന്നു" ഹരി വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് നടന്നകന്നു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം ഹരിയെ വീണ്ടും ലൈബ്രറിയില്‍ വച്ച് കണ്ടു. മുകുന്ദന്റെ കുറെയേറെ നോവലുകളുമായി അവന്‍ തന്നെ സമീപിച്ചു.
"വീണയ്ക്ക് മുകുന്ദന്റെ നോവലുകളോട് താല്പര്യം ആണല്ലേ?"
"എങ്ങനെ അറിയാം ഹരിക്ക്?"  അവന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു. കണ്ണുകള്‍ തമ്മില്‍ കൊരുത്തപ്പോള്‍ അവന്റെ ചുണ്ടുകള്‍ വിറച്ചു. പെട്ടന്ന് നോവലുകള്‍ അവളുടെ കയ്യില്‍ കൊടുത്തു തിരിഞ്ഞു,  മറുപടി പറയാതെ  നമ്രശിരസ്കനായി ഒറ്റ പോക്കായിരുന്നു അവന്‍.

പിന്നീട് ഒരു മാസത്തിനു ശേഷമാണ് ഹരിയെ കാണുന്നത്. കോളേജ് വളപ്പിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ വച്ച്. ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോളേജില്‍ സംഘടിപ്പിക്കുന്ന കലാമേളയുടെ പ്രചാരണത്തില്‍ ആയിരുന്നു അവന്‍. വീണയെ കണ്ടപ്പോള്‍ അവനോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാര്‍ മുമ്പോട്ട്‌ നടന്നു. "അവര്‍ക്ക് എന്തെകിലു സ്വകാര്യം പറയാന്‍ കാണും അളിയാ, നമുക്ക് സ്ഥലം കാലിയാക്കാം" ആ കമന്റ്‌ വീണയും കേട്ടു എന്ന് തോന്നി.

"ഒരു മാസം ആയല്ലോ തന്നെ കണ്ടിട്ട്? എവിടായിരുന്നു?"കൂടുകാരുടെ കമന്റില്‍ സ്വല്‍പം ജാള്യത തോന്നിയെങ്കിലും അത് പ്രകടം ആക്കാതെ വീണ ചോദിച്ചു.
"ഞാന്‍ വീണയെ എല്ലാ ദിവസവും കാണാറുണ്ടല്ലോ" അവന്റെ കണ്ണുകളില്‍ ലജ്ജയുടെ ലാഞ്ചന.
"എങ്ങനെ?" വീണയുടെ വാക്കുകള്‍ അവനെ ഉത്തരം മുട്ടിച്ചുവെങ്കിലും പെട്ടന്ന് ധൈര്യം അവലംബിച്ചു അവന്‍ പറഞ്ഞു
"ഐ മീന്‍...എന്റെ ക്ലാസ്സില്‍ ഇരുന്നാല്‍ വീണ കോറിഡോറി ലൂടെ  വരുന്നതും പോകുന്നതും കാണാം..." എന്നാല്‍ പെട്ടന്ന് ഹരി വിഷയം മാറ്റി "പിന്നെ വീണേ ഇലക്ഷന്‍ ഒക്കെ അടുത്ത് വരുകയാണ്. ഫെഡ്‌സ്റ്റുഡന്സിന്റെ കാന്റ്റിഡേറ്റ്  ആയിരിക്കും ഒരു പക്ഷെ ഞാന്‍. തന്റെ സഹകരണം പ്രതീക്ഷിക്കുന്നു." തന്റെ ഒരു നോട്ടത്തില്‍ ലജ്ജാമുഖനാകാറുണ്ടായിരുന്ന അവന്‍ ഒരു പ്രത്യേക അടുപ്പം കൈവരിച്ചത് പോലെയാണ് അന്ന് സംസാരിച്ചത്.

ആയിടക്കാണ് സ്കൂളില്‍ വീണയോടൊപ്പം പഠിച്ച അവളുടെ അടുത്ത കൂട്ടുകാരി ചിത്ര വിമന്‍സ് കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി യുണിവേഴ്സിറ്റി  കോളേജിലെക്ക് വരുന്നത്. കാണാന്‍ സ്മാര്‍ട്ട്‌ ആയിരുന്ന ചിത്ര സ്കൂളില്‍ വച്ചേ ആണ്‍കുട്ടികളുടെ നോട്ടപ്പുള്ളി ആയിരുന്നു. ഒരിക്കല്‍ ചിത്ര  വീണയോടു പറഞ്ഞു "ഹരിയെ കാണാന്‍ എത്ര സ്മാര്ട്ടാണ്, ആണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം"
"എന്താടീ നിനക്ക് വല്ല നോട്ടവും ഉണ്ടോ?" വീണ
"ഓ പിന്നേ...ഞാന്‍ വെറുതെ പറഞ്ഞതാണേ" അന്ന് ചിത്ര ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് അവള്‍  പലപ്പോഴും ഹരിയെപ്പറ്റി വാതോരാതെ വീണയോടു പറഞ്ഞു കൊണ്ടേ ഇരുന്നു.

"നീ നിന്നുകൊണ്ട് ഉറങ്ങുക ആണോ പെണ്ണെ" രമണിയുടെ വാക്കുകള്‍ അവളുടെ ചിന്തകള്‍ക്ക് തിരശീല വീഴ്ത്തി.
"നീ വരുന്നുണ്ടോ വീട്ടില്‍ അമ്മ തനിച്ചാണ്" രമണിയുടെ അമ്മ വീട്ടില്‍ തന്നെ ഒന്ന് മറിഞ്ഞുവീണു രണ്ടാഴ്ച്ചയായി കിടപ്പാണ്.

"ഓ അത് ഞാന്‍ ഓര്‍ത്തില്ല. നീ പൊയ്ക്കോ രമണി. അമ്മയെക്കാണാന്‍ ഞാന്‍ നാളെ അങ്ങോട്ട്‌ വരുന്നുണ്ട്. ഏതായാലും ഇത്രയും നേരം നിന്നില്ലേ, ഹരി തിരികെ വന്നിട്ട് ഞാന്‍ വന്നോളാം" രമണി യാത്ര പറഞ്ഞു പോയതും അവള്‍ വീണ്ടും ചിന്തകളുടെ ചുഴിയിലേക്ക് ഊളിയിട്ടു.

അദ്ധ്യായം- 2

കോളേജ് ഇലെക്ഷന്‍ പ്രക്യാപനം ക്യാമ്പസിനെ ശബ്ദമുഖരിതം ആക്കി. തങ്ങളെക്കാള്‍ ഒരു വര്ഷം സീനയര്‍ ആയിരുന്നു സൂരജേട്ടന്‍.  വീണയുടെ ഇളയമ്മയുടെ മകന്‍ ദിനേശ്‌, സൂരജിനോപ്പം ഫൈനല്‍ ഇയര്‍ സ്റ്റുഡന്‍റ് ആയിരുന്നു.  സ്റ്റുഡന്‍സ് യുണിയന്റെ യുണിവേഴ്സിറ്റി കൌണ്സിലര്‍ കാന്റ്റിഡേറ്റ് ആയി സൂരജിനെ പ്രഖ്യാപിച്ചപ്പോള്‍ ദിനേശായിരുന്നു പിന്തുണ പ്രക്യാപിച്ചു ഏറ്റവും മുന്‍പില്‍ നിന്നത്. അന്നൊരു ദിവസം ദിനേശ്‌ വീണയെ സമീപിച്ചു. "എടീ,  സ്റ്റുഡന്‍സ് യുണിയന്‍ വൈസ്ചെയര്‍മാന്‍  കാന്റ്റിഡേറ്റ്ആയി അളെ തപ്പിക്കൊണ്ട് ഇരിക്കുകയായിരുന്നു. കഴിഞ്ഞ കമ്മിറ്റിയില്‍ ഞാന്‍ നിന്റെ പേരു നിര്‍ദേശിക്കുകയും, എന്റെ സ്വാധീനത്തില്‍ എതിര്‍ അഭിപ്രായം ഒന്നും ഉണ്ടാവുകയും ചെയ്തില്ല"  ആയിടയ്ക്ക് ദിനേശ് സ്റ്റുഡന്റ്സ് യുണിയന്റെ പുതിയ യുണിറ്റ്‌ പ്രസിഡന്റ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
"ഞാനോന്നുമില്ല, വീട്ടില്‍ അറിഞ്ഞാല്‍ എന്നെ വച്ചേക്കില്ല" വീണ തന്റെ വയ്മനസ്യം ആദ്യം തന്നെ വ്യക്തം ആക്കി.
"എടീ വീണേ, പറയുന്നതു  നീ കേള്‍ക്കു.. ഇതു പോലെ നിനക്ക് ഷൈന്‍ ചെയ്യാന്‍  ഒരു അവസരം ഇനി വരണമെന്നില്ല.  ഞാന്‍ നിന്റെ അഛ്ചന്റെ അടുത്ത് നിന്നും അനുവാദം വാങ്ങികൊള്ളാം".
ഇതു കേട്ടുകൊണ്ടാണ് ചിത്ര അവിടേക്ക് വന്നത്. "എടീ സമ്മതിക്കെടീ, ചക്കര അല്ലെ" പിന്നെ അവള്‍ തനി പാര്‍ട്ടിക്കാരിയായി കൈകള്‍ മുകളിലേക്ക് പൊക്കിക്കൊണ്ട് പ്രഖ്യാപനവും നടത്തി "ഔര്‍ വൈസ് ചെയര്‍പെഴ്സന്‍   ..വീണ ശങ്കര്‍"
"ഏയ്‌, ചിത്ര താന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം" ദിനേശ്‌ ചിത്രയുടെ നേര്‍ക്ക്‌ തിരിഞ്ഞു.
"ഫെഡ്‌ സ്റ്റുഡന്റ്സിന്റെ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ബാക്കി ഒക്കെ നിങ്ങള്ക്ക് വേണ്ടി"
"അതാരാ ചിത്രേ ആ ഒരു ഭാഗ്യവാന്‍?" ദിനേശിന് ചോദിക്കാതിരിക്കാന്‍ ആയില്ല. വീണയാണ് മറുപടി കൊടുത്തത് " അത് പിന്നെ ....പറയട്ടെടീ?....ചിത്ര അവളുടെ വായ്‌ പോത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ വിളിച്ചു കൂവി "ഹരി...ഹരി...ഹരിയല്ലാതെ പിന്നെ ആരാവും" ഇതു കേട്ടതും ചിത്രയുടെ മുഖം ലജ്ജ കൊണ്ട് ചുവന്നു തുടുത്തു. അവള്‍ പെട്ടെന്ന് യാത്ര പറഞ്ഞു അവിടെ നിന്നും തടി തപ്പി.








