2014, ഫെബ്രുവരി 1, ശനിയാഴ്‌ച

പുതിയ തീരങ്ങള്‍ തേടി

അദ്ധ്യായം-1

വീട്ടില്‍ നിന്നും വളരെ നേരത്തെ ഇറങ്ങിയതായിരുന്നു സന്ദീപും കുടുംബവും, പക്ഷെ ആലുവയില്‍ ഉള്ള ബന്ധുവിന്‍റെ വീട്ടില്‍ കൂടി കയറി, യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ നേരം പോയി. ഇനിയും പത്ത് മിനിറ്റേ എയര്‍പോര്‍ട്ടിലേക്ക് ഉള്ളു എന്ന് ചിറ്റപ്പന്‍ പറഞ്ഞത് അനുസരിച്ചാണ് താമസിച്ചു ഇറങ്ങിയത്. എന്നാല്‍ ഡ്രൈവര്‍ക്ക് വഴി തെറ്റിയത് കാരണം 45 മിനിറ്റ് മുന്‍പ് മാത്രമാണ് എയര്‍പോര്‍ട്ടില്‍ എത്താന്‍ സന്ദീപിന് കഴിഞ്ഞത്. ഭാര്യയോടും ഏഴു വയസുള്ള കുഞ്ഞിനോടും ഇതുകാരണം ശരിക്ക് ഒന്ന് യാത്ര പറയാന്‍ പോലും പറ്റിയില്ല. തിടുക്കത്തില്‍ ഉള്ളിലേക്ക് കടന്നപ്പോള്‍ “അപ്പ” എന്ന് മോന്‍റെ വിളി പുറകില്‍. തിരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞിനേയും എടുത്തുകൊണ്ട് നിന്ന സുധിയുടെ കണ്ണില്‍ നിന്ന് ഒഴുകുന്ന കണ്ണ്നീരാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. മോന്‍ മുന്‍പിലേക്ക് ആഞ്ഞു അപ്പ എന്ന് വീണ്ടും വിളിച്ചു ബഹളം വയ്ക്കുന്നു. അയ്യാള്‍ക്ക് പെട്ടന്ന് ഒരു തളര്‍ച്ച ബാധിച്ചു, എങ്കിലും മൈക്കിലൂടെ കേട്ട ഫ്ലൈറ്റ് അനൌണ്‍സ്മെന്റ് അയ്യാളെ മുന്‍പിലേക്ക് തന്നെ നയിച്ചു.  ഈ സമയമായപ്പോഴെക്കും ചെക്ക്‌ ഇന്‍സ്റ്റാഫ്‌ പോകാന്‍ ഉള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടന്ന് തന്നെ എമ്മിഗ്രേഷന്‍ കഴിഞ്ഞു അകത്തു കയറിയപ്പോള്‍ ജെറ്റ്‌എയര് വേയ്സ്‌ വിമാനം പോകാന്‍ തയ്യാറായി കഴിഞ്ഞിരുന്നു.  ഹാന്‍ഡ്‌ബാഗേജ്‌ കാബിനെറ്റില്‍ വച്ചിട്ട് തനിക്ക് ലഭിച്ച വിന്‍ഡോ സീറ്റില്‍ ഇരുന്നു. കണ്ണില്‍ നിന്നും പൊടിഞ്ഞ അസ്രുകണങ്ങള്‍ ടവ്വല്‍ കൊണ്ട് തുടച്ചു.അധികം വയ്കും മുമ്പ് തന്നെ
വിമാനം ടേക്ക് ഓഫ്‌ ചെയ്തു ആകാശത്തെക്കുയര്‍ന്നു.  അവന്‍റെ മനസോന്നു വിങ്ങി, മൂന്ന് മാസങ്ങള്‍ എത്ര വേഗം ആണ് കടന്നു പോയത്?  ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശരിക്കും ഒരു സ്വാതന്ത്ര്യവും ശുദ്ധവായുവും ലഭിച്ചത്. ഇനിയെത്രനാള്‍ കഴിയണം ഒരു തിരിച്ചു വരവിനു... വിമാനം മുന്‍പോട്ടേയ്‌ക്ക് കുതിച്ചപ്പോള്‍ അയ്യാളുടെമനസ് വിമാനത്തേക്കാള്‍ വേഗതയില്‍ പുറകിലേക്ക് സഞ്ചരിച്ചു. 

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എടുക്കാന്‍ പറ്റുന്നതിലും അധികം പ്രാരാബ്ധ ഭാണ്ഡവും പേറി സന്ദീപ്‌ സൌദിയിലേക്ക് വിമാനം കയറുന്നത്. സുധിയുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരാളാണ് വിസ റെഡിയാക്കി കൊടുത്തത്. ഇതിനു മുന്‍കൈ എടുത്തത് സുധിയും. പക്ഷെ അയ്യാള്‍ക്ക് അത്ര വലിയ താല്പര്യം തോന്നിയില്ല.
“വേണ്ട സുധി, നമുക്ക് ഇവിടെ വല്ല ജോലിയും ചെയ്തു ജീവിക്കാം” സന്ദീപിന്‍റെ അഭിപ്രായം അതായിരുന്നു.
“ചേട്ടന്റെ ഇഷ്ടം, പിന്നെ ഇവിടുത്തെ കാര്യം കൂടി ചേട്ടന്‍ ഒന്ന് ആലോചിക്കണം, അച്ഛ്ന്‍ സുഖമില്ലാതെ ഇരിക്കുന്നു.  ശാരിക്ക് വിവാഹ പ്രായം എത്തി.  സൌമ്യ കോളേജില്‍ ആയി, അവളും ഇപ്പൊ പെട്ടന്ന് തന്നെ അങ്ങ് വളരും എന്ന് ഓര്‍ക്കണം”
“എന്നാലും സുധി, നിന്നെയും നിന്‍റെ വയറ്റില്‍ വളരുന്ന നമ്മുടെ കുഞ്ഞിനേയും വിട്ടു ഞാന്‍...... ”
“ചേട്ടാ, നമ്മള്‍ ഒറ്റക്കായിരുന്നെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കില്ലായിരുന്നു, ഇതു ചേട്ടന്‍റെ പെങ്ങന്‍മാരുടെ കാര്യം കൂടി നമ്മള്‍ നോക്കണ്ടേ? ഏത് നിമിഷവും നിലം പോത്താമെന്ന സ്ഥിതിയിലാണ് വീട്”

ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുന്നത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ തട്ടിയും മുട്ടിയും ആണ് വീട്ടിലെ കാര്യങ്ങള്‍ നടക്കുന്നത്. അതോടൊപ്പം വയറിങ്ങിനും മറ്റും കൂട്ടുകാരന്‍ ശശിയോടൊപ്പം പോകുന്നുണ്ട്. മാസത്തിന്റെ രണ്ടറ്റവും തമ്മില്‍ കൂട്ടി മുട്ടിക്കാന്‍ പെടുന്ന പാട് വീട്ടുകാരോട് പോലും പറഞ്ഞാല്‍ മനസിലാവുകയില്ല. സൌമ്യയുടെ കോളേജിലെ ഫീസ്‌ പലപ്പോഴും താമസിച്ചാണ് അടയ്ക്കാര്. സുധിയുടെ വീതം കിട്ടിയത് പലപ്പോഴായി പറക്കി പറക്കി മിക്കവാറും തീരാറായി.  അങ്ങനെ സുധിയുടെ കൂടി നിര്‍ബന്ധം കാരണമാണ് ആ യാത്രയ്ക്ക് അയ്യാള്‍ സമ്മതം മൂളിയത്. ഇത്രയും ആയപ്പോഴാണ് ഏജന്റിനു കൊടുക്കാനുള്ള രൂപ ഒരു വിഷയം ആയത്. ഒന്നും രണ്ടുമല്ല, രൂപ അന്‍പതിനായിരം വേണം.

