2014, ജൂൺ 20, വെള്ളിയാഴ്‌ച

സിലബസ്‌ റിവിഷന്‍ ആവശ്യമോ ?

നമ്മുടെ വിദ്യഭ്യാസ സിലബസ്‌ റിവൈസ് ചെയ്യേണ്ട കാലം അതിക്രമിച്ചു. മലയാളം, ചരിത്രം, ഇവ കൂടുതല്‍ പഠിക്കുന്നതിലെ അപ്രസക്തി. മറിച്ചു ശാസ്ത്ര വിഷയങ്ങള്‍, വിദേശ ഭാഷകള്‍, ജോലി പരിചയം ഇവ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടുന്നതിലെ പ്രസക്തി. ഇവയൊക്കെ പഠനവിഷയം ആക്കേണ്ടതുണ്ട്.

 നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആള്‍ക്കാരും ഒരിക്കല്‍ അല്ലങ്കില്‍ മറ്റൊരിക്കല്‍ ഉപജീവനത്തിനായി നാട് വിട്ടു പുറത്തു പോയിട്ടുള്ളവരാണ്, കാരണം വ്യവസായ മുരടിപ്പ് ബാധിച്ച നമ്മുടെ സംസ്ഥാനത്ത് എല്ലാ ആള്‍ക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റും വിധം തൊഴിലോ, തൊഴില്‍ ദാതാക്കളോ ഇല്ല. തിരുവന്തപുരത്തിന്‍റെയും കാസര്‍ഗോഡിന്‍റെയും അതില്‍ വരമ്പ് കഴിഞ്ഞാല്‍ പിന്നെ മലയാളം എന്ന ഭാഷ ഇല്ല എന്ന പരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും  ബുദ്ധിജീവികള്‍ക്കും കഴിയണം. ഈ വസ്തുതയെ ഉള്‍കൊണ്ടുകൊണ്ട് പുതിയ തലമുറ ഹിന്ദി എന്ന ദേശിയ ഭാഷയിലും ഇംഗ്ലീഷ് എന്ന ലോകഭാഷയിലും പ്രവീണ്യം നേടേണ്ടതുണ്ട്. ബുദ്ധിയിലും സാങ്കേതിക പരിജ്ഞാനത്തിലും മലയാളികള്‍ എന്നും മുന്‍പന്തിയില്‍ തന്നെ ആണ്, പക്ഷെ ഭാഷയുടെ കാര്യത്തില്‍ ഏറ്റവും പിന്‍പന്തിയിലും. ഏതു മേഖലയിലും ശോഭിക്കണം എങ്കില്‍ തന്‍റെ ആശയങ്ങള്‍ മറ്റുള്ളവരെ മനസിലാക്കാന്‍ ഒരാള്‍ക്ക്‌ കഴിയണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ മാറിയെങ്കില്‍ മാത്രമേ അതിനു സാധ്യമാകൂ. ഇഗ്ലീഷ്മീഡിയം സ്കൂളുകളെ പരിഹസിക്കുകയും, മലയാളം പ്രധാന ഭാഷ ആക്കണം എന്ന് അട്ടഹസിക്കുകയും ചെയ്യുന്നവരെ നാട് കടത്താന്‍ സമയം ആയി; മറ്റൊന്നിനും അല്ല, ഉപജീവനത്തിനായി കേരളം വിടുന്ന മലയാളി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കുറെയെങ്കിലും ഒന്ന് മനസിലാക്കിക്കാന്‍ വേണ്ടി! മാതൃഭാഷയെ
എതിര്‍ക്കുന്ന ഞാന്‍ പിന്നെ എന്തുകൊണ്ട് മലയാളത്തില്‍ തന്നെ എഴുതുന്നു എന്നൊരു ചോദ്യം ഇല്ലേ?  ഉണ്ടെങ്കില്‍ രണ്ടു മറുപടി ഉണ്ട്.  ഒന്ന്- മാതൃഭാഷയെ ഞാന്‍ എതിര്‍ക്കുന്നില്ലയെന്നു മാത്രമല്ല, മറിച്ചു അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്നു,  പക്ഷെ കേരളം വിട്ടു ചിന്തിക്കുമ്പോള്‍ ഉള്ള എതിര്‍പ്പാണ് ഞാന്‍ ഇവിടെ പ്രകടമാക്കുന്നത്.  രണ്ടു- അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ അറിയാമെന്നല്ലാതെ വ്യക്തമായി എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മലയാളം അല്ലാതെ എനിക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ല.  ഇതു എന്‍റെ വിദ്യാഭ്യാസത്തിന്‍റെ പ്രശ്നമാണ് എന്ന് മനസിലാക്കി തന്നെയാണ് ഞാന്‍ ഈ വിഷയം എഴുതുന്നത്‌. എങ്കില്‍ പിന്നെ മലയാളത്തില്‍ തന്നെ എഴുതിയാല്‍ പോരെ? പോരാ, കാരണം കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിലും, മറ്റു രാജ്യങ്ങളിലും സ്ഥിര താമസം ആക്കിയിട്ടുള്ള പുതിയ മലയാളി തലമുറക്കാര്‍ക്ക് ഇതു മനസിലാകണമെങ്കില്‍ വായിച്ചു കൊടുക്കേണ്ടി വരും.  അടുത്ത തലമുറ മുതല്‍ അതുപോലും നടന്നേക്കണമെന്നില്ല.  