കോളേജില്‍ ഇലക്ഷന്‍ പ്രചരണം പിന്നെ പെട്ടന്നാണ് ആരംഭിച്ചത്. ക്ലാസ്സുകളില്‍ പ്രസംഗത്തിലും കാന്‍വാസിഗിലും സ്റ്റുഡന്‍സ് യുണിയന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെക്കള്‍ മികച്ചു നിന്നത് കൌണ്സിലെര്‍ ആയി മത്സരിച്ച സൂരജ്‌ ആയിരുന്നു. തുടക്കത്തില്‍ സൂരജില്‍ താനൊരു പ്രത്യേകതയും കണ്ടിരുന്നില്ല. സൂരജിന്റെ   കാവ്യാത്മകതയും സാഹിത്യശൈലിയും ഒത്തിണങ്ങുന്ന പ്രസംഗങ്ങള്‍ വീണ നിര്‍നിമേഷം നോക്കി നില്‍ക്കുമായിരുന്നു. വീണയും വൈസ് ചെയര്‍പെഴ്സന്‍ കാന്റ്റിഡേറ്റ്  ആയി നല്ലവണ്ണം തിളങ്ങി.  പല സന്ദര്‍ഭങ്ങളില്‍ ഒരുമിച്ചു വര്‍ക്ക്‌ ചെയ്യേണ്ടി വന്ന ഇരുവരും അങ്ങനെ ക്രമേണ അടുക്കുകയായിരുന്നു.

ഫെഡ്‌ സ്റ്റുഡന്റ്സും വന്പിച്ച പ്രചരണം ആരംഭിച്ചു. യുണിയന്‍ കൌണ്‍സിലര്‍ കാന്റ്റിഡേറ്റ് ആയ ഹരിയുടെ പ്രചാരണത്തിന്റെ മുന്‍നിരയിലായിരുന്നു ചിത്ര. ഒരു ദിവസം ഹരി ചിത്രയോടു ചോദിച്ചു
"ചിത്ര എന്തിനാണ് എനിക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നത്? ആ സമയം കൊണ്ട് തന്റെ കൂട്ടുകാരി വീണയ്ക്ക് വേണ്ടി കുറെ വോട്ട് പിടിച്ചു കൂടെ?"
"എനിക്ക് മനസ് ഉള്ളതുകൊണ്ട്.  ആരും എന്നെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട" ചിത്ര പെട്ടന്ന് മുഖത്ത് ഒരു ദേഷ്യഭാവം കൈവരുത്തി. ചിത്രയുടെ ഉള്ളിലിരുപ്പ് എത്ര ആലോചിച്ചിട്ടും ഹരിക്ക് അപ്പോള്‍ പിടി കിട്ടിയില്ല. പിന്നെ അവന്‍ അത് ഒരു ഈസി മട്ടില്‍ മറന്നു കളഞ്ഞു.

ആയിടയ്ക്ക് ഒരുദിവസം വീണ അപ്രതീഷിതമായി ഹരിയെ ലൈബ്രറിയില്‍ വച്ചു കണ്ടു. എന്നാല്‍ തന്നെ പ്രതീക്ഷിച്ചെന്ന  വണ്ണമാണ് ഹരിയുടെ നില്പ്പെന്നു അവള്‍ക്കു മനസിലായി.
"വീണേ മുകുന്തന്റെ പുതിയ ഒരു നോവല്‍ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ബുക്ക്‌ സ്റ്റാളില്‍ നിന്നും തനിക്ക് വേണ്ടി വാങ്ങിയതാണ്.
"എന്തിനാ ഹരി ഇങ്ങനെ വെറുതെ പൈസ കളയുന്നത്? നോവലുകള്‍ കിട്ടിയാല്‍ വായിക്കും എന്നല്ലാതെ എനിക്ക് അതിനോട് ഒരു പ്രത്യേക ഇന്റെസ്റ് ഒന്നും ഇല്ല. പിന്നെ ഹരി വാങ്ങിയതെല്ലേ, തന്നേക്കു" ഹരി നീട്ടിയ നോവല്‍ വാങ്ങി അവള്‍ ബുക്കുകളുടെ ഇടയില്‍ തിരുകി.
"ആ വീണേ, താന്‍ ഇലെക്ഷന്‍ പ്രചരണം കലക്കുന്നുണ്ടെന്ന്  അറിഞ്ഞു. ഇക്കണക്കിനു ഈ പാവം ഞാനും, ഞങ്ങളുടെ പാര്‍ട്ടിയും തട്ടി പോകുമല്ലോ"
"കളിയാക്കല്ലേ ഹരി, ഈ പാവങ്ങള്‍ ജീവിച്ചു പോകട്ട്" വീണ നിസാര മട്ടില്‍ ഹരിയുടെ തമാശയ്ക്ക് മറുപടി നല്‍കി.

അദ്ധ്യായം- 3

അടുത്ത ഒരു ദിവസം ഞായറാഴ്ച ഊണിനു ശേഷം ഒരു ഉച്ച ഉറക്കത്തിനായി വീണ തന്റെ മുറിയില്‍ കട്ടിലിലേക്ക് കയറി. ഇലക്ഷന്റെ കാര്യം ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടന്നു "ഇന്നെന്തേ ഉറക്കം വരാത്തത്" അവളോര്‍ത്തു. എന്നാല്‍ പിന്നെ സ്ഥിരം ഉറക്ക ഗുളികയായ ഒരു ബുക്ക്‌ വയിക്കാമെന്ന് കരുതി കിടക്കയുടെ ആരികിലെ മേശയില്‍ കൈകൊണ്ടു പരതി. കൈയ്യില്‍ കിട്ടിയ ബുക്ക്‌ നോക്കിയപ്പോള്‍ കഴിഞ്ഞ ദിവസം ഹരി തന്ന നോവലാണതെന്നു മനസിലായി. എന്നാല്‍ പിന്നെ ഇതു വായിച്ചേക്കാം. ഒരു പില്ലോ കൂടി എടുത്തു കിടക്കയില്‍ ചാരിയിരുന്ന് അവള്‍ നോവല്‍ തുറന്നു.
"എന്റെ എല്ലാം എല്ലാമായ വീണയ്ക്ക്...." പെട്ടന്ന് ഉണ്ടായ നെട്ടലില്‍ അവള്‍ നോവലിന്റെ താളുകള്‍ ഓരോന്നായി മറിച്ചു നോക്കി. അവസാന താളില്‍ സ്റ്റാഫ്‌ ചെയ്തു വച്ച പട്ടു റോസാപൂവിന്റെ അടിയില്‍ അവള്‍ കണ്ടു " ഐ ലവ് യു വീണ, ഹരി"  പെട്ടന്ന് ഷോക്കേറ്റത് പോലെ ഒരു നിമിഷം അവള്‍ തരിച്ചിരുന്നു.

അടുത്ത രണ്ടു ദിവസം മനപൂര്‍വം ഹരി വീണയില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവളെ കാണുമ്പോള്‍ ഒക്കെ അവന്‍ പ്രചാരണത്തിന്റെ തിരക്ക് അഭിനയിച്ചു, അവളുടെ പ്രതികരണം എന്താണെന്ന് അറിയില്ലല്ലോ.
ഈ ദിവസങ്ങള്‍ക്കകം വീണ സൂരജുമായി ഒരുപാടു അടുത്ത് പോയി കഴിഞ്ഞിരുന്നു.  ഒരു ദിവസം കോളേജിന്റെ പടിഞ്ഞാറേ മൂലയില്‍ ഉള്ള വാകമരത്തിന്റെ തണലില്‍ വച്ച് സൂരജ്‌ അവളോട്‌ പറഞ്ഞു " വീണേ ഇലക്ഷനിലെ നിന്റെ വിജയം ഉറപ്പാണ്‌. എന്നാല്‍ ഹരി നില്‍ക്കുന്നിടത്തോളം എന്റെ കാര്യം സംശയം ആണ്. എന്റെ വിജയം പാര്‍ട്ടിയുടെ പ്രസ്ടീജിന്റെ കാര്യം കൂടി  ആണന്നു കഴിഞ്ഞ കമ്മിറ്റിയില്‍ ദിനേശ് പറഞ്ഞത് നീയും കേട്ടതാണല്ലോ. എത്ര പണം എറിയാനും ഞാന്‍ തയ്യാറാണ്"
"അത് എന്നോട് പറഞ്ഞിട്ട് എന്താ കാര്യം, സൂരെജേട്ടന്‍ കുറെ കൂടി ഉഷാറായി പ്രവര്‍ത്തിക്ക്"
"ഇല്ല വീണ, നടക്കില്ല.  എന്നാല്‍ നീ വിചാരിച്ചാല്‍ എന്നെ സഹായിക്കാന്‍ പറ്റും."
"ഞാന്‍ എന്ത് ചെയ്യാനാ ഏട്ടാ" വീണ തികഞ്ഞ നിസംഗതയില്‍ ചോദിച്ചു.
"വീണേ ഇനി നീ വിചാരിച്ചാലേ ഈ സൂരജേട്ടന്‍ വിജയിക്കൂ. ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം. നമുക്ക് ഇടയില്‍ പലരും പറയുന്നത് ഹരിക്ക് നിന്നോട് ഒരു ആരാധനാ മനോഭാവം ആണെന്നാണ്.  നിന്നെ അവനു വളരെ ഇഷ്ടമാണ്.  ഈ ഇലക്ഷനില്‍ നിന്നും പിന്മാറാന്‍ നീ അവനോടു പറയണം. വെറുതെ വേണ്ട, അവന്‍ ചോദിക്കുന്ന പണം കൊടുക്കാം.  അതില്‍ വീണില്ലന്കില്‍ സ്നേഹം ഭാവിച്ചു നീ അവനെ നിന്റെ വരുതിയില്‍ കൊണ്ട് വരണം" സൂരജിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അവളെ ഞെട്ടിച്ചു.
"സൂരെജേട്ടാ പ്ലീസ്, എന്നെ നിര്‍ബന്ധിക്കരുത്. ഇതു മാത്രം എന്നോട് പറയരുത്" അവള്‍ പോകുവാനായി എഴുന്നേറ്റു.
"വീണേ, ഇലക്ഷനില്‍ ഞാന്‍ ജയിച്ചില്ലകില്‍, നിന്റെ കഴുത്തില്‍ മിന്നു കെട്ടാന്‍ ഈ സുരജ് ഉണ്ടാകുകയില്ല" ആ വാക്കുകളില്‍ അവള്‍ വീണു.