ഒരു ഞായാഴ്ച ചായയും കുടിച്ചു വീടിന്‍റെ ഉമ്മറത്ത്‌ ഇരിക്കുമ്പോള്‍ ആണ് സുധി ഒരു തുണിപ്പൊതി സന്ദീപിന്‍റെ കയ്യില്‍ കൊണ്ടുവന്നു കൊടുത്തത്.
“എന്താടീ ഇത്?”
“ചേട്ടാ, നിങ്ങള്‍ ഗള്‍ഫില്‍ പോകണ്ടത് ചേട്ടന്‍റെ മാത്രം ആവശ്യമല്ല. നമ്മുടെ കുടുബത്തിന് കൂടി വേണ്ടിയാണ് ഞാന്‍ ഇതിനു സമ്മതം മൂളിയത്. ഇതു എന്‍റെ മാലയും, രണ്ടു വളയും പിന്നെ മോള്‍ക്ക്‌ വീട്ടില്‍ നിന്നും കൊടുത്ത അരിഞ്ഞാണവും ആണ്. ഇതു കൊണ്ട് നടക്കില്ല എന്നറിയാം എന്നാലും ചേട്ടന് കുറച്ചെങ്കിലും ഒരു ആശ്വാസം ആവുമല്ലോ” പെട്ടന്ന് അയ്യാളുടെ കണ്ണ് അവളുടെ കഴുത്തിലേക്ക് ആണ് പോയത്. മിന്ന് ഒരു കറുത്ത ചരടില്‍ കോര്‍ത്ത്‌ ഇട്ടിരിക്കുന്നു. സന്ദീപിന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി. സുധി കാണാതെ പറഞ്ഞു “നീ അത് അലമാരയില്‍ വയ്ക്ക്, ഞാന്‍ ജങ്ക്ഷന്‍ വരെ ഒന്ന് പോയിട്ട് വരട്ടെ, ഒന്ന് രണ്ടു പേരെ കാണണം".

പിന്നെ കാര്യങ്ങള്‍ ഒക്കെ വളരെ പെട്ടന്നായിരുന്നു. സ്വര്‍ണം പണയം വച്ചും പിന്നെ കൂട്ടുകാരില്‍ നിന്നും ഒക്കെയായി അന്‍പതിനായിരം രൂപയോളം സംഘടിപ്പിച്ചു.  പിന്നെയും വേണമായിരുന്നു ടിക്കറ്റിനും മറ്റുമായി മുപ്പതിനായിരം രൂപയോളം കൂടി. വീടിന്റെ ആധാരം കൂടി പണയം വയ്ക്കേണ്ടി വന്നു ആ തുകയ്ക്ക്.


അദ്ധ്യായം-2

ദമ്മാമില്‍ വിമാനം ഇറങ്ങിയ സന്ദീപിനെ അവിടെ നിന്നും നൂറു കിലോമീറ്ററില്‍ പരം അകലമുള്ള ഒരു അറബിയുടെ വീട്ടില്‍ ആണ് എത്തിച്ചത്. വിളിക്കാന്‍ എത്തിയത് അറബിയുടെ ഡ്രൈവര്‍ രാജന്‍ ആയിരുന്നു.
“എവിടയാ സ്ഥലം” പൊതുവേ സംസാരിക്കാതിരുന്ന അയ്യാള്‍ ഒരു മണിക്കൂറിനു ശേഷമാണ് ഒന്ന് മിണ്ടിയത്.
തൃശ്ശൂരിന് അടുത്താണ്, ചെട്ടന്‍റെയോ”
“ഞാന്‍ കൊട്ടരക്കര, എന്ത് പണിക്കാണ് നിങ്ങള്‍ വന്നത്”
“ഞാനോ, ഇലക്ട്രീഷന്‍ ആയിട്ട്”
സന്ദീപ്ന്‍റെ മറുപടി കേട്ടപ്പോള്‍ അയ്യാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി  “കഫിലിനു പണ്ട് ഒരു ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വക്കാല ഉണ്ടായിരുന്നു. എന്നാല്‍ സ്വദേശികളെ ജോലിക്ക് വയ്ക്കണമെന്ന നിയമം കര്‍ശനമായപ്പോള്‍ അയ്യാള്‍ അത് നിര്‍ത്തി. അറബികളെ ജോലിക്ക് നിര്‍ത്തിയാല്‍ പിന്നെ കഫിലിനു ഒന്നും കിട്ടില്ലന്നെ..കാരണം അവര്‍ പണിയും ചെയ്യില്ല, പിന്നെ വലിയ ശമ്പളവും കൊടുക്കണം”. സ്വദേശികള്‍ ജോലി ചെയ്തിരുന്നെങ്കില്‍ പിന്നെ നമ്മളുടെ ആവശ്യം ഈ രാജ്യത്തു ഉണ്ടാവുമായിരുന്നോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും അയ്യാളുടെ അടുത്ത വാക്കുകള്‍ ശ്രദ്ധിച്ചപ്പോള്‍ സന്ദീപ്‌ പിന്നെ മറുപടി പറഞ്ഞില്ല.
“അയ്യാളുടെ കടയുടെ പേരില്‍ മുന്‍പ് കിട്ടിയിരുന്ന വിസയില്‍ ആവാം നിങ്ങള്‍ വന്നത്. നിങ്ങള്ക്ക് അയ്യാള്‍ എന്ത് ജോലിയാ തരികയെന്നാണ് ഞാന്‍ ഇപ്പൊള്‍ ആലോചിക്കുന്നത്”.
വണ്ടി ഒരു വലിയ വീടിന്‍റെ മതില്‍ കടന്നു അകത്തു വിശാലമായ മുറ്റത്തിന്റെ ഒരു കോണില്‍ നിര്‍ത്തി.
“നിങ്ങള്‍ ഇറങ്ങി അങ്ങോട്ട്‌ മാറി നിന്നോ, ഞാന്‍ വണ്ടി പാര്‍ക്ക്‌ ചെയ്തിട്ട് ഇപ്പൊ വരാം.” പിന്നെ രാജനോടൊപ്പം അയ്യാള്‍ ആ വിശാലമായ വീടിന്‍റെ സൈഡിലെ ഒരു ചെറിയ റൂമില്‍ എത്തി.
“ഞാന്‍ ഇവിടുത്തെ ഹൌസ് ഡ്രൈവറാ .. നിങ്ങള്‍ എന്തായാലും ഇവിടെ വിശ്രമിക്ക്. കഫിലിനെ കണ്ടതിനു ശേഷം നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആവും”

ചുട്ടു പഴുത്ത വെയിലില്‍ നിന്നും ഏസിയുടെ കുളിര്‍മയിലേക്ക് കയറിയപ്പോള്‍ എന്തൊരാശ്വാസം. ഇതു ഒരു താല്‍ക്കാല ആശ്വാസം മാത്രം ആയിരിക്കും എന്ന് അയ്യാള്‍ അപ്പോള്‍ അറിഞ്ഞില്ല.

വയ്കിട്ടു അറബി വന്നപ്പോള്‍ രാജനോടൊപ്പം അയ്യാളെ പോയി കണ്ടു. അറബി എന്തൊക്കെയോ അയ്യാളുടെ ഭാഷയില്‍ പറഞ്ഞു. രാജന്‍ ആണ് പരിഭാഷപ്പെടുത്തിയത്.  അയ്യാള്‍ക്ക് ഇപ്പോള്‍ ഒരു ഇലക്ട്രീഷനെ വേണ്ടയെന്നും അറബിയുടെ ഒട്ടകങ്ങളെ നോക്കാന്‍ ആണ് അയ്യാളെ കൊണ്ടുവന്നത് എന്ന് പോലും. ഇതു കേട്ടതും സന്ദീപിന് തന്‍റെ പകുതി ജീവന്‍ പോകുന്നത് പോലെ തോന്നി.
“ഇല്ല, ഇതു ശരിയാവുകയില്ല എന്നെ തിരിച്ചു വിട്ടേയ്ക്ക്” അയ്യാള്‍ പെട്ടന്ന് തന്നെ രാജനോട് പറഞ്ഞു. രാജന്‍ ഇതു അറബിയെ അറിയിച്ചപ്പോള്‍ അയ്യാള്‍ തന്‍റെ ഭാഷയില്‍ കുറെ ഒച്ചയും ബഹളവും ഉണ്ടാക്കി വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അറബി സമ്മതിക്കുന്നില്ല, കാരണം അയ്യാള്‍ക്ക് ഈ വിസക്ക് ഒരുപാട് ചെലവ് ഉണ്ടു പോലും. പിന്നെ ഒരു പതിനായിരം റിയാല്‍ കൊടുത്താല്‍ മടങ്ങി പോകാന്‍ സമ്മതിക്കാമെന്നു പറയുന്നു. 
പതിനായിരം റിയാല്‍ എന്ന് പറഞ്ഞാല്‍ ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപ. നാട്ടിലേക്കു പോകണം എന്ന് വച്ചാല്‍ ഏജന്റിനു കൊടുത്തതും കൂടി മൊത്തം രണ്ടുലക്ഷം രൂപയോളം കടക്കാരനാകും. പിന്നെ വിമാന ടിക്കറ്റും കൂടി കയ്യില്‍ നിന്ന് മുടക്കണം. ഉള്ള സ്വത്ത് എല്ലാം കൂടി വിറ്റുതുലച്ചാലും തന്‍റെ ഈ അവസ്ഥയില്‍ അത്രയും തുക ഉണ്ടാക്കാന്‍ കഴിയില്ല. എന്ത് ചെയ്യണമെന്നു സന്ദീപിന് ഒരു ഊഹവും കിട്ടിയില്ല.