നമ്മുടെ അടുത്ത ഒരു വിഷയം ആണ് ചരിത്രപഠനം. അക്ബര്‍ പണ്ട് എന്തു ചെയ്തു? അലക്സാണ്ടര്‍ ചക്രവര്‍ത്തി എങ്ങനെ രാജ്യങ്ങള്‍ വെട്ടി പിടിച്ചു? ബാബരുടെയും, മുസോളിനിയുടെയും അശോക ചക്രവര്‍ത്തിയുടെയും ഭരണ പരിഷ്കാരങ്ങള്‍ 5 പേജില്‍ കുറയാതെ വിവരിക്കുക.....ഇവയൊക്കെ
കാണാതെ പഠിച്ചു, എഴുതി, ജയിച്ചു ബിരുദങ്ങളും സമ്പാദിച്ചു നമ്മുടെ ആള്‍ക്കാരില്‍ ഭൂരിപക്ഷവും ഒറീസയിലും, ബോംബയിലും, ദുബായിലും, സൗദിയിലും എന്ത് ജോലിയാണ് ചെയ്യുന്നത് ?   പൊരിവെയിലില്‍  അവര്‍, തങ്ങള്‍ക്കു പരിജ്ഞാനമില്ലാത്ത  ഇലക്ട്രികല്‍, വെല്‍ഡിഗ്, മറ്റു മെക്കാനിക്കല്‍ എന്നീ മേഖലകളില്‍ ജീവിക്കുവാന്‍ വേണ്ടി അഭ്യാസം നടത്തുന്നു എന്ന് പറഞ്ഞാല്‍ യാതൊരു അത്ഭു‍തവും ഇല്ല .  സ്കൂളും പുസ്തകവും അധികം കാണാതെ ടെക്നിക്കല്‍ സ്കൂളുകളില്‍ പഠിച്ചു, പ്രവര്‍ത്തി പരിചയം മാത്രം കൈമുതലായുള്ള മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആള്‍ക്കാരുടെ കീഴില്‍,  ഇതു നിലനില്പിനായുള്ള അഭ്യാസം.  തന്‍റെ തൊഴിലിലോ, ലോക ഭാഷയിലോ, പ്രാവീണ്യം നേടിയിരുന്നെങ്കില്‍, ഇതര നാട്ടുകാരെ അടക്കി ഭരിക്കാന്‍ കെല്‍പുള്ള മലയാളിയാണ് നിലനില്പിനായുള്ള ഈ സര്‍ക്കസ്‌ കളിക്കുന്നത് !

 ചരിത്രം അറിഞ്ഞിരിക്കണം പക്ഷെ അതിനാകരുത് പ്രാധാന്യം. ചെറിയ ക്ലാസുകള്‍ തൊട്ടു തന്നെ ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി, സാങ്കേതിക പരിജ്ഞാനം, പ്രവര്‍ത്തി പരിചയം ഇവ ഉള്‍പ്പെടുത്തിയാകണം നമ്മുടെ സ്കൂള്‍ സിലബസ്. എന്തിനേറെ പറയുന്നു, നമ്മുടെ നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌, ഓട്ടോമെക്കാനിക്, തയ്യല്‍, കുക്കിംഗ്‌, അത്യാവശ്യം മെഡിക്കല്‍ - ഇവയൊക്കെ സ്കൂളുകള്‍ തൊട്ടു തന്നെ പഠനവിഷയം ആക്കണം. ചെറുപ്പം മുതല്‍ തന്നെ കുഞ്ഞുങ്ങളെ പുസ്തകപ്പുഴുക്കള്‍ മാത്രം ആക്കാതെ, അതിജീവനത്തിന്‍റെ പാത കൂടി അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