അടുത്ത ദിവസം വീണ ഹരിയെ സമീപിച്ചു. അവന്റെ നോവലിലെ കുറിപ്പ് താന്‍ കണ്ടുവെന്നും ഈ വിധ കാര്യങ്ങളെ പറ്റി ഒന്നും താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലന്നും, ഇല്ലാത്ത പ്രേമഭാവം മുഖത്ത് വരുത്തി  അവള്‍ പറഞ്ഞു.  പിന്നീട് സൂരജ്‌ ഏല്പിച്ച കാര്യം അവള്‍ അവനെ അറിയിച്ചു.  "ഹരി എന്നെ തെറ്റിധരിക്കരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു"
"എന്താ വീണേ? വീണയ്ക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാമല്ലോ"
"ഇല്ല ഹരി വേണ്ട.  ഹരിക്ക് അത് വിഷമം ആക്കും" അവള്‍ അവനോടു കുറേക്കൂടി ചേര്‍ന്ന് നിന്ന് കൊണ്ട് പറഞ്ഞു.
" ഞാന്‍ ഇപ്പോള്‍ എന്നേക്കാള്‍ വീണയെ ഇഷ്ടപ്പെടുന്നു. വീണയ്ക്ക് എന്നോട് എന്തും തുറന്നു പറയാം"
"ഞാന്‍ പറയുന്നത് ഹരി അനുസരിക്കും എന്ന് സത്യം ചെയ്‌താല്‍ മാത്രമേ ഞാന്‍ പറയൂ"
"സത്യമായും വീണ പറയുന്നത് ഞാന്‍ ചെയ്തിരിക്കും" പ്രേമം തലയ്ക്കു പിടിച്ച ഹരി അവളുടെ കയ്യില്‍ പിടിച്ചുകൊണ്ടു സത്യം ചെയ്തു.  ഇനി ഹരി തന്റെ വഴിക്ക് തന്നെ വരും എന്ന് അവള്‍ക്കു ഉറപ്പായി.
"എന്നാല്‍ ഞാന്‍ പറയാം. ഹരി, സൂരജേട്ടന്റെ സീറ്റ്‌ പാര്‍ടിയുടെ പ്രസ്ടീജ് ഇഷ്യൂ ആണ്. ഹരി നില്‍ക്കുന്നിടത്തോളം സൂരജ്‌ ജയിക്കില്ല. എനിക്ക് വേണ്ടി ഹരി ഇപ്രാവശ്യം നോമിനേഷന്‍ ഒന്ന് പിന്‍വലിക്കുമോ?  പ്ലീസ് ഹരി, ഞാന്‍ അപേക്ഷിക്കുകയാണ്. ഇതിനു പകരമായി എത്ര പണം വേണമെകിലും നല്‍കാം എന്ന് സൂരജേട്ടന്‍ പറഞ്ഞിട്ടുണ്ട്"  ഈ വാക്കുകളില്‍ ഹരി  ഒരു നിമിഷം തരിച്ചു നിന്ന് പോയി. വീണ തന്നെയാണോ ഈ പറയുന്നത് !
"നോക്കു വീണേ, ഹരി ഇതുവരെ പണത്തിനു അതിരുകടന്ന ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല. പണം ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വരുകയും പോകുകയും ചെയ്യാം.  താന്‍ എന്നെപറ്റി ഇങ്ങനെ ഒക്കെയാണോ വിചാരിച്ചിരിക്കുന്നെ?" ഹരിയുടെ കണ്ണുകളില്‍ രോഷത്തിന്റെ അഗ്നി സ്പുരണം.  വീണ അപ്പോള്‍ തന്റെ അവസാനത്തെ ആയുധമായ സ്വല്പം കണ്ണ് നീര്‍ പുറത്തു എടുത്തുകൊണ്ട് പറഞ്ഞു. "പ്ലീസ് ഹരി തനിക്ക് എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം. അവള്‍ ക്രമേണ കണ്ണുനീരിന്റെ അളവ് കൂട്ടി.
"ഛെ ഛെ ...എന്തായിത്.. താന്‍ കരയാന്‍ വേണ്ടി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ. ആട്ടെ, സൂരജ് ജയിക്കണമെന്ന് തനിക്ക് എന്താണ് ഇത്ര ആഗ്രഹം?"
"അത് അത് ..... സൂരജേട്ടന് വേണ്ടി പ്രചാരണം നടത്തണമെന്നും അത് ചെയ്തില്ലന്കില്‍ എന്നെ മത്സരിപ്പിക്കില്ലന്നുമാണ് ദിനേശും പാര്‍ട്ടിയും പറയുന്നത്. ഹരി നില്‍ക്കുമ്പോള്‍ ഞാന്‍ മറുഭാഗത്തിനു വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കുക?  മാത്രമല്ല ഞാന്‍ വൈസ് ചെയര്‍പെഴ്സന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും അധികം സന്തോഷിക്കുക ഹരിയാവില്ലേ ?" അവളുടെ അവസാനത്തെ വാക്കുകള്‍ ഒരു തേന്‍മഴയായി  അവന്റെ മനസ്സില്‍ പെയ്തിറങ്ങി.
"നോക്കു വീണേ, പാര്‍ട്ടിയെക്കാളും, സ്ഥാനമാനങ്ങളെക്കാളും, നീയാണെനിക്ക് വലുത്. നിനക്ക് വേണ്ടി ഞാന്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പോകുന്നു"

ഹരിയുടെ സ്ഥാനാര്‍ത്ഥിത്വ പിന്മാറ്റ പ്രഖ്യാപനം കോളേജില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ഫെഡ്‌ സ്റ്റുഡന്റ്സിന്റെ യുണിറ്റ്‌ ഒന്നടങ്കം ഹരിക്ക് എതിരെ രംഗത്ത് വന്നു.  ആരോഗ്യ പ്രശ്നങ്ങള്‍ ആണ് തന്റെ പിന്മാറ്റത്തിന്റെ കാരണം എന്ന വിശദീകരണം പാര്‍ടി അഗീകരിച്ചില്ല.  ഹരിയെ ഫെഡ്‌ സ്റ്റുഡന്റ്സില്‍ നിന്നും പുറത്താക്കി. മാനസികമായും ശാരീരികമായും പല പീഡനങ്ങളും അവനു  ഏല്‍ക്കേണ്ടിവന്നു. അന്നുവരെ അവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സഹപ്രവര്‍ത്തകരില്‍ നിന്നും തടി രക്ഷിക്കാന്‍ അവന്‍ വല്ലാതെ പാട് പെട്ടു. കോളേജില്‍ ഒരു സ്വാധീനവും ഇല്ലാതെ വെറുതെ ഷൈന്‍ ചെയ്യാന്‍ വേണ്ടി നാമനിര്‍ദേശ പട്ടിക നല്‍കിയിരുന്ന ഫക്രുദീനെ ഫെഡ്‌ സ്റ്റുഡന്റ്സ് ഹരിക്ക് പകരം അവരുടെ കൌണ്‍സിലര്‍ കാന്റ്റിഡേറ്റ് ആക്കി.
ഇലെക്ഷന്‍ ഫല പ്രക്യാപനം വന്നു.  സൂരജും, വീണയും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.  അന്ന് വരെ കോളേജിലെ എല്ലാം എല്ലാം ആയിരുന്ന ഹരി എല്ലാവരാലും തഴയപ്പെട്ടു.