രാജന്‍റെ ഉപദേശ പ്രകാരം കുറെ നാള്‍ പിടിച്ചു നില്‍ക്കുവാന്‍ സന്ദീപ്‌ തീരുമാനം എടുത്തു. രാത്രി കുറെ നെയ്‌ചോറും പുഴുങ്ങിയ കോഴിയും രാജന്‍ ഒരു വലിയ പാത്രത്തില്‍ കൊണ്ട് വന്നു. അതില്‍ നിന്നും സ്വല്പം ചോറ് പേരിനു മാത്രം എടുത്തു കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നെങ്ങിലും തന്‍റെ അവസ്ഥ ഓര്‍ത്തു അയ്യാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നെഞ്ചില്‍ എവിടെയോ ഒരു നെരിപ്പോട് കത്തുന്ന പോലെ വേദന; ഒരു ഗദ്ഗദം; അത് വിതുമ്പലായി പുറത്തേക്ക് വരും മുമ്പ് രാജന്‍ കേള്‍ക്കാതെ കടിച്ചമര്‍ത്തി. തന്‍റെ ഈ വേദന ആരോട് പറയാന്‍. വീട്ടിലായിരുന്നെങ്ങില്‍ അച്ഛനോടൊ സുധിയോടോ പറയാമായിരുന്നു.  ഈ മരുക്കാട്ടില്‍ തന്‍റെ വിതുമ്പല്‍ ആര് കേള്‍ക്കാന്‍.... രാവിലെ എപ്പോഴോ ആണ് പിന്നെ ഒന്ന് കണ്ണടച്ചത്.


രാവിലെ രാജനോടൊപ്പം യാത്ര പുറപ്പെട്ടു. വന്ന തിരക്കിലും തുടര്‍ന്നുണ്ടായ വിഷമതകള്‍ മൂലവും വീട്ടിലേക്കു ഇതു വരെ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല.
“രാജാ ഏതെങ്കിലും ഫോണ്‍ ബൂത്തില്‍ ഒന്ന് വണ്ടി നിര്‍ത്തുമോ? വീട്ടില്‍ വിവരങ്ങള്‍ അറിയാതെ വിഷമിച്ചിരിക്കുകയാവും”
“അതിനെന്താ ഒരു പത്ത് പതിനച്ചു കിലോമീറ്റ്ര്‍ കൂടി കഴിയുമ്പോള്‍ ഒരു ചെറിയ ജങ്ങ്ഷന്‍ ഉണ്ട് അവിടുള്ള ഫോണ്‍ ബൂത്തില്‍ നിന്നും വിളിക്കാം” ഡ്രൈവിംഗില്‍ മാത്രം ശ്രദ്ധിച്ചിരുന്ന രാജന്‍ ഉത്തരം നല്‍കി.  കുറെ ദൂരം കൂടി ഓടികഴിഞ്ഞു ഒരു ചെറിയ മുക്കില്‍ വണ്ടി നിര്‍ത്തി. 
“ആ കാണുന്നതാ ഫോണ്‍ ബൂത്ത്‌ പോയി വിളിച്ചോളൂ”  രാജന്‍ പോക്കറ്റില്‍ നിന്നും രണ്ടു നൂറിന്റെ നോട്ടുകള്‍ എടുത്തു കൊടുത്തിട്ട് പറഞ്ഞു “ഇത് കഫില്‍ തന്നതാണ്. ആദ്യ ചിലവുകള്‍ക്ക് ഒക്കെ ഉപകാരപ്പെടും. വേറെ എന്ത് മറന്നാലും ഇതു മാത്രം അയ്യാള്‍ക്ക് നല്ല ഓര്മ ആയിരിക്കും, അതുകൊണ്ട് ശമ്പളത്തില്‍ നിന്നും കൃത്യമായി പിടിച്ചോളും”
രാജന്‍റെ കയ്യില്‍ നിന്നും വാങ്ങിയ റിയാലുമായി സന്ദീപ്‌ ബൂത്തിലേക്ക് നടന്നു. അടുത്ത വീട്ടില്‍ ഫോണ്‍ ഉള്ളത് കാര്യം ആയി. അവിടെ ആദ്യം വിളിച്ചു പറഞ്ഞു സുധിയെ വിളിപ്പിച്ചു.
അടുത്ത ആദ്യ ബെല്ലില്‍ തന്നെ സുധി എടുത്തു “എന്താ ചേട്ടാ, ചെന്ന ഉടനെ തന്നെ വിളിക്കഞ്ഞത്, രണ്ടു ദിവസമായി ഞങ്ങള്‍ തീ തിന്നുകയായിരുന്നു. പോട്ടെ ജോലി ഒക്കെ സുഖമാണോ? താമസം ഒക്കെ എങ്ങനെ ഉണ്ട്?”
തന്‍റെ സങ്കടങ്ങള്‍ ഉള്ളില്‍ അടക്കിക്കൊണ്ട് സന്ദീപ്‌ പറഞ്ഞു “സുധി നിങ്ങള്‍ വിഷമിക്കണ്ട, ഞാന്‍ ഇവിടെ സുഖമായി ഇരിക്കുന്നു. എളുപ്പമുള്ള ജോലിയും ആണ്.”

ഫോണ്‍ കോളിനു ശേഷം ഒഴുകി വന്ന അസ്രുകണങ്ങള്‍ തുടച്ചുകൊണ്ട് അവന്‍ വണ്ടിയുടെ അരികത്തേക്ക് വന്നു. വിദൂരത്തു എവിടെയോ നോക്കി ആകാശത്തേക്ക് പുകയൂതി പറപ്പിച്ചു കൊണ്ട് രാജന്‍ വണ്ടിയില്‍ ചാരി നില്‍ക്കുക ആയിരുന്നു.  സന്ദീപിനെ കണ്ടതും ആ ദുഖം പ്രതീഷിച്ചെന്നപോലെരാജന്‍ അയ്യാളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. ഇതു പോലെ എത്രയോ ദുരന്തങ്ങള്‍ അയ്യാള്‍ കണ്ടിരിക്കുന്നു.


ഒന്ന് രണ്ടു മണിക്കൂറുകള്‍ ടാര്‍ റോഡില്‍ കൂടി ഓടിയ ശേഷം വണ്ടി മരുഭുപ്രദേശത്തേക്ക് കടന്നു. പിന്നെയും നാലുമണിക്കൂര്‍ യാത്ര മണല്‍ നിറഞ്ഞ മരുഭൂമിയില്‍ക്കൂടി. മരുഭൂമിയില്‍ പലസ്ഥലത്തും ഒട്ടകകൂട്ടങ്ങളും ചെമ്മരിയാട്ടിന്‍ പറ്റ്ങ്ങളും മേയുന്നു. ഇടക്കിടെ കാണുന്ന പച്ചപ്പുകള്‍ ആര്‍ത്തിയോടെ തിന്നുകയാണ് അവറ്റ്കള്‍. രാജന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടേ ഇരുന്നു പക്ഷെ സന്ദീപ്‌ ഒന്നും കേട്ടില്ല. മനസ്സില്‍ സുധിയുടെയും വീടിന്‍റെയും രൂപം മാത്രം. വിജനമായ മരുഭൂമിയില്‍ അകലെ ഒരു ചെറിയ ടെന്‍റ് ദൃശ്യമായി. വണ്ടി അതിന്റെ മുമ്പില്‍ നിന്നു. നാലു മൂലയും മണ്ണില്‍ അടിച്ചു താഴ്ത്തിയ കമ്പികളില്‍ പിടിച്ചു കെട്ടിയ ആ കൂടാരം ശക്തമായ കാറ്റില്‍  ഉലഞ്ഞാടിക്കൊണ്ടേ ഇരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് മനുഷ്യന്‍ എന്ന് തോന്നിക്കുന്ന ഒരു പ്രാകൃത രൂപം ആ ടെന്‍റില്‍ നിന്നും ഇറങ്ങി വന്നു. 
"നാരായണ്‍ കൈസ ഹെ?" രാജന്‍ അയ്യാളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.
"ഹംകോ ക്യാ ഹാല്‍ ഹെ സാബ്, ആപ് ബോലിയെ. മേരാ ചുട്ടി കാ ബാത്ത് ക്യാ ഹോഗയ" നേപ്പാളിലേക്ക് അവധിക്കു പോകുന്ന കാര്യങ്ങള്‍ വല്ലതും ശരിയായോ എന്നാണ് അയ്യാള്‍ തിരക്കിയത്. പുതിയ ആളെ കണ്ടപ്പോള്‍ തനിക്ക് അവധി ശരിയായിക്കാണും എന്ന പ്രതീക്ഷയില്‍ ആണ് പാവം.
"മേരകോ കുച്ച് പതാ നഹി" രാജന്‍ തനിക്കറിയില്ല എന്നു അറിയിച്ചു.
പിന്നെയും അയ്യാള്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.  പുറം ലോകം കണ്ടിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞത്രെ, അവധി ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് 2 വര്‍ഷങ്ങളും ..അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.