അദ്ധ്യായം- 4

അങ്ങനെ ഇരിക്കവേ ഒരു ദിവസം ലഞ്ചിനു ശേഷം ഫിസിക്സ് ലാബിന് മുന്‍പിലെ വരാന്തയില്‍ സൂരജും വീണയും ഇലക്ഷന്‍ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ട്‌ ഇരിക്കുകയായിടുന്നു.
"എങ്കിലും എന്റെ വീണേ, നീ എങ്ങനെ ആ ഹരിയെ ഒതുക്കി.   എന്റെ വിജയം ശരിക്കും നിനക്ക് അവകാശപ്പെട്ടതാണ്" സൂരജ്‌ വീണയെ ശരിക്കും ഒന്ന് പൊക്കി.
" ഓ അതോ...പണത്തിനു മുന്‍പില്‍ വീഴുന്നില്ല എന്ന് കണ്ടപ്പോള്‍, അവനെ പ്രേമിക്കുന്നതായി ഞാന്‍ ഭാവിച്ചു. ഇലക്ഷനില്‍ നിന്നും പിന്മാറിയില്ല എങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള എല്ലാ ബന്ധവും തീരുമെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. ആ...പിന്നെ കുറെ പൂങ്കണ്ണീരും ഒഴുക്കിയെന്നു വച്ചോ... ആ പാവം വിഡ്ഢി എന്റെ കണ്ണീരില്‍ വീണു. എന്റെടുത്താ അവന്റെ കളി"  ഇതു പറഞ്ഞു താനെന്ന ഭാവത്തില്‍ വീണ ഒന്ന് ഇളകി ഇരുന്നു.
"നിന്നെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. ഇത്ര ബുദ്ധിമതിയായ നിന്നെ കൂടെ കിട്ടിയത് എന്റെ ഭാഗ്യം" സൂരജ്‌ അവളുടെ കയ്യില്‍ പിടിച്ചു അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.
അപ്പോള്‍ പുറകില്‍ ആരോ നടക്കുന്ന ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ അവര്‍, ഹരി അവിടെ നിന്നും വിദൂരത്തേക്ക് നടന്നു അകലുന്നത് കണ്ടു. ഹരി ഇനി എന്തിനും മടിക്കില്ല എന്നാ ഭയം വീണയെ നടുക്കി.  എന്നാല്‍ അവള്‍ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല. പിന്നീട് പലപ്പോഴും അവള്‍ അവനെ നിശബ്ദമായി തിരഞ്ഞു. എന്നാല്‍ ഹരി പിന്നീട് കോളേജില്‍ വന്നിട്ടേ ഇല്ലായെന്ന് ചിത്രയില്‍ നിന്നും അവള്‍ അറിഞ്ഞു. കുറെ നാളുകള്‍ക്കു ശേഷം ദിനെശനില്‍ നിന്നുമാണ് അവള്‍ ആ നടുക്കുന്ന സത്യം അറിഞ്ഞത്. ഹരി കോളേജില്‍ നിന്നും എന്നെന്നേക്കുമായി വിടവാങ്ങി.  പിന്നീട് അവന്‍ ബന്ഗ്ലൂരിലോ മറ്റോ എന്ജിനീരിങ്ങിനു ചേര്‍ന്നെന്നും  ഏതോ സഹപാടി പറഞ്ഞു കേട്ടു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. സൂരജിന്റെ ഡാഡി സിങ്കപ്പൂരില്‍ നിന്നും വന്നിട്ടുണ്ടെന്ന് ദിനെശനില്‍ നിന്നുമാണ് വീണ അറിഞ്ഞത്. എക്സാമിന് മുന്‍പുള്ള സ്റ്റഡി ലീവ് ആയിരുന്നതിനാല്‍ ഒരാഴ്ച്യയിലേറെ ആയിരുന്നു വീണ, സൂരജിനെ കണ്ടിട്ട്.
ആദ്യത്തെ എക്സാമിന്റെ ദിവസം വീണ സൂരജിനെ കണ്ടു അടുത്തേക്ക് ചെന്നു  " വീണേ, ഡാഡി വന്നിട്ടുണ്ട്. എന്നെയും സിങ്കപുരിലേക്ക് കൊണ്ട്പോകാന്‍ ആണ് പുള്ളിയുടെ പ്ലാന്‍.  പിന്നെ പുതിയ തമാശ എന്താണെന്ന് വച്ചാല്‍,  ഡാഡി എനിക്ക് കല്യാണ ആലോചനകള്‍ നടത്തികൊണ്ട് ഇരിക്കുകയാണ്. ഞാന്‍ കുറെ എതിര്‍ത്തു, ഒരു പ്രയോജനവും ഇല്ല. എന്തായാലും വരുന്നതു വരട്ടെ എന്ന് വിചാരിച്ചു  തന്റെ കാര്യം ഞാന്‍ ഡാഡിയോട് പറഞ്ഞിട്ടുണ്ട്"  തന്റെ വേവലാതി അടിസ്ഥാന രഹിതം ആയിരുന്നുവല്ലോ എന്ന് അവള്‍ ഓര്‍ത്തു.എന്നാല്‍ പിന്നീട് പല ദിവസങ്ങളിലും സൂരജ്‌ തന്നില്‍ നിന്നും അകലുവാന്‍ ശ്രമിക്കുന്നത് അവള്‍  ശ്രദ്ധിച്ചു.

സൂരജിന്റെ ക്ലാസിലെ അവസാന ഗെറ്റ് ടുഗതെര്‍ പാര്‍ടിയില്‍ ദിനേശിന്റെ നിര്‍ബന്ധ പ്രകാരമാണ് വീണ പങ്കെടുത്തത്.
എന്നാല്‍ പാര്‍ട്ടിക്ക് ശേഷം തന്നെ ഗൌനിക്കാതെ പലരോടും സംസാരിക്കുകയും യാത്ര പറയുകയും ചെയ്യുന്ന സൂരജിനെ അദ്ഭുതത്തോടെ അവള്‍ നോക്കി.  അവള്‍ അവന്റെ അടുത്തേക്ക് ചെന്നു.
"വീണ ക്ഷമിക്കണം, ഒന്നും മനപ്പുര്‍വം ആയിരുന്നില്ല. ഡാഡി വീണയുടെ ഫാമിലി യെ പറ്റി അന്വഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാറ്റ്സിനു പറ്റിയ ബന്ധമല്ല വീണയുടെ ഫാമിലിയുടെതെന്നെ നിര്‍ബന്ധ ബുദ്ധിയില്‍ ആണ് ഡാഡി. സിങ്കപുരില്‍ ഒരു ഡോക്ടറും ആയി ഉറപ്പിച്ചിരിക്കുകയാണത്രേ എന്റെ വിവാഹം"
എത്ര നിയന്ത്രിച്ചിട്ടും വീണ വിങ്ങി പൊട്ടിപ്പോയി. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
"വീണ പറയൂ, ഞാന്‍ ഡാഡിയെ എങ്ങനെയാണ്  ധിക്കരിക്കുന്നത്? ഡാഡി ഉറപ്പിച്ച വിവാഹത്തിനു സമ്മതം മൂളിയില്ലങ്ങില്‍ ഇങ്ങനെ ഒരു മോനെ ഇല്ലാന്ന് കരുതുമെന്നും പിന്നെ ഇവിടേക്ക് ഒരു മടക്കം ഉണ്ടാകില്ലന്നും ഉള്ള വാശിയില്‍ ആണ് അദ്ദേഹം. പ്ലീസ്, വീണ എന്നെ മറന്നു മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി കഴിയണം"
യാത്ര പോലും പറയാതെ അവള്‍ തിരിഞ്ഞു നടന്നു. അന്ന് കണ്ണ് നീരില്‍ കുതിര്‍ന്ന ഷാള്‍  ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ആരോടൊക്കെയോ പകവീട്ടാന്‍ എന്നപോലെ ജീവിതം... ഇന്നും ഏകയായി...

ആരോ നടകല്ലുകള്‍ ഇറങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. ഹരി ക്ഷേത്രത്തിന്റെ പടവുകള്‍ ഇറങ്ങി വരുകയാണ്.
"വീണ, ഞാന്‍ ഒരുപാട് താമസിച്ചോ? തിരക്ക് കാരണം ഞാന്‍ അല്പം വയ്കി. ബൈ ദി ബൈ, കുഞ്ഞുങ്ങളെ കൂടെ കൊണ്ടുവന്നില്ലേ? സൂരജിനെ എന്റെ പ്രത്യേക അന്വഷണം അറിയിക്കണം"
മറുപടി പറയാനാകാതെ അവള്‍ തളര്‍ന്നു, പെട്ടെന്ന് ധൈര്യം വീണ്ടെടുത്തു അവള്‍ ചോദിച്ചു "ഹരിയുടെ ലൈഫ് എങ്ങനെ പോകുന്നു? എവിടെ നിന്നാണ് മാര്യേജ്?"
"എവിടെനിന്നാണെന്ന് വീണ തന്നെ ഊഹിച്ചോളൂ...എന്റെ വൈഫിന്റെ പേര് ചിത്ര...സംശയിക്കണ്ട നമ്മുടെ പഴയ ചിത്ര തന്നെ.  ഞാന്‍ സ്നേഹിച്ചവര്‍ ഒക്കെ എന്നെ വെറുത്തു, എന്നാല്‍ പിന്നെ എന്നെ സ്നേഹിച്ചവരെ എങ്കിലും നിരാശര്‍ ആക്കരുതെന്ന വാശി എന്നെ ചിത്രയില്‍ കൊണ്ടെത്തിച്ചു. ഞാന്‍ ഈ മാസം അവസാനം തിരികെ പോകും. ചിത്രയെകൂടി കൊണ്ടുപോകാനാണ് ഞാന്‍ ഇപ്രാവശ്യം വന്നിരിക്കുന്നത്"
ഒരു മരവിപ്പ് വീണയെ ബാധിച്ചു, ഒന്നും സംസാരിക്കാന്‍ ആവുന്നില്ല.
" എന്നാല്‍ പിന്നെ വീണേ, ഞാന്‍ പോകട്ടെ സന്ധ്യ ആകുന്നു.  നിങ്ങള്‍ കുടുംബമായി ഒരുദിവസം വീട്ടിലേക്ക് വരണം, ഞങ്ങള്‍ പോകുന്നതിനു മുന്‍പ്".

ഹരി പോക്കറ്റില്‍ നിന്നും പേന എടുത്തു ഒരു പേപ്പറില്‍ അഡ്രസ്‌ എഴുതി കൊടുത്തശേഷം കാറിനു അടുത്തേക്ക് നടന്നു. ആ കാര്‍ വിദൂരത്തു ഒരു പൊട്ടു പോലെ മാഞ്ഞു ഇല്ലാതാവും വരെ നിര്നിമേഷയായി അവള്‍  നോക്കികൊണ്ട് നിന്നു..പിന്നീട് തിരിഞ്ഞു വീട്ടിലേക്കു നടന്നു; നിധി നഷ്ടപ്പെട്ട രാജകുമാരിയെപ്പോലെ ....