"താന്‍ വിഷമിക്കണ്ട, ഞാന്‍ ഇടയ്ക്കിടയ്ക്ക് വരാം.  ഞാന്‍ തന്ന ഇവിടുത്തെ അഡ്രസ്‌ വീട്ടില്‍ പറഞ്ഞു കൊടുത്തല്ലോ? എഴുത്തുകള്‍ വല്ലതും ഉണ്ടങ്കില്‍ ഞാന്‍ കൊണ്ടുവരാം"
വെറുതെ അയ്യാള്‍ തല ആട്ടി. 
കുറെ കവറുകളും, പേപ്പറും രാജന്‍ വണ്ടിയില്‍ നിന്ന് എടുത്തു കൊടുത്തു "അടുത്താഴ്ച ഞാന്‍ വരുംമ്പോഴേക്ക് വീട്ടിലേക്കു എഴുത്ത് എഴുതിക്കോ, ഞാന്‍ പോസ്റ്റു ചെയ്യാം" അറുക്കാന്‍ കൊണ്ടുവന്ന ഒരു മൃഗത്തിന്‍റെ നിസംഗതയില്‍ അയ്യാള്‍ നിന്നു.  കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസിലാക്കിയ ശേഷം രാജന്‍ യാത്ര പറഞ്ഞു. രാജന്‍ അങ്ങ് ദൂരത്ത് അകലും വരെ അയ്യാള്‍ നോക്കി നിന്നു. വിജനമായ മരുഭൂമിയുടെ ആ ശാന്തത അയ്യാളെ ഭയപ്പെടുത്തി. പിന്നെ തന്‍റെ പുതിയ കൂടാരത്തിലേക്ക്. നാരായണന്‍ എന്ന നേപ്പാളിക്ക് ഒപ്പം, രണ്ടു ഹിന്ദിക്കാരും അവിടെയുണ്ട്. അന്ന് രാത്രി അവരോടൊപ്പം കുബൂസും ഡാല്‍ കറിയും കഴിച്ചു ഉറങ്ങാന്‍ കിടന്നു.  

അദ്ധ്യായം-3


അറബിക്ക് അവിടെ അറുനൂറു ഒട്ടകങ്ങളും നിരവധി ആട്ടിന്‍ പറ്റ്ങ്ങളും ഉണ്ട്. അവയെ തീറ്റിപോറ്റുന്നതാണ് സന്ദീപിന് ലഭിച്ച ജോലി. പൊരിവെയിലില്‍ നട്ടം തിരിഞ്ഞ പകലുകളും, വിജനമായ രാവുകളും. ആഴ്ചയില്‍ ഒരിക്കല്‍ രാജന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന കുബൂസും, തുവര പരിപ്പില്‍ ഉണ്ടാക്കുന്ന കറിയും കുറെ ദിവസങ്ങള്‍ കഴിച്ചു.. പിന്നെ അത് മടുത്തു, ജീവന്‍ നില നിര്‍ത്തുവാന്‍ വല്ലപ്പോഴും കഴിച്ചെങ്കില്‍  ആയി. തന്‍റെ ജീവിതം അവസാനിച്ചുവോ എന്ന് അയ്യാള്‍ക്ക് തോന്നി. അങ്ങകലെ, അനേക കാതങ്ങള്‍ ദൂരെ തന്‍റെ ആ ഗ്രാമത്തിലെ വീടും അവിടെ വസിക്കുന്ന തന്‍റെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള ഓര്‍മകളും ഓരോ ദിവസവും മുന്‍പോട്ടു പോകുവാന്‍ അയ്യാളെ പ്രേരിപ്പിച്ചു. 
ആഴ്ചയില്‍ ഒരിക്കല്‍ രാജന്‍ വരുമ്പോള്‍ കണ്ണീരില്‍ ചാലിച്ച സുധിയുടെ ഒന്നോ രണ്ടോ എഴുത്തുകള്‍ കാണും. അയ്യാള്‍ അവയ്ക്ക് സ്ഥിരമായി മറുപടി എഴുതി "ഞാന്‍ ഇവിടെ സുഖമായി കഴിയുന്നു, നിങ്ങള്‍ വിഷമിക്കണ്ട ഒരു വര്ഷം കഴിയുമ്പോള്‍ നമ്മുടെ കടം വീട്ടാനും, ശാരിയുടെ വിവാഹത്തിനും, സൌമ്യയുടെ തുടര്‍ പഠനത്തിനുമുള്ള സമ്പാദ്യവുമായി ഞാന്‍ വരും" എഴുതിയ കത്ത് വീണ്ടും വായിച്ചു നോക്കിയപ്പോള്‍ താന്‍ പണ്ടെങ്ങോ വായിച്ച അറബിക്കഥയിലെ രാജകുമാരന്‍ ആണെന്ന് അയ്യാള്‍ക്ക് തോന്നിപ്പോയി.  നാട്ടില്‍ ഉള്ളവരെക്കുടി എന്തിനാണ് വിഷമിപ്പിക്കുന്നത്? താന്‍ ഒരു രാജകുമാരനെ പോലെ ഇവിടെ കഴിയുകയാണെന്ന് അവര്‍ കിനാവ്‌ കണ്ടു കൊള്ളട്ടെ.
ഒച്ചിഴയുന്ന പോലെ ഉദിച്ചു അസ്തമിക്കുന്ന ദിവസങ്ങള്‍. അങ്ങിനെ ആറുമാസങ്ങള്‍ കടന്നു പോയി. ശമ്പളഇനത്തില്‍  കുറെ രൂപ രാജന്‍ കൊണ്ട് വന്നു. അത് രാജന്‍ വശം തന്നെ കൊടുത്തയച്ചു നാട്ടിലേക്ക് അയപ്പിച്ചു. അങ്ങിനെ നാട്ടില്‍ കൂട്ടുകാരില്‍ നിന്നും വാങ്ങിയ കുറെ പണം തിരികെ കൊടുക്കാനും സ്വര്‍ണ പണയത്തിന്‍റെ കുറെ പലിശ ബാങ്കില്‍ അടയ്ക്കാനും സാധിച്ചു.
ദിവസങ്ങളും ആഴ്ചകളും മുന്‍പോട്ടു പോയ്കൊണ്ടേ ഇരുന്നു.  കുറെ നാളുകള്‍ക്കു  ശേഷം വന്ന അമ്മയുടെ ഒരു കത്തില്‍ നിന്നും സന്ദീപ്‌ ആ വിവരം ആറിഞ്ഞു, താന്‍ ഒരു അഛന്‍ ആയിരിക്കുന്നു. സുധി ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അയ്യാള്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഒരു പാടു നാളുകള്‍ക്ക് ശേഷം സന്തോഷവാനായി കണ്ട സന്ദീപിന്‍റെ ഭാവമാറ്റത്തിന്‍റെ കാരണം നേപ്പാളിക്ക് മനസിലായില്ല " ക്യാ ബാത്ത് ഹൈ സര്‍ജി?" അറിയാവുന്ന ഹിന്ദിയിലും, ഇംഗ്ലീഷിലും അയ്യാളെ കാര്യം പറഞ്ഞു മനസിലാക്കി.


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അങ്ങനെ ഇരിക്കവേ ആണ് ഒരുദിവസം ഒട്ടകങ്ങളെ നോക്കികൊണ്ട് നില്‍ക്കുമ്പോള്‍ ദൂരെ നിന്നും ഒരു പിക്അപ്പ് വാന്‍ ഒട്ടകകൂട്ടങ്ങളുടെ അടുത്തേക്ക് വരുന്നത്. സന്ദീപിന്റെ അടുത്ത് വാഹനം നിര്‍ത്തിയ ശേഷം അതില്‍ നിന്നും അവശനായി ഒരു മനുഷ്യന്‍ ഇറങ്ങി.
"തോഡാ പാനി .....കുറച്ചു വെള്ളം തരുമോ?" സന്ദീപ്‌ പെട്ടന്ന് ഒട്ടകപുറത്തു തൂക്കിയിട്ട സഞ്ചിയില്‍ നിന്നും വെള്ളം എടുത്തു കൊടുത്തു. അയ്യാള്‍ ആര്‍ത്തിയോടെ വെള്ളം വാങ്ങി കുടിച്ചു.
"മലയാളി ആണല്ലേ" സന്ദീപ്‌ ചോദിച്ചു.
"അതെ ഞാന്‍ ഒരു ഓയില്‍ റിഗ്ഗില്‍ ഇന്‍വോയിസ്‌ ബില്ലിങ്ങും ആയി പോയിട്ട് വരുകയായിരുന്നു, പക്ഷെ വഴി തെറ്റിപ്പോയി..രണ്ടു ദിവസമായി ഈ മരുഭൂമിയില്‍ അലയുകയാണ്. ഭക്ഷണവും വെള്ളവും എല്ലാം തീര്‍ന്നു. നിങ്ങളെ കണ്ടില്ലായിരുന്നെങ്ങില്‍ എന്‍റെ  ജീവന്‍ ബാക്കി ആവുമായിരുന്നില്ല".
"എന്തായാലും നിങ്ങള്‍ എന്നോടൊപ്പം വരൂ,  ഭക്ഷണം കഴിക്കാം" സന്ദീപ്‌ ജേക്കബ്‌ എന്ന പേരുകാരനായ അയ്യാളെ തന്‍റെ ടെന്‍റിലേക്ക്  കൂട്ടി കൊണ്ടുപോയി വേണ്ട ശുശ്രൂഷകള്‍ നല്‍കി.  ഭക്ഷണത്തെ തുടര്‍ന്നു അയ്യാള്‍ക്ക് തിരികെ പോകാനുള്ള വഴി കാട്ടി കൊടുത്തു. പോകുന്നതിനു മുന്‍പ് കുറെ റിയാല്‍ എടുത്തു അയ്യാള്‍ സന്ദീപിന്‍റെ കയ്യിലേക്ക് കൊടുത്തു.
"അത് വേണ്ട, നിങ്ങളുടെ പണത്തിനു വേണ്ടിയല്ല ഞാന്‍ നിങ്ങളെ സഹായിച്ചത്" തിരികെ അത് അയ്യാളുടെ കയ്യിലേക്ക് തന്നെ കൊടുത്തു.
ജേക്കബ്‌ എന്ന ആ മനുഷ്യന് നിരാശയായി "എന്നെ സഹായിച്ച നിങ്ങക്ക് ഞാന്‍ പിന്നെ എന്ത് പ്രത്യുപകാരം ചെയ്യും.  നിങ്ങള്‍ക്ക് കുറെ കൂടി നല്ല ഒരു ജോലിക്ക് ഞാന്‍ ശ്രമിക്കട്ടെ?"
മറുപടിയായി സന്ദീപ്‌ ഒന്ന് ചിരിച്ചു.
"നിങ്ങള്‍ എന്‍റെ കമ്പനിയിലേക്ക് വരൂ, എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം". അയ്യാള്‍ തന്‍റെ വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്തു.

സന്ദീപിന് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല.  എങ്കിലും ദൈവമായി ഒരുക്കിയ ഒരു അവസരം ആണങ്കിലോ? അടുത്ത ദിവസം തന്‍റെ  ഒട്ടക പറ്റത്തതിന്റെ ചുമതല കൂടി നേപ്പാളിയെ ഏല്‍പിച്ച് അയ്യാള്‍ ജേക്കബിന്‍റെ കമ്പനി തേടി യാത്ര തിരിച്ചു.  വളരെ ബദ്ധപ്പെട്ടു കമ്പനി കണ്ടു പിടിച്ച അയ്യാള്‍ അവിടെ ജേക്കബിനെ കണ്ടു.
"ഇവിടെ ഒരു മണ്ണ് മാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററെ വേണം. തന്‍റെ കഫില്‍ സമ്മതിക്കുമോ ഒരു മാറ്റത്തിന്? ജേക്കബ്‌ ചോദിച്ചു.
"ഞാന്‍ അത് ചോദിച്ചു നോക്കിയിട്ട് അറിയിക്കാം"
അടുത്ത ആഴ്ച രാജന്‍ വന്നപ്പോള്‍ സന്ദീപ്‌ ഈ വിവരം പറയുകയും അറബിയോട് ചോദിപ്പിക്കുകയും ചെയ്തു. ഒരു വിസ മാറ്റത്തിന് അയ്യാള്‍ സമ്മതിച്ചില്ല, എന്നാല്‍ എല്ലാ മാസവും കഫാലത്ത് (ഒരു നിശ്ചിത തുക) കൊടുത്താല്‍ ഈ ജോലിക്ക് സന്ദീപിനെ വിടാം എന്ന് രാജന്‍റെ ശുപാര്‍ശയില്‍ അറബി സമ്മതിച്ചു.

അങ്ങനെ സന്ദീപ്‌, ജേക്കബ്‌ ജോലി ചെയ്യുന്ന കമ്പനിയില്‍ താല്‍ക്കാലിക വാടക ജോലിക്കാരനായി കയറി. ചുട്ടു പഴുത്ത മരുഭൂമിയില്‍ ഒരു കുളിര്‍മഴ പെയ്യുന്ന അനുഭവം ആയിരുന്നു ആയിരുന്നു അയ്യാള്‍ക്ക് ആ ജോലി. മരുഭൂമിയുടെ പല പ്രദേശങ്ങളിലായി ഉള്ള ഓയില്‍ കമ്പനികളുടെ റിഗ്ഗുകള്‍ക്ക് വേണ്ടി പ്ലാട്ഫോം ഉണ്ടാക്കുകയായിരുന്നു ജേക്കബിന്റെ കമ്പനിയുടെ ജോലി.  ആദ്യം കുറെ ദിവസം ലേബര്‍ ജോലി ആയിരുന്നെങ്ങിലും പിന്നീട് കുറേശ്ശെ കുറേശ്ശെ മണ്ണ് മാന്തി യന്ത്രത്തിന്റെ ഓപ്പറേഷന്‍ പഠിക്കുകയും, അതിന്‍റെ ഓപ്പറേറ്റര്‍ ആകുകയും ചെയ്തു. ചുട്ടു പഴുത്ത മരുഭൂമിയിലെ ജോലി, അങ്ങനെ അയ്യാളുടെ ജീവിതചര്യയായി മാറി. 