2014, ജനുവരി 3, വെള്ളിയാഴ്‌ച

മോഹങ്ങള്‍ക്ക് ഒരു അവധി

 അദ്ധ്യായം-1

 
ബിരുദത്തിനു ശേഷം ഇനിയെന്തു എന്ന വിചാരവുമായി നില്‍ക്കുമ്പോള്‍ ആണ് ജോസിക്ക് ബോംബയില്‍ ഒരു ജോലി തരപ്പെടുത്ത്തി കൊടുക്കാമെന്നു ഒരു അകന്ന ബന്ധു വാഗ്ദാനം ചെയ്യുന്ന്നത്. അങ്ങനെ പ്രതീക്ഷകളുടെ കൂമ്പാരവുമായി ജോസി ബോംബക്ക് ട്രെയിന്‍ കയറി. തന്റെ ഗ്രാമത്തില്‍ നിന്നും അകലുന്ന ട്രെയിനില്‍ ഇരുന്നു അയ്യാള്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. താന്‍ രണ്ടു ദശാംശത്തില്‍ അധികമായി സ്നേഹിച്ച ഗ്രാമത്തെയും ബന്ധുക്കളെയും വിട്ടു പോകുകയാണെന്ന ചിന്ത അയ്യാളുടെ ഹൃദയത്തില്‍ ഒരു നെരിപ്പോട് എരിയും പോലെ വേദനയുണ്ടാക്കി. അച്ഛന്റെ സ്നേഹവും അമ്മയുടെ വാല്സല്യവും അനുഭവിക്കണമെകില്‍ ഇനി എത്രനാള്‍ കാക്കണം?.
ചിത്രശലഭങ്ങലെപ്പോലെ പറന്നു നടന്ന ദിവസങ്ങള്‍ക്ക് വിരാമമായി. ഇനി കാത്തിരിക്കുന്നത് ഈറനണിഞ്ഞ രാവുകളും പകലുകളും..
കേരളത്തിന്റെ ഹരിത ഭംഗി വിട്ടു ട്രെയിന് ആന്ധ്രയിലെ ഊഷരഭൂമിയിലേക്ക്‌ കടന്നപ്പോള്‍ അയ്യാളുടെ മനസും ഒരു വിജനമായ മരുഭൂമിയായി മാറി. തന്റെ കഴിഞ്ഞകാല സ്മരണകള്‍ ഒരു ഒരു വെള്ളിത്തിരയിലെപ്പോലെ അയ്യാളുടെ ഉള്ളില്‍ മിന്നി മറഞ്ഞു. അച്ഛനും അമ്മയും അനുജത്തിയും നാട്ടില്‍ നിന്നും ദൂരെ സ്ഥലത്തെക്ക്  ജോലിമാറ്റം ആയി പോയപ്പോള്‍ അമ്മുമമയുടെ കൂടെ കഴിഞ്ഞ വര്‍ഷങ്ങള്‍:, തുടര്‍ന്ന് അവര്‍ തിരികെഎത്തിയപ്പോള്‍ പുതിയ സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടത്‌, ഇവയൊക്കെ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങള്‍ ആയിരുന്നു. എകാന്തത എന്നും അവന്റെ കൂട്ടുകാരന്‍ ആയിരുന്നു.  പിന്നെ കോളെജ് പഠനകാലം, അത് എന്നെന്നും ഓര്‍മ്മിക്കാന്‍ കുറെ ഓര്‍മ്മകള്‍ ബാക്കി വച്ചു. കലാലയ ജീവിതത്തിനു ശേഷം വിരസമായ ഒരു കാലയളവ്. ഭാവിയെപ്പറ്റി ആശങ്കപ്പെട്ട ദിനരാത്രങ്ങള്‍, ഇങ്ങനെ എന്തെല്ലാം എന്തെല്ലാം അനുഭവങ്ങള്‍. 


ട്രെയിനിന്ന്റെ ചൂളം വിളിയാണ് ചിന്തകള്‍ക്ക് വിരാമം ഇട്ടതു. ആന്ധ്രയും കടന്നു ട്രെയിന്‍ മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് വീറ്റി എന്ന വിശാലമായ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ബന്ധുവായ ചേട്ടന്‍ അവിടെ കാത്തു നില്‍പ്പുണ്ട്. സ്റ്റേഷനില്‍ നിന്നും ചേട്ടന്റെ വീട്ടിലേക്കു; ജീവിത ചക്രത്തിലെ ഒരു പുതിയ അദ്ധ്യായം അവിടെ തുറക്കുകയായി.
ഒരു എകസ്പോര്‍ടിംഗ് കമ്പനിയില് ആയിരുന്നു ജോസിയുടെ ബന്ധുവായ ആ ചേട്ടനു  ജോലി. ഭാര്യയും കുഞ്ഞും കൂടെയുണ്ട്.  കുഞ്ഞുമോന്‍ എന്ന ചേട്ടനോടും കുടുംബത്തോടും ഒപ്പം ആ രണ്ടു മുറി ഫ്ലാറ്റില്‍ ആയിരുന്നു ആദ്യ താമസം. നാട്ടില്‍ നിന്നും മാറി നിന്ന വേദനകള്‍ ഒക്കെ കുറെ മറക്കാന്‍ ചേട്ടന്റെ ഒപ്പം ഉള്ള താമസം സഹായിച്ചു.  കൂടെ ദിവസവും ജോലി തിരക്കി ഉള്ള യാത്രകളും.  ദൈവം സഹായിച്ചു മലയാളം അല്ലാതെ വേറെ ഒരു ഭാഷയും വശമാല്ലാതിരുന്ന ജോസിക്ക് ഒരു ജോലി കിട്ടുക എന്നത് ബാലികേറാ മല ആയിരുന്നു.  അങ്ങിനെ ഒരു മാസം കടന്നുപോയി.  ഒരു ദിവസം രാവിലെ കുഞ്ഞുമോന്‍ ചേട്ടന്‍ ജോലിക്ക് പോകുന്ന തിരക്കില്‍ പതിവില്ലാതെ ഒരു കുശലം “എടാ ജോസിയെ, ഇതുവരെ ജോലി ഒന്നും ആയില്ലിയോടാ?”  
“ഇല്ല ചേട്ടാ”
“എന്നാല്‍ നീ ഒരു കാര്യം ചെയ്യ്, എന്റെ കൂടെ വാ നമുക്ക് ഒന്ന് നോക്കാം”  അങ്ങിനെ ചേട്ടന്റെ കൂടെ അദേഹത്തിന്റെ ഓഫീസിലേക്ക്... കുഞ്ഞുമോന്റെ ശുപാര്‍ശ പ്രകാരം ജോസിയെ ഇന്റര്‍വ്യൂ-വിനു ക്ഷണിച്ചു. ജോസി മാനേജരിന്റെ ഓഫീസ്-ലേക്ക് കടന്നു ചെന്നു.  മീശയില്ലാത്ത ഒരു താടിക്കാരന്‍ ഓഫീസില്‍ മാനേജരുടെ കസാരയില്‍.  ആളെ കണ്ടതും ജോസിയെ ഒരു വിറയല്‍ ബാധിച്ചു. അസിസ്റ്റന്റ്‌ മാനേജര്‍ ആയ കുഞ്ഞുമോനും പിന്നെ ഓഫീസിലെ ട്യ്പിസ്റ്റ് മിസ്സസ് മേനോനും അവിടെ ഉപവിഷ്ടര്‍ ആയിരുന്നു. മാനേജര്‍ ഹിന്ദിയില്‍ കുറെ കാര്യങ്ങള്‍  ചോദിച്ചു. തന്നോടല്ല എന്ന മട്ടില്‍ ജോസി കുഞ്ഞുമോനെ നോക്കി. കുഞ്ഞുമോന്‍ മാതൃഭാഷയില്‍ ആ വിവരങ്ങള്‍ ജോസിയെ അറിയിച്ചു.  എന്തായാലും അതിന്റെ മറുപടി തിരികെ മാതൃഭാഷയില്‍ പറയുന്നതിന് മുന്‍പേ അത് കേട്ടു
 “കുഞ്ഞു, കഹാം സെ ലെക്കര്‍ ആത്താ ഹെ, ബാത്ത് കര്നെക്കേലിയെ ഭി നഹി ആത്ത ഹൈ..... ജാവോ” എന്തോ തെറിയാണ് മനജേര്‍ പറഞ്ഞത് എന്നാണ് ആദ്യം തോന്നിയത്.  പൊയ്ക്കൊള്ളാന്‍ കൈകൊണ്ട് ആഗ്യം കൂടി കാണിച്ചത് കൊണ്ട് അത് കൃത്യമായി മനസിലായി.  എവിടെ ചെന്നാലും മാതൃഭാഷ കൂടാതെ ആ ഭാഷ കൂടി ജോസിക്ക് മനസിലാവുമായിരുന്നതുകൊണ്ട് എന്തായാലും അവന്‍ പുറത്തേക്ക് ഇറങ്ങി. മാതൃഭാഷയെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന ജോസിക്ക് അന്ന് ആദ്യമായി തന്റെ മലയാളത്തോട് വെറുപ്പ്‌ തോന്നി.

ഇനി ഒരു ജോലി, മോഹം മാത്രമാവും എന്ന് വിചാരിച്ചുകൊണ്ടിരുന്ന സമയമാണ് ചേട്ടന്‍ ഓഫീസില്‍ നിന്നും ഇറങ്ങി വന്നത്.  “എടാ, എന്തായാലും നിന്നെ എടുക്കാമെന്ന് അയ്യാള്‍ പറഞ്ഞിട്ടുണ്ട്. നീ സ്റ്റോറിലോട്ടു പൊയ്ക്കോ, അവിടെ സുപ്പര്‍വൈസര്‍ ശശി നിനക്ക് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരും” മരുഭൂമിയില്‍ ഒരു കുളിര്‍കാറ്റു പോലെ അനുഭവപ്പെട്ടു ആ വാക്കുകള്‍. എന്തായാലും അങ്ങിനെ സ്റ്റോറിലെ കാര്യങ്ങള്‍ ഒക്കെ ജോസി പഠിക്കാന്‍ തുടങ്ങി. ഒരു വാരാന്ത്യത്തില്‍ മാനേജര്‍ സ്റ്റോര്‍ സന്ദര്‍ശിക്കാന്‍ എത്തി. വളരെ ഭവ്യതയോടെ നിന്ന ജോസിയെ അയ്യാള്‍ ശ്രദ്ധിച്ചു.
 “ജോസി തോ കമ്പ്യൂട്ടര്‍ ബി ശിക് ഗയാന, ചലോ മേരകോ കമ്പ്യൂട്ടര്‍ മൈം ഏക് ആദ്മി ചായിയെ” പറഞ്ഞത് കുറച്ചൊക്കെ മനസിലായെങ്ങിലും ശരിക്കും അത്ര പിടി കിട്ടിയില്ല.  കമ്പ്യൂട്ടര്‍ ഡിപാര്‍ട്ടുമെന്റിലേക്ക് പോകാന്‍ ശശി പിന്നെ പറഞ്ഞപ്പോഴാണ് ജോസിക്ക് മനസിലായത്. അങ്ങിനെ ജോസി കമ്പ്യൂട്ടര്‍ സെക്ഷനില്‍ ജോലിക്ക് കേറി. ബിനുവും, രാജനും, ജേപ്പിയും, കാര്‍ത്തിയും ഒക്കെയായിരുന്നു ജോസിയുടെ കൂട്ടുകാര്‍. എല്ലാ ദിവസവും താമസിക്കുന്ന സ്ഥലത്തെ ടെറസിന്റെ മുകളില്‍ അവര്‍ ഒത്തുചേരും, നക്ഷത്രങ്ങളെ കണ്ടു കൊണ്ട് അവര്‍ അവിടെ കുറെ കിടക്കും. നാട്ടിലെ വിശേഷങ്ങള്‍ പങ്കു വയ്ക്കും. വീട്ടില്‍ നിന്നും വരുന്ന കത്തുകള്‍ പരസ്പരം വായിച്ചു കേള്‍പ്പിക്കും. വിമാനങ്ങള്‍ ആകാശത്തില്‍ വരുന്നതും എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതും തിരികെ കടലിന്റെ മുകളിലൂടെ പോകുന്നതും അവര്‍ക്ക് അവിടെ കിടന്നാല്‍ കാണാം.  ഇതുപോലെ ഒന്നില്‍, ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കയറാന്‍ ആവുമോ?..ജോസിയുടെ മനസ്സില്‍ അത് ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു.


 അദ്ധ്യായം-2

മാസങ്ങള്‍ കടന്നു പോയി. അങ്ങെനെ ഇരിക്കവെയാണ് ഒരു ദിവസം ജോസിയുടെ അച്ഛന്‍ന്റെയൊരു പരിചയക്കാരന്‍ അയ്യാളെ ഫീസിലെ ഫോണിലേക്ക് വിളിക്കുന്നത്‌.  അച്ഛന്‍ പറഞ്ഞ പ്രകാരം വിളിക്കുകയാനെന്നും ഗള്‍ഫിലേക്ക് ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റരുടെ ഒഴിവു ഉണ്ടന്നും അയ്യാള്‍ അറിയിച്ചു.  ജോസിയുടെ അച്ഛന്റെ പരിചയക്കാരനായ അയ്യാള്‍, ബോംബയില്‍ ഓഫീസ് ഉള്ള ഒരു ട്രാവല്‍ ഏജന്റ് ആയിരുന്നു . അടുത്ത ദിവസം രാവിലെ തന്നെ അറബിയുമായുള്ള കൂടി കാഴ്ചക്ക് എത്തണമെന്നും അയ്യാള്‍ ജോസിയെ അറിയിച്ചു. തന്റെ
മോഹങ്ങള്‍ പൂവണിയാന്‍ പോകുകയാണോ? ജോസിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ തന്നെ അയ്യാള്‍ ട്രാവല്‍ ഏജന്‍സിയില്‍ എത്തി. അറബി അകത്തു പലര്‍ക്കും ഇന്റര്‍വ്യൂ നടത്തുകയാണ്.  തന്റെ പേര് വിളിച്ചപ്പോള്‍ ജോസി അകത്തേക്ക് ചെന്നു.  “കേഫ്‌ ഹാലക്”. അയ്യാളുടെ ആഗ്യത്തില്‍ നിന്നും "ഹൌ ആര്‍ യു" എന്നാണ് ചോദിക്കുന്നെതെന്നു തോന്നി. ഒരു ഉദ്യേശം വച്ച്  “ഗുഡ്” എന്ന് കാച്ചിയപ്പോള്‍ അറബി ചിരിച്ചു.  തനിക്ക് വശമുള്ള ആഗ്യഭാഷ അറബിക്കുംവശമുണ്ടെന്ന് മനസിലായപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. അറബിയുടെ അടുത്ത് ഒരു ടൈപ്പ് റൈറ്റര്‍ ഇരിപ്പുണ്ട്. ഇംഗ്ലീഷില്‍ ഒരു ലെറ്റര്‍ തന്നിട്ട് അത് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു.  പത്താം തരം കഴിഞ്ഞു കോളേജില്‍ ചേരും മുന്‍പ് കുറച്ചു നാള്‍ ടൈപ്പ് എന്ന് പറഞ്ഞു നിരങ്ങാന്‍ പോയത് ഇപ്പോള്‍ ഗുണം ചെയ്തെന്നു ഓര്‍ത്തു, ജോസി ടൈപ്പ് ചെയ്യാന്‍ തുടങ്ങി.  ഒരു വാചകം പൂര്‍ത്തിയായപ്പോള്‍ അറബി “തമാം” എന്നോ മറ്റോ വിളിച്ചു കൂവി.  അപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഹിന്ദിക്കാരന്‍ പുറത്തു പോയ്ക്കൊള്ളാന്‍ ആഗ്യം കാണിച്ചു.  ഇതു നടക്കില്ല എന്ന് തോന്നി പോകാന്‍ തുടങ്ങിയ ജോസിയെ ഏജന്റ് തിരികെ വിളിച്ചു.  അവന്റെ ടൈപ്പ് അറബിക്ക് ഇഷ്ടപ്പെട്ടന്നും മറ്റുള്ളവര്‍ക്ക് ഉള്ളതിനേക്കാള്‍ ഒരു അമ്പതു റിയാല്‍ കൂടുതല്‍ എഴുതിയിട്ടുണ്ടാന്നും ആയിരുന്നത്രേ അറബി പറഞ്ഞത്. കുവൈറ്റ്‌ ഓയില്‍ കമ്പനിയിലേക്ക് ആണ് പോലും ജോലി; അഞ്ചു ദിവസം ജോലി, രണ്ട്‌ ദിവസം അവധി. അവുധി ദിവസം ജോലി ചെയ്‌താല്‍ ഓവര്‍ ടൈം കിട്ടും. ആറു മാസം കോണ്ട്രാക്റ്റ്റില്‍ ജോലി ചെയ്യണം, പിന്നെ ആ കമ്പനിയിലേക്ക് നേരിട്ട് നിയമനം നടത്തും. ജോസി വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു.  തുടക്കത്തില്‍ ശമ്പളം കുറവാണെങ്കിലും ആറു മാസം കഴിയുമ്പോള്‍ സ്ഥിതി മാറുമെന്നും ശമ്പള കൂടുതല്‍ ലഭിക്കുമെന്നും ഏജന്റ് പറഞ്ഞകാര്യം സ്വയം വിശ്വസിച്ചു; വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുക്കയും ചെയ്തു.  അങ്ങിനെ ജോസിയുടെ ജീവിതത്തില്‍ അടുത്തൊരു പുതിയ അദ്ധ്യായത്ത്തിനു കൂടി തുടക്കം കുറിക്കുകയായിരുന്നു അവിടെ; അങ്ങിനെ അവന്‍ ഗള്‍ഫിലേക്കുള്ള വിമാനം കയറി, കണാപ്പോന്നു തേടിയുള്ള യാത്ര; ഒരുപാട് കാതങ്ങള്‍, നോക്കെത്താ ദൂരത്തോളം അകലേക്ക്‌ ...

ഗള്‍ഫ്‌എയര്‍ വിമാനം ഒന്ന് ആടി ഉലഞ്ഞപ്പോള്‍ ആണ് ജോസി ഉറക്കത്തില്‍ നിന്നും നെട്ടിയുണര്‍ന്നത്‌.  താന്‍ ഏത് ലോകത്തില്‍ ആണന്നു അവനു പെട്ടന്ന് മനസിലായില്ല. സൈഡ്-ലെ വിന്‍ഡോയിലൂടെ നോക്കിയപ്പോള്‍ താഴെ വര്‍ണപ്രഭാപൂരിതമായ ദ്വീപ്‌സമൂഹങ്ങള്‍.  അപ്പോള്‍ വിമാനം കുവൈറ്റ്‌ എന്ന എണ്ണപ്പാടങ്ങളുടെ രാജ്യത്തെ റണ്‍വേയിലേക്ക് ഇറങ്ങുകയായിരുന്നു, അറബിപ്പോന്നു തേടിയുള്ള അനേക ആള്‍ക്കാരെയും വഹിച്ചു കൊണ്ട്. എമിഗ്രേഷന്‍ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വളരെ പരിചിതനെപ്പോലെ ഒരാള്‍ വന്നു പാസ്പോര്‍ട്ട്‌ പിടിച്ചു വാങ്ങി. പെട്ടന്നുള്ള ആ ഞടുക്കം മാറിയ ശേഷം അയ്യാളുടെ കയ്യില്‍നിന്ന് ജോസി തന്റെ പാസ്പോര്‍ട്ട്‌ ബലമായി തന്നെ തിരികെ വാങ്ങി.  “ജോസി അല്ലെ” ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ കമ്പനിയില്‍ നിന്നും വന്ന ഡ്രൈവര്‍ ആണ്.  മലയാള ഭാഷ കേട്ടപ്പോള്‍ വലിയ ഒരു ആശ്വാസം അവനു തോന്നി. തുടര്‍ന്ന് അയ്യാളുമൊത്ത് ക്യാമ്പിലേക്ക്. പട്ടണം വിട്ടു വാന്‍ മരുഭൂപ്രദേശത്തെ ചെറിയ റോഡിലേക്ക് കടന്നു. കുറെ മണിക്കൂറുകള്‍ ഓടിയ ശേഷം ഒരു വളപ്പിനകത്തെക്ക് വണ്ടി പ്രവേശിച്ചു നിന്നു.