ഒരു ദിവസം ജോലി കഴിഞ്ഞു വന്നു ആഹാരം പാചകം ചെയ്യാന്‍ ഉള്ള ഒരുക്കങ്ങളില്‍ ഒക്കെ ആയിരുന്നു സന്ദീപ്‌.  യമനികളും, ഫിലിപ്പിനികളും, പാകിസ്ഥാനികളും തിങ്ങി നിറഞ്ഞ കമ്പനിയുടെ അടുക്കളയില്‍ ഒരു അടുപ്പ് പിടിക്കുക എന്നതു, സച്ചിന്‍ 99 റണ്ണില്‍ നിന്നും സെഞ്ചുറിയിലേക്ക് കയറുന്നതിനെക്കാളും പ്രയാസപ്പെട്ട പണി ആയിരുന്നു. ജോലി കഴിഞ്ഞു വന്ന ഉടന്‍ തന്നെ ഒരു അടുപ്പ് പാത്രം വച്ച് ബുക്ക്‌ ചെയ്തു. പിന്നെ അരി കഴുകി അടുപ്പില്‍ വച്ചു. പെണ്ണിനെയും പെടക്കൊഴിയെയും കണി കാണാന്‍ ഇല്ലാത്ത മരുഭൂമിയില്‍ ലഭിക്കുന്ന അമേരിക്കന്‍ റൈസിന്റെ പേര് “ടു ഗേള്‍സ്”. എന്തൊരു വിരോധാഭാസം ! പിന്നെ നാല് സൈഡും തുരുമ്പിച്ചു ഏത് നിമിഷവും താഴെ വീഴാറായി നില്‍ക്കുന്ന ഫ്രിഡ്ജില്‍ നിന്നും തണുത്തു വിറച്ചിരുന്ന ഒരു കോഴിയെ എടുത്തു വെള്ളത്തില്‍ ഇട്ടു.  അപ്പോഴാണ് സഹമെസ്സ് പാര്‍ട്നര് ഡ്രൈവര്‍ പുഷ്പന്‍ ഒരു എഴുത്തുമായി അവിടേക്ക് വന്നത്.  “സന്ദീപ്‌,എടാ നിനക്ക് ഒരു എഴുത്തുണ്ട്. പ്രണയിനിയുടെ ആയിരിക്കും" എഴുത്തെന്നു കേട്ടപ്പോഴേക്കും അന്‍പതില്‍ നാല്‍പത്തൊന്‍പതു മാര്‍ക്ക് വാങ്ങിയ കുട്ടിയുടെ മുഖഭാവത്തോടെ അയ്യാള്‍ അടുക്കളയില്‍ നിന്നും ചാടി ഇറങ്ങി എഴുത്തുമായി റൂമിലേക്ക്‌ നടന്നു. പോകുന്ന വഴിയില്‍ വിളിച്ചു പറഞ്ഞു “എടാ പുഷ്പാ അരിയൊന്നു നോക്കിക്കോണേ, നീ കോഴിയെ ശരിയാകുംമ്പോഴേക്കും ഞാന്‍ ഇങ്ങു എത്താം.”
ശാരിക്ക് ഒരു കല്യാണ അലോചന, അതായിരുന്നു പ്രധാന വിശേഷം. എഴുത്ത് അയ്യാള്‍ ഒരാവര്‍ത്തി കൂടി വായിച്ചു. "ചേട്ടാ ശാരിക്ക് ഒരു വിവാഹ അലോചന വന്നിട്ടുണ്ട്, രണ്ടു ലക്ഷം രൂപയും, ഇരുപതു പവനും കൊടുക്കണം. നല്ല ബന്ധമാണു, ചെറുക്കന് താലൂക്ക് ഓഫീസില്‍ ആണ് ജോലി.  ചേട്ടന്‍ എങ്ങിനെ എങ്കിലും കുറെ രൂപ ശരിയാക്കണം.  പിന്നെ ഇങ്ങനെ ഒരു ആലോചന വരണമെന്നില്ല"
ശാരിക്ക് കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുക ആണെന്നത് ശരി തന്നെ, പക്ഷെ രൂപ?  സുധിയുടെ ആഭരണങ്ങള്‍ പണയം വച്ചത് ഇതു വരെയും പൂര്‍ണമായും തിരികെ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.  കൂട്ടുകാരുടെ കടം കുറയൊക്കെ വീട്ടി, പിന്നെ സൌമ്യയുടെ പഠന ചിലവും വീട്ടു ചിലവും കൂടി കഴിഞ്ഞാല്‍ ഒരു പൈസ മിച്ചം എടുക്കാന്‍ കിട്ടുന്നില്ല.


എഴുത്തിനു അന്ന് തന്നെ മറുപടി എഴുതി “സുധി നിങ്ങള്‍ കല്യാണ ഒരുക്കങ്ങളും ആയി മുന്‍പോട്ടു പോക്കോ, പൈസയുടെ കാര്യത്തില്‍ വിഷമിക്കണ്ട അത് ഞാന്‍ ഉടനെ തന്നെ അയക്കാം”  എഴുത്തു പോസ്റ്റ്‌ ചെയ്ത ശേഷം റൂമിലേക്കു നടന്നു. നെഞ്ചില്‍ കത്തുന്ന തീയുമായി ക്യാമ്പില്‍ എത്തിയിട്ടും അയ്യാള്‍ക്ക് ഒരു സ്വസ്ഥതയും കിട്ടിയില്ല. എങ്ങനെ അത്രയും രൂപ ശരിയാക്കും? ഭരണത്തില്‍ കയറാന്‍ വേണ്ടി ഒരുപാട് വാഗ്ദാനങ്ങള്‍ നടത്തുകയും അപ്രതീക്ഷിതമായി ഭരണം ലഭിച്ചപ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഫണ്ടില്ലാതെ  നട്ടം തിരിയുകയും ചെയ്ത രാഷ്ട്രീയ പാര്‍ടിയുടെ നേതാവിനെ പോലെ അയ്യാള്‍ ഞെളിപിരി കൊണ്ടു. എന്തായാലും ശാരിയുടെ ഭാവി അല്ലെ, കമ്പനിയില്‍ നിന്ന് കുറെ അഡ്വാന്‍സ് കിട്ടുമോ എന്ന് നോക്കാം. തീരെ പ്രതീക്ഷ ഇല്ലാതെയാണ് ജേക്കബിനോട് ചോദിച്ചത്.  കമ്പനിയില്‍ ശമ്പള കുടിശിക ഉണ്ടായിരുന്ന നാല് മാസത്തില്‍ രണ്ടു മാസത്തെ കിട്ടി.  പുഷ്പനും, രവിയും ഇനി വരുന്ന ശമ്പളം കടം തരാമെന്നു ഏറ്റു.  ചിട്ടി പിടിച്ച വകയില്‍ ബാലന്‍റെ കയ്യില്‍ കുറെ രൂപ വന്നു ചേര്‍ന്നത്‌ ആയിടക്കാണ്.  നാട്ടില്‍ സ്ഥലം വാങ്ങാന്‍ സ്വരുക്കൂട്ടിയതാണ്. സന്ദീപിന്‍റെ ബുദ്ധിമുട്ട് അറിഞ്ഞു അവന്‍ ആ രൂപയും കൊടുക്കാമെന്നു ഏറ്റു. 

എല്ലാം കൂടി ഒന്നര  ലക്ഷം രൂപ തരപ്പെടുത്തി നാട്ടിലേക്ക് അയച്ചു.  കൊടുക്കാമെന്നു പറഞ്ഞ തുകയുടെ പകുതി വിവാഹത്തിനു മുന്‍പും ബാക്കി രണ്ടു വര്‍ഷത്തിനകവും കൊടുത്താല്‍ മതിയെന്നുള്ള നിബന്ധന അനുഗ്രഹം ആയി. പിന്നെയും  ആഭരണങ്ങളുടെ ഭാരം ബാക്കി.  ശാരിയുടെ പക്കല്‍ ഉണ്ടായിരുന്നതും, പിന്നെ  അമ്മയുടെ പഴയ ആഭരണങ്ങള്‍  മാറ്റി പുതിയവ വാങ്ങിയതും കൂടി ഉണ്ടായിരുന്നിട്ടും  അയച്ച രൂപയില്‍ നിന്ന്  ബാക്കി വേണ്ട ആഭരണങ്ങള്‍ തികയ്ക്കാന്‍ പറ്റിയില്ല.  ഇനി എന്ത് ചെയ്യും. കല്യാണത്തിന്‍റെ കാര്യങ്ങള്‍ക്ക്  വേണ്ടി ഫോണ്‍ വിളിച്ചപ്പോള്‍ സുധി പറഞ്ഞു "ബാക്കി വേണ്ടി വരുന്ന ആഭരണങ്ങളുടെ കാര്യം ഓര്‍ത്തു ചേട്ടന്‍ വിഷമിക്കണ്ട. പണയം എടുത്തതില്‍ നിന്നും എന്‍റെ ഒന്ന് രണ്ടു വളയും മാലയും ഞാന്‍ ശാരിക്ക് കൊടുക്കാം. എനിക്കിനി ഇതൊക്കെ എന്തിനാ ചേട്ടാ"  എത്ര ശ്രമിച്ചിട്ടും അയ്യാള്‍ക്ക് തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല. ഫോണിലൂടെ ആയിരുന്നതിനാല്‍ സുധി അത് അറിഞ്ഞില്ല.  അവളുടെ സ്നേഹം മാത്രമാണ് ഈ മരുഭൂമിയില്‍ ഓരോ ദിവസവും മുന്‍പോട്ടു പോകാന്‍ ഉള്ള ഊര്‍ജം തരുന്നത്.  കണ്ണുകള്‍ തുടച്ചു കൊണ്ട് ഫോണ്‍ ബൂത്തില്‍ നിന്നും അയ്യാള്‍ പുറത്തേക്കിറങ്ങി.