“ഇതാണ് നമ്മുടെ ക്യാമ്പ്‌” ഡ്രൈവര്‍ സദാശിവന്‍ തുടര്‍ന്ന് ജോസിയെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.  ഒരു പുതിയ ലോകത്ത് പ്രവേശിച്ച പ്രതീതി ആയിരുന്നു ജോസിക്ക്.  രണ്ടു ഇരുനില കട്ടിലുകള്‍ രണ്ടു ഭാഗത്തും തുടര്‍ന്ന് ഒരു ഒറ്റ കട്ടിലും. അവിടെ എല്ലാവരെയും സദാശിവന്‍ പരിചയപ്പെടുത്തി. പന്തളംകാരന്‍ തോമസ്, കടമ്പനാട്കാരന്‍ കോശി, ബോംബെക്കാരന്‍ ഖാന്‍, ഹൈദരാബാദ്‌കാരന്‍ ഷഫുദിന്‍. ശൂന്യമായിക്കിടന്ന ഒരു ഡബിള്‍ ടക്കര്‍ കട്ടിലിന്റെ മുകള്‍ വശം സദാശിവന്‍ ജോസിക്ക്‌ കാട്ടിക്കൊടുത്തു. ഇതാണ് നിങ്ങളുടെ സ്ഥലം. പെട്ടന്നുണ്ടായ നെട്ടലില്‍ നിന്നും മോചിതനാവാന്‍ കുറെ സമയം എടുത്തു അയ്യാള്‍; ഇതു ഗള്‍ഫ്‌ തന്നെയോ? ഒരുപാട് നാളുകളായി താന്‍ മോഹിച്ച സ്വപ്നഭൂമി ഇതോ? അറബിപോന്നു തേടിവന്നവര്‍ തന്നെയാണോ ഇവരൊക്കെ? 
"ജോസി പെട്ടന്ന് കുളിച്ചു ഫ്രഷ്‌ ആക്, നമുക്ക് ഭക്ഷണം കഴിക്കാം" കോശിയുടെ സ്നേഹ നിര്‍ഭരമായ വാക്കുകള്‍ ആണ് അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.  പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷ്‌ ആയി. കോശിയോടൊപ്പം ഭക്ഷണം കഴിച്ചു; തോമസിന്റെ സ്നേഹനിര്‍ഭരമായ മീന്‍ കറി എക്സ്ട്രാ.

യാത്രാ ക്ഷീണം കാരണം നേരത്തെ ഉറങ്ങാന്‍ കിടന്നു; രാവിലെ ഓഫീസ്-ലേക്ക് പോകണം. ഏസിയുടെ കുളിര്മയില്‍ സുഖമായി ഉറങ്ങി. ഒരു ബഹളം കേട്ടാണ് രാവിലെ ജോസി ഉറക്കം ഉണര്‍ന്നത്. ടേപ്പ് റിക്കൊഡറില്‍ നിന്നും ആശ ബോസ് ലെയുടെ ഒരു ഹിന്ദിപ്പാട്ട് നല്ല വോളിയത്തില്‍ കേള്‍ക്കുന്നുണ്ട്, 

“കജ്‌രാ മോഹബ്ബത്‌ വാല, അകിയോം മേം ഐസാ ഡാല

കജരെ നെ ലെ ലേ മേരീ ജാന്‍, ഹായ് രെ മേ തേരി ഖുറൂബാന്‍”

കോശി തന്റെ ചെറിയ വേദപുസ്തകം വായിച്ചു പ്രാര്‍ഥനയിലാണ്. ബാക്കി ഉള്ളവര്‍ എല്ലാം ജോലിക്ക് പോകാന്‍ ഉള്ള തയ്യാറെടുപ്പാണ്. ഒരു ബാത്ത് റൂം മാത്രമേ ഉണ്ടായിരുന്നെന്നുള്ളതിനാല്‍ ഒരോരുത്തരായി വേണം കുളിച്ചു വരുവാന്‍.  “ജോസി എഴുന്നേറ്റില്ലിയോ” തോമസ്‌ അച്ചായന്‍ അടുക്കളയില്‍ നിന്നും ഒരു കപ്പുചായമായി വരുന്നു. “ചായ കുടിക്ക്” ജോസി ചായ വാങ്ങി കുടിച്ചു കൊണ്ട് കട്ടിലില്‍ നിന്നും ഇറങ്ങി. അപ്പോഴേക്കും കോശി പ്രാര്‍ഥന അവസാനിപ്പിച്ചു കുളിക്കാനായി എഴുന്നേറ്റു.  “ഇവന്മാരുടെ ഈ ഒടുക്കത്തെ പാട്ട് കാരണം ഒന്ന് വൃത്തിയായി പ്രാര്‍ഥിക്കാനും കഴിയുന്നില്ല”  ഇതു പറഞ്ഞു കൊണ്ട് കോശി ബാത്ത്‌റൂമിലേക്ക് കയറി. ഓരോരുത്തര്‍ക്കും പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍!.

 അദ്ധ്യായം-3

കുളിച്ചു ഇറങ്ങിയപ്പോഴേക്കും ഓഫീസ്-ലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടക്കുകയായിരുന്നു. ഡിസംബര്‍ മാസം ആയിരുന്നതിനാല്‍  പ്രകൃതി മൂടല്‍ മഞ്ഞിന്റെ ആലസ്യത്തില്‍ അമര്‍ന്നു കിടക്കുകയായിരുന്നു. തണുപ്പ് കാരണം ജോസി ബസിലേക്ക് ഓടിക്കയറി. മുന്‍പില്‍ കണ്ട സീറ്റില്‍ തന്നെ ഇരുന്നു.  ജോലിക്കാരെ പല സ്ഥലങ്ങളില്‍ ഇറക്കിയ ശേഷം സദാശിവന്‍ ജോസിയെയും കൂട്ടി കുവൈറ്റ്‌ ഓയില്‍ കമ്പനിയുടെ ഒരു ഓഫീസിലേക്ക് ചെന്നു. അവിടെ ജോസിയെ കമ്പനി കോര്‍ഡിനേറ്ററിനെ ഏല്പിച്ച ശേഷം അയ്യാള്‍ തിരികെ പോയി.
കോര്‍ഡിനേറ്റര്‍ ജോസിയെയും കൊണ്ട് മറ്റൊരു ഓഫീസ്-ലേക്ക്. അവിടെ അയ്യാള്‍ അകത്തു സൂപ്പര്‍വൈസരുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു.  പിന്നെ ജോസിയെ അകത്തേക്ക് ക്ഷണിച്ചു.  “ കേഫഹാലക്? ക്വ്‌സ്?”  അയ്യാള്‍ തിരക്കി. പന്തം കണ്ട പെരുംചാഴിയെപ്പോലെ നിന്ന ജോസിയെ നോക്കി അയ്യാള്‍ ചിരിച്ചു. പിന്നെ "ഹൌ ആര്‍ യു" എന്ന് തുടര്‍ന്ന് കേട്ടപ്പോള്‍ അവനു ആശ്വാസമായി. "ഫൈന്‍" എന്ന മറുപടിയില്‍ തൃപ്തനായ അയ്യാള്‍ ജോസിയെയും കൊണ്ട് മറ്റോരു റൂമിലേക്ക്‌ പോയിട്ട് പറഞ്ഞു “ദിസ്‌ ഈസ്‌ യൌര്‍ ഓഫീസ്..തമാം?”  രണ്ടാമത് പറഞ്ഞത് ഓഫീസ്-ന്റെ പെരാണന്നു വിചാരിച്ചു. എന്തെകിലും തിരികെ പറയണ്ടേ? “താങ്ക് യു സര്‍” അവന്റെ മറുപടി കേട്ട് ചിരിച്ചു കൊണ്ട് അയ്യാള്‍ തന്റെ റൂമിലേക്ക്‌ തിരിച്ചു പോയി. ആദ്യത്തെ ദിവസം അങ്ങിനെ കടന്നു പോയി. തിരികെ ക്യാമ്പില്‍ ചെന്നപ്പോള്‍ കോശി വിവരങ്ങള്‍ ഒക്കെ ചോദിച്ചു. തുടര്‍ന്ന് കോശിയോടൊപ്പം ആഹാരം പാചകം ചെയ്യാന്‍ സഹായിച്ചു. 