അദ്ധ്യായം-4

അങ്ങനെ ആ സുദിനം വന്നെത്തി ശാരിയുടെ കല്യാണ ദിവസം. എല്ലാത്തിന്‍റെയും മുന്‍പില്‍ നിന്ന് കുഞ്ഞു പെങ്ങളുടെ വിവാഹം ഗംഭീരമായി നടത്തേണ്ടിയ ആളാണ്‌ താന്‍, അയ്യാള്‍ ഓര്‍ത്തു. രാവിലെ തന്നെ ബൂത്തിലേക്ക് ചെന്ന് വീട്ടില്‍ വിളിച്ചു. സുധിയുമായി സംസാരിച്ചു ശാരിക്ക് ഫോണ്‍ കൊടുത്തപ്പോള്‍ അവള്‍  തേങ്ങി "സന്ദീപേട്ടന്‍ ഇല്ലാതെ ഞാന്‍ എങ്ങനെ ...."
"സാരമില്ല മോളെ, ഞാന്‍ പറഞ്ഞിരുന്നതല്ലേ, ചേട്ടന് ഇപ്പോള്‍ ലീവ് കിട്ടില്ല, അല്ലങ്കില്‍ പിന്നെ എന്‍റെ മോളുടെ കല്യാണത്തിനു ചേട്ടന്‍ വരാതിരിക്കുമോ" ലീവ് അല്ല, പണമാണ് വിഷയം എന്ന കാര്യം വീട്ടില്‍ ആരെയും അറിയിച്ചില്ല, എന്നാലും തന്‍റെ മനസ് കാണുന്ന സുധിക്ക് കുറെ ഒക്കെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. പലരില്‍ നിന്നായി വാങ്ങിയ മിക്കവാറും കടങ്ങള്‍ അയ്യാള്‍ വീട്ടി.
അങ്ങെനെ ഇരിക്കവേ ഒരു ദിവസം അത്യാവശ്യമായി ഓഫീസിലേക്ക് ചെല്ലണമെന്ന് ജേക്കബ്‌ ഒരു ഡ്രൈവറോട് പറഞ്ഞു വിട്ടു.  എന്താവും കാര്യം, അയ്യാളുടെ മനസ്സില്‍ ഒരു നടുക്കം, ജോലി സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ?.. അടുത്ത ദിവസം രാവിലെ തന്നെ ഓഫീസിലേക്ക് ചെന്ന് ജേക്കബിനെ കണ്ടു. "എന്താ സാര്‍ വരണമെന്ന് പറഞ്ഞത്"
"എടോ കുറെ നാളായില്ലേ,  തന്നെ ഇനിയും കോണ്ട്രാക്റ്റ് ലേബര്‍ ആയി വച്ചു കൊണ്ടിരിക്കാന്‍ പറ്റില്ല"
സന്ദീപിന്റെ ഉള്ളൊന്നു കാളി.  കടങ്ങള്‍ ഒരുവിധം ഒന്ന് അടങ്ങി, കുറെ പണം കൂടി സ്വരുക്കൂട്ടി ഒരു ചെറിയ വീട് വയ്ക്കണമെന്ന ആലോചനയില്‍ ആയിരുന്നു കുറെ ദിവസങ്ങള്‍ ആയി. ഈശ്വരാ ഇനിയിപ്പോള്‍ എന്ത് ചെയ്യും?
അന്ധാളിച്ചു നിന്ന സന്ദീപിനെ നോക്കി ജേക്കബ്‌ ഒന്ന് ചിരിച്ചു. "എടോ താന്‍ എന്‍റെ ജീവന്‍ രക്ഷിച്ചവന്‍ അല്ലെ, തന്നെ അങ്ങനെ ഞാന്‍ ഒഴിവാക്കുമെന്ന് കരുതിയോ? മാത്രമല്ല, സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ക്കൊക്കെ തന്നെപ്പറ്റി നല്ല മതിപ്പാണ്. അവരൊക്കെ കഫിലിനു തന്നെപ്പറ്റി നല്ല റിപ്പോര്‍ട്ട്‌ ആണ് കൊടുത്തിരിക്കുന്നത്.  കഴിഞ്ഞ ദിവസം കഫില്‍ എന്നെ വിളിച്ചു തന്നെ കമ്പനിയില്‍ നേരിട്ട് എടുക്കുന്നതിപ്പറ്റി പറഞ്ഞു "ഒരു കുളിര്‍ കാറ്റു മനസ്സില്‍ വീശിയ പ്രതീതി. എങ്കിലും....അയ്യാള്‍ തന്‍റെ  മനസ്സില്‍ വന്ന സംശയം ജേക്കബിനോട് ചോദിച്ചു "സര്‍, അത് എന്‍റെ സ്പോണ്‍സര്‍ എന്നെ റിലീസ് ചെയ്യുമോ?"
"താന്‍ വിഷ്മിക്കണ്ടാടോ നമ്മുടെ കഫില്‍ തന്‍റെ സ്പോണ്‍സറുമായി സംസാരിച്ചു കഴിഞ്ഞു, കുറെ രൂപ കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയ്യാള്‍ സമ്മതിച്ചു, പക്ഷെ റിലീസ് ചെയ്യില്ല, തന്നെ അവിടെ നിന്നും നാട്ടില്‍ എക്സിറ്റ്‌ വിടും.  പിന്നെ നമ്മുടെ കമ്പനിയുടെ വിസയില്‍ തിരികെ വരാം. ആ.. പിന്നെ, മാത്രമല്ല തനിക്ക് സൈറ്റ് ഫോര്‍മാന്‍ ആയാണ് പുതിയ ജോലി."
ഒരു സ്വപ്നത്തില്‍ ആണോ താന്‍ എന്ന് അയ്യള്‍ക്ക് തോന്നി പോയി. സംശയം മാറാന്‍ കയ്യില്‍ ഒന്ന് നുള്ളി നോക്കി.  അത് കണ്ട ജേക്കബ്‌ ചിരിച്ചു.
"സംശയിക്കണ്ടാടോ, താന്‍ ഈശ്വരാധീനം ഉള്ളവനാണ്.  ആ.. പിന്നേയ്‌, ചെലവ് ചെയ്യണേ.."
ജേക്കബിനോട് യാത്ര പറഞ്ഞു ക്യാമ്പിലേക്ക്...വൈകിട്ടു പുഷ്പനോടും, സതീഷിനോടും, അബ്ബാസിനോടും  ഒക്കെ വിവരം പറഞ്ഞപ്പോള്‍ തന്നേക്കാള്‍ ആഹ്ലാദം അവര്‍ക്കായിരുന്നു . അന്നൊരു ആഘോഷം ആയിരുന്നു ക്യാമ്പില്‍. എല്ലാവര്ക്കും സുഹൃത്തുക്കളുടെ വകയായി കോഴിബിരിയാണി ആയിരുന്നു അടുത്ത അവധി ദിവസമായ വെള്ളിയാഴ്ച.  എത്ര കഷ്ടപ്പാടിലും ഈ സുഹൃത്ബലം ആണ് ഓരോ പ്രവാസിയുടെയും ഉള്‍കരുത്ത്‌ എന്ന വസ്തുത അയ്യാള്‍ തിരിച്ചറിഞ്ഞു. സുധിയെ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ സന്തോഷം അടക്കാന്‍ ആവാതെ അവള്‍ തേങ്ങി. തങ്ങളെ കടാക്ഷിച്ച ഈശ്വനു അവള്‍ നന്ദി പറയുന്നത് ഫോണിലൂടെ കേള്‍ക്കാമായിരുന്നു.
യാത്രയ്ക്കൊക്കെ ഉള്ള ഒരുക്കങ്ങള്‍ പിന്നെ വളരെ പെട്ടന്നായിരുന്നു. അബ്ബാസിനോപ്പം പോയി കുറെ സാധനങ്ങള്‍ പര്ച്ചസ് ചെയ്തു. സ്പോണ്‍സറുടെ അടുത്തേക്ക് പോകേണ്ട ആവശ്യം ഇല്ലന്നും, എക്സിറ്റ്‌ അടിച്ച പാസ്പോര്‍ട്ടും, ടിക്കറ്റും ആയി അറബിയുടെ  ഡ്രൈവര്‍ വന്നു എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി ആക്കും എന്ന് ജേക്കബ്‌ വിളിച്ചു പറഞ്ഞു. അങ്ങനെ നാട്ടിലേക്ക് പോകുന്ന ദിവസം വന്നെത്തി, ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ സ്വന്തം മണ്ണിലേക്ക്...അയ്യാള്‍ക്ക് ആഹ്ലാദം അടക്കാന്‍ ആയില്ല. താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മോന്‍.... ..എത്ര ആയിക്കാണും അവന്‍ ഇപ്പോള്‍?  രാജന്‍ രാവിലെ തന്നെ വഴി തിരക്കി പിടിച്ചു ക്യാമ്പില്‍ എത്തി "സന്ദീപിനെ കൊണ്ടുപോകാന്‍ വന്നതാണ്" ഒരുപാട് നാളുകള്‍ക്കു ശേഷം കണ്ട സ്നേഹിതനെ ആശ്ലേഷിച്ചു സന്ദീപ്‌ സന്തോഷം പ്രകടമാക്കി. അയ്യാള്‍ക്ക് പുതിയ ജോലി ലഭിച്ചു എന്നറിഞ്ഞ രാജനും സന്തോഷം ആയി. അവിടെ നിന്നും എയര്‍പോര്‍ട്ടിലേക്ക്.