ഇതിനിടയ്ക്കാണ് ജോസി കുവൈറ്റ്‌ ഓയില്‍ കമ്പനിയില്‍ ജോലിക്ക് വന്നിട്ടുണ്ടെന്ന് നാട്ടില്‍ നിന്നും വിവരം കിട്ടിയ അയ്യാളുടെ വകയില്‍ ഒരു ചേട്ടന്‍ ക്യാമ്പ് റൂമില്‍ തിരക്കി പിടിച്ചു വന്നത്. പേര് കേട്ട കമ്പനിയിലെ ജോലിക്കാരന് ആയത് കൊണ്ട് വലിയ നിലയിലോക്കെയുള്ള ജീവിതം ആയിരിക്കും എന്നാണ് അയ്യാള്‍ ധരിച്ചത്. എന്നാല്‍ കട്ടിലിന്റെ വലിയ നിലയായ രണ്ടാം നിലയില്‍ നിന്നും ഇറങ്ങി വന്ന തന്റെ അനുജനെ പുച്ഛഭാവത്തില്‍ അയ്യാള്‍ നോക്കി. "നിനക്ക് ഇവിടെ വരണ്ടിയ വല്ല കാര്യവും ഉണ്ടായിരുന്നോ, നിനക്ക് ഗള്‍ഫില്‍ വരണമെന്ന ആഗ്രഹം ഉണ്ടായിരുന്നെകില്‍ എന്നോട് പറഞ്ഞാല്‍ പോരായിരുന്നോ? ഞാന്‍ വല്ല നല്ല കമ്പനിയിലും നോക്കില്ലായിരുന്നോ?"  പഠിത്തം കഴിഞ്ഞശേഷം നാട്ടില്‍ കുറെ നാളുകള്‍ ജോലിയില്ലാതെ നിന്ന തനിക്ക് ഒരു ജോലി വാങ്ങിതരാന്‍, ഒന്ന് സഹായിക്കാന്‍ തിരിഞ്ഞു നോക്കാത്ത ഇവരുടെ ഒക്കെ ഇപ്പോഴത്തെ വേദവാക്യം, അവനു മനസിലായില്ല. എന്നാലും കുനിഞ്ഞ ശിരസോടെ ഒന്നും പറയാതെ അവന്‍ ചേട്ടനെ യാത്രയാക്കി. പിന്നെ ഒരു നാളും ആ സ്നേഹനിധിയായ ചേട്ടനെ ആ വഴിക്കൊന്നും കണ്ടില്ല. എങ്കിലും ആ ചേട്ടനോട് ജോസിക്ക് ഒട്ടും അമര്‍ഷം തോന്നിയില്ല, കാരണം, ചേട്ടനെപ്പോലെ ഫാമിലി ഫ്ലാറ്റോ, പോഷ്കാറോ അവനു ഇല്ലായിരുന്നല്ലോ, പിന്നെ അതൊന്നും ഇല്ലാത്തവനായ തന്നെ കൂടെ കൂട്ടിയാല്‍ ചേട്ടന് മറ്റുള്ളവരില്‍ നിന്നും എന്ത് മാത്രം അപമാനം സഹിക്കേണ്ടി വന്നേനെ? എങ്കിലും തങ്ങളുടെ സ്വന്തത്തില്‍ പെട്ട മറ്റു വലിയ സാമ്പത്തികം ഇല്ലാത്തവരായ ബന്ധുക്കളെ, തന്റെ അച്ഛന്‍ ആദരവോടെ സ്വീകരിക്കുന്നതും, തന്നാല്‍ കഴിയും വിധമൊക്കെ സഹായിക്കുന്നതും എന്തുകൊണ്ടാണന്നു എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല. 


ഓഫീസില്‍ ജോലി ഒക്കെ പറഞ്ഞു തരാന്‍ ഒരു ഫിലിപ്പിനോയെ ആണ് ഏല്‍പിച്ചത്. തവള പോലെ പതുങ്ങിയ അയ്യാളുടെ ഇംഗ്ലീഷ് കുറയൊക്കെ മനസിലാവാന്‍ തുടങ്ങിയപ്പോള്‍ പ്രധിരോധം എന്നവണ്ണം കുറെ തിരികെ പറയുവാന്‍ അവന്‍ പരിശീലിച്ചു. സ്വദേശിയരെ മനസിലാക്കുവാനും അവനു അധികം പാട് പെടേണ്ടി വന്നില്ല. ഒന്ന് ആശ്വസിച്ചു വന്നപ്പോള്‍ ആണ് കുനിന്മേല്‍ കുരു എന്നവണ്ണം മറ്റൊരു വര്‍ഗത്തെ ജോസിക്ക് നേരിടേണ്ടി വന്നത്, അവര്‍ മറ്റാരുമല്ല സാക്ഷാല്‍ വെള്ളക്കാര്‍. കോവളം കാണാന്‍ കൂട്ടുകാരും ഒത്ത് പോയപ്പോള്‍ കണ്ട സായിപ്പിന്‍മാരുമായി "ഹൌ ആര്‍ യു" എന്ന് ചോദിച്ച ഒരു എക്സ്പീരിയന്‍സ്‌ മാത്രമാണ് കൈമുതല്‍. എന്നാല്‍ അവര്‍ അന്ന് എന്തോ തിരികെ ചോദിച്ചപ്പോള്‍ കൂട്ടുകാരന്‍ വിളിച്ച പോലെ "എന്തോ" എന്ന് വിളി കേട്ടിട്ട് "സീ യു ലേറ്റര്‍" എന്ന് പറഞ്ഞു മുങ്ങിയതും പെട്ടന്ന് അവന്റെ ഓര്‍മയില്‍ വന്നു. അങ്ങെനെ പലപ്പോഴും സഹപ്രവര്‍ത്തകാരായ വെള്ളക്കാരെ കാണുമ്പോള്‍ അവന്‍ മുങ്ങാന്‍ തുടങ്ങി.

 അദ്ധ്യായം-4

അങ്ങിനെ നാളുകള്‍ പലതു കഴിഞ്ഞു. നാട്ടില്‍ നിന്നും വിവരങ്ങള്‍ അറിയണമെങ്കില്‍ എഴുത്തുകള്‍ വരണം. ക്യാമ്പിലെ ആര്‍ക്കു എഴുത്തു വന്നെങ്കില്‍ തന്നെയും നാട്ടിലെ കുറെ വിവരങ്ങള്‍ അറിയാം. ഫോണ്‍ വിളിക്കുന്നതിനു വലിയ തുക വേണം. രാവിലെ ആറു മണിക്ക് മുന്‍പ് വിളിച്ചാല്‍ പകുതിയോളം ഡിസ്കൌണ്ട് കിട്ടും. അതിനാല്‍ ആഴച്ചയില്‍ ഒരിക്കല്‍, രാവിലെ തന്നെ നാണയ ബൂത്തിന്റെ മുപില്‍ പോയി ക്യു നില്‍ക്കും. ഏകാന്തതകളില്‍ അങ്ങു ദൂരേക്ക് അവന്‍ നോക്കി നില്‍ക്കും. തന്റെ വീടും ഉറ്റവരും ഒക്കെ എന്തുമാത്രം അകലെയാണ്?  ഒരു ശൂന്യത അവനെ ബാധിച്ചു. നാട്ടിലേക്ക് തിരികെ പോകണമെന്ന ശക്തമായ പ്രേരണയും. നാടും വീടും, വീട്ടിലെ തൊടിയും, തെങ്ങിന്‍ തോട്ടവും, വയലും, തോടും അവന്റെ മനസിലൂടെ ഒരു വെള്ളിത്തിരയില്‍ എന്നവണ്ണം കടന്നു പോയ്ക്കൊണ്ടേ ഇരുന്നു.  അറബിപ്പോന്നിനു സ്വപ്നത്തില്‍ മാത്രമായിരുന്നു മാധുര്യം എന്ന വസ്തുത അവന്‍ തിരിച്ചറിഞ്ഞു. 

അങ്ങിനെ വിരസങ്ങളായ കുറെ ദിനങ്ങള്‍ക്ക് ഒടുവില്‍ ഒരു ദിവസം അവന്‍ മാനേജരെ കാണുകയും തന്റെ രാജിക്കത്ത് കൈമാറുകയും ചെയ്തു.  ഏതായാലും ജോസിയുടെ കോണ്ട്രാക്റ്റ് പീരീഡ്‌ ഈ സമയത്തിനകം കഴിഞ്ഞത് കൊണ്ട് അവര്‍ രാജി അഗീകരിക്കുകയും അവന്റെ അക്കൌട്സ് ഒക്കെ തീര്‍ത്തു കൊടുക്കുകയും ചെയ്തു. ആ സുദിനം അങ്ങിനെ വന്നെത്തി. രണ്ടു വര്‍ഷത്തെ പ്രവാസം "അതോ പ്രയാസമോ?" അവസാനിപ്പിച്ചു ജോസി നാട്ടിലേക്ക് വിമാനം കയറി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ അച്ഛനും അമ്മയും അനുജത്തിയും എത്തിയിരുന്നു.  ടാക്സിയില്‍ ഇരിക്കുമ്പോള്‍ അമ്മ പറഞ്ഞു “മോനെ, നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ. ഞാന്‍ അന്നെ പറഞ്ഞതല്ലേ കഷ്ടപ്പെടാന്‍ ദൂരെ ദേശത്ത് പോകണ്ട, നമ്മുടെ കൃഷിയും കച്ചവടവും ഒക്കെ നോക്കി നടത്തി നാട്ടില്‍ തന്നെ നിന്നാല്‍ മതിയെന്ന്, അപ്പോള്‍ നീ വിദേശ പണത്തിന്റെ പുറകെ പോയി”
“നീ അവനെ കുറ്റ്പ്പെടുത്തണ്ട, കുറെ ജീവിത അനുഭവങ്ങള്‍ അവനു ലഭിച്ചല്ലോ, അത് തുടര്‍ജീവിതത്തില്‍ അവനു വലിയപാഠം ആകും” അതായിരുന്നു അച്ഛന്‍ന്റെ അഭിപ്രായം.

“നിനക്ക് നല്ല ഒരു പെണ്ണിനെ ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടാല്‍ അതിനെയും കെട്ടി ഞങ്ങളോടൊപ്പം നീ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” ഇതു പറയുമ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിയുന്നുണ്ടായിരുന്നു, അവന്റെയും.........