നാട്ടില്‍ വിമാനം ഇറങ്ങുമ്പോള്‍ അമ്മയും സഹോദരിമാരും സുധിയും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു കൂടെ ശാരിയുടെ "പുത്യാപ്പിളയും". അസുഖം കാരണം കിടപ്പില്‍ ആയിരുന്ന  അഛന്‍ എത്തിയിരുന്നില്ല.  കണ്ടപ്പോള്‍ തന്നെ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു, ശാരിയും സൗമ്യയും വന്നു കയ്യില്‍ പിടിച്ചു. സ്വല്പം മാറി സുധി, അവളുടെ ഉള്ളിലെ വര്‍ഷങ്ങളുടെ ഗദ്ഗദം അയ്യാള്‍ തിരിച്ചറിഞ്ഞു. "അതാ മോനെ, മോന്‍റെ അഛന്‍" സുധി തന്‍റെ കയ്യില്‍ പിടിച്ചു തൂങ്ങി നിന്ന കൊച്ചു ചെക്കനോട് പറഞ്ഞു. സന്ദീപ്‌ അവളുടെ അടുത്തേക്ക് ചെന്നു.  "മോന്‍ അറിയുമോ?" പതിഞ്ഞ ശബ്ദത്തില്‍ സന്ദീപ്‌ ചോദിച്ചു. ഏതോ ഒരു അപൂര്‍വ വസ്തുവിനെ കാണും പോലെ അവന്‍ അയ്യാളെ  തുറിച്ചു നോക്കി.  അവനെ എടുക്കാനായി അയ്യാള്‍ തുനിഞ്ഞപ്പോള്‍ അമ്മയുടെ പുറകിലേക്ക് അവന്‍ പിന്‍വലിഞ്ഞു.
പിന്നെ മൂന്ന് മാസം വീട്ടില്‍ ഉത്സവത്തിന്‍റെ നാളുകള്‍ ആയിരുന്നു. കൊണ്ടുവന്ന പെട്ടിയില്‍ നിന്നും എന്തെങ്കിലും ഒക്കെ കിട്ടിയവര്‍ക്ക് സന്തോഷം. അല്ലാത്തവര്‍ പറഞ്ഞു "ഇവനൊക്കെ ഗള്‍ഫില്‍ നിന്നും വന്നാല്‍ ഒരു രൂപയുടെ പ്രയോജനവും ഇല്ല".  ആ ദേഷ്യം അവര്‍ ഇങ്ങനെ ചോദിച്ചു തീര്‍ത്തു "എന്നാ വന്നത്' ഉത്തരം പറയാന്‍  ഇട നല്‍കാതെ വീണ്ടും "ഇനി എന്നാ പോകുന്നത്?" തന്‍റെ വരവുമൂലം നാട്ടില്‍ എന്തോ ശല്യം സംഭവിച്ച രീതിയില്‍ ആയിരുന്നു ആ ചോദ്യശരങ്ങള്‍. അങ്ങനെ നാട്ടുകാരെ ഒഴിവാക്കാന്‍ ടാക്സിയില്‍ ആക്കി പിന്നെ അയ്യാളുടെ യാത്ര. എന്തായാലും ഗള്‍ഫ്‌കാരന്‍ എന്ന ലേബല്‍ ആയിക്കഴിഞ്ഞു, എന്നാല്‍ പിന്നെ അതുപോലെ ഒക്കെ തന്നെ ജീവിക്കാം, അയ്യാള്‍ മനസ്സില്‍ കരുതി. 
വളരെ വേഗം ആണ് മൂന്ന് മാസങ്ങള്‍ കടന്നു പോയത്. ഇതിനിടയില്‍ കമ്പനിയില്‍ നിന്നും വിസ വന്നിരുന്നു. അങ്ങെനെ പോകേണ്ട ദിവസം വന്നത്തി. ഒരു സന്തോഷത്തിന് ഒരു ദുഖം
ഉണ്ട് എന്ന് പറയും പോലെ, ഓരോ ഗള്‍ഫ്‌കാരന്‍റെയും ജീവിതത്തിലെ ഒഴിവാക്കാന്‍ ആവാത്ത ദുരന്ത ദിവസം ആയിരുന്നു അത്. സൌമ്യയുടെ വിവാഹം.... പഴകിദ്രവിച്ച വീടിന്‍റെ സ്ഥാനത്ത്‌ ഒരു പുതിയ വീട്...പിന്നെയും സ്വപ്‌നങ്ങള്‍ പലതും ബാക്കി....ഇതൊക്കെ തന്‍റെ യാത്രയിലൂടെ മാത്രമേ സാധിക്കൂ. നിറഞ്ഞ കണ്ണുകള്‍ അയ്യാള്‍ വീണ്ടും അമര്‍ത്തി തുടച്ചു. "പ്ലീസ് ഫാസ്റ്റെന്‍ യൌര്‍ സീറ്റ്‌ബെല്‍റ്റ്സ്, വി ആര്‍ എബൌട്ട്‌ ടു ലാന്‍ഡ്‌ ദമ്മാം എയര്‍പോര്‍ട്ട്" സ്പീക്കറില്‍ നിന്നും കേട്ട അനൌന്‍സ്‌മെന്റ് അയ്യാളെ ഓര്‍മകളില്‍ നിന്നും തിരികെ എത്തിച്ചു. വീണ്ടും മണല്‍ആരണ്യം ചിറകു വിടര്‍ത്തിയ എണ്ണപ്പാടങ്ങളുടെ നാട്ടിലേക്ക്. പുതിയ സ്വപ്ന സാക്ഷാല്‍കാരത്തിനായി.....പുതിയ തീരങ്ങള്‍ തേടി........


(ഇതു ഒരു പ്രവാസിയുടെ മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ കഥയാണ്. പ്രവാസിക്ക് ജീവിതം പ്രകാശിക്കുന്ന ഒരു വിളക്കാണ്. തീനാളം പ്രവാസിയും അതിലെ തിരി വിധിയെന്ന അവന്‍റെ നൊമ്പരവും. ആ വിധിയുടെ നൊമ്പരം അറിയാന്‍ അവന്‍ ശ്രമിക്കാറില്ല. കാരണം തിരിയുടെ നൊമ്പരം അറിഞ്ഞാല്‍ പിന്നെ തീനാളത്തിനു പ്രകാശിക്കാനാവുമോ?

....... അതിനാല്‍ ഇനിയും നടന്നു തീരാത്ത പ്രവാസത്തിന്‍റെ മരുഭൂമിയും വിരഹത്തിന്‍റെ വേനലും ബാക്കിയാക്കി കൊണ്ട് അവന്‍ പിന്നെയും പുതിയ തീരങ്ങള്‍ തേടുന്നു...  )  



1 അഭിപ്രായം